യുണൈറ്റഡിൽ പുലി, പോർച്ചുഗലിൽ എത്തുമ്പോൾ എലി; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി! വിവാദം പുകയുന്നു
ലിസ്ബൺ: ലോകകപ്പിലെ ആദ്യ മത്സരത്തിലെ നിരാശാജനകമായ സമനിലയ്ക്ക് പിന്നാലെ പോർച്ചുഗൽ ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നു. മുൻനിര താരം ബ്രൂണോ ഫെർണാണ്ടസിന്റെ മോശം പ്രകടനത്തെ വിമർശിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്തതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം. കടുത്ത ആരാധകപ്പോര് നിലനിൽക്കുന്നതിനിടെ റൊണാൾഡോയുടെ കുടുംബത്തിൽ നിന്ന് തന്നെ ഇങ്ങനെയൊരു നീക്കമുണ്ടായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഡിആർ കോംഗോയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മത്സരത്തിൽ ആദ്യം ഗോൾ നേടി ലീഡ് ഉയർത്തിയെങ്കിലും ആദ്യപകുതി അവസാനിക്കും മുൻപ് തന്നെ കോംഗോ സമനില പിടിച്ചു. വമ്പൻ താരനിരയുണ്ടായിട്ടും ടീം തകർപ്പൻ പ്രകടനം പുറത്തെടുക്കാത്തതിലാണ് ആരാധകർക്ക് അമർഷം.
ബ്രൂണോയ്ക്ക് വിമർശനം; കൂട്ടിന് കാറ്റിയയുടെ 'ലൈക്കും'
മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച ഫോമിൽ കളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് ദേശീയ ജേഴ്സിയിൽ എത്തുമ്പോൾ നിരാശപ്പെടുത്തുന്നു എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഉയർന്നുവന്ന ഒരു പോസ്റ്റ്. ഇതിനാണ് റൊണാൾഡോയുടെ സഹോദരി കാറ്റിയ ലൈക്കടിച്ചത്. റൊണാൾഡോയും ബ്രൂണോയും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന തരത്തിലുള്ള വാർത്തകൾ മുൻപും പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് സഹോദരിയുടെ ഇപ്പോഴത്തെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
"ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്ലബ്ബ് തലത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിലേക്ക് എത്തുമ്പോൾ താരം വലിയ പരാജയമായി മാറുന്നു."എന്നതായിരുന്നു കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റ്
പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ റൊണാൾഡോയെ പിന്തുണയ്ക്കാനും സഹതാരങ്ങളെയും മറ്റ് വിമർശകരെയും കുറ്റപ്പെടുത്താനും കാറ്റിയ അവെയ്‌റോ മടിക്കാറില്ല. മുൻപും ഇത്തരം വിവാദ ലൈക്കുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇവർ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
റൊണാൾഡോയെ മനപ്പൂർവ്വം അവഗണിക്കുന്നു? കോച്ചിനെതിരെയും വിമർശനം
കോംഗോയ്ക്കെതിരായ മത്സരത്തിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രമാണ് റൊണാൾഡോയ്ക്ക് ലഭിച്ചത്. ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലും താരത്തിന് ഉതിർക്കാനായില്ല. മിഡ്ഫീൽഡിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസും വിറ്റിഞ്ഞയും റൊണാൾഡോയ്ക്ക് കൃത്യമായി പന്തെത്തിക്കുന്നില്ലെന്നും മനപ്പൂർവ്വം അദ്ദേഹത്തെ അവഗണിക്കുകയാണെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.
മത്സരശേഷം തിയറി ഹെൻറി അടക്കമുള്ള പ്രമുഖർ റൊണാൾഡോയുടെ ഫോമില്ലായ്മയെ വിമർശിച്ചപ്പോൾ, മറ്റൊരു വിഭാഗം പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനെതിരെയാണ് തിരിഞ്ഞത്. മികച്ച സബ്സ്റ്റിറ്റ്യൂട്ടുകൾ ബെഞ്ചിലുണ്ടായിട്ടും കൃത്യമായ ഇടവേളകളിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്താൻ കോച്ച് തയ്യാറാകാത്തതാണ് ജയം കൈവിട്ടുപോകാൻ കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. ഏതായാലും ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കവെ പോർച്ചുഗൽ ടീമിനുള്ളിലെ ഈ അസ്വാരസ്യങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പുകയാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."