ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്
ഫ്രാൻസ്/ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ധീരനായ യോദ്ധാവെന്ന് പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഇരുനേതാക്കളും സംയുക്തമായി പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് യുഎഇ പ്രസിഡന്റിനെയും രാജ്യത്തെയും വാനോളം പുകഴ്ത്തിയത്. ഇറാൻ യുദ്ധ പശ്ചാത്തലങ്ങളെയും മുൻനിർത്തിയുള്ള ചർച്ചകളെയും പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകൾ.
യുഎഇ പ്രസിഡന്റ് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ധീരനായ ഒരു നേതാവാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
'അത്ഭുതകരമായ രാജ്യം, ശക്തമായ സഖ്യകക്ഷി'
യുഎഇയുമായി അമേരിക്കയ്ക്ക് ദീർഘകാലത്തെ ശക്തമായ ബന്ധമാണുള്ളതെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. താൻ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുൻപത്തേക്കാൾ ശക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അദ്ദേഹം ചെയ്യേണ്ടത് കൃത്യമായി ചെയ്യുന്നു, തികച്ചും ധീരനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റേത് വളരെ മികച്ചതും അത്ഭുതകരവുമായ ഒരു രാജ്യമാണ്. യുഎഇ വളരെക്കാലമായി അമേരിക്കയ്‌ക്കൊപ്പം തന്നെയുണ്ട്. അന്താരാഷ്ട്ര തലത്തിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എല്ലാവരും അദ്ദേഹത്തെയും യുഎഇയെയും ബഹുമാനിക്കുന്നു." ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിൽ യുഎഇ ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിൽ പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ, മേഖലയിലെ സമാധാന ശ്രമങ്ങളിൽ യുഎഇ ശക്തമായ ഒരു സഖ്യകക്ഷിയായി കൂടെയുണ്ടായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും മേഖലയിൽ ഇപ്പോൾ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
US President Donald Trump described Sheikh Mohammed as a “warrior” and praised the UAE as a strong and reliable ally, highlighting the close strategic partnership between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."