'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി
മനില: ദക്ഷിണ ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ആശ്വാസവുമായി യുഎഇയുടെ ദുരിതാശ്വാസ സംഘം. ജൂൺ 8-ന് മിൻഡാനാവോ ദ്വീപിന്റെ തീരത്തുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സാരംഗാനി പ്രവിശ്യയിലെ ഗ്ലാൻ മുനിസിപ്പാലിറ്റിയിലാണ് യുഎഇയുടെ സഹായ ഹസ്തം ആദ്യമെത്തിയത്.
ദുരന്തബാധിത പ്രദേശത്ത് യുഎഇ എയ്ഡ് എത്തിയപ്പോൾ, അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾക്കിടയിൽ നിന്ന് ഒഴുക്കോടെ അറബി ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് 52 വയസ്സുകാരിയായ ലിഡിയ യാമ മുന്നോട്ട് വന്നത് ദുരിതാശ്വാസ പ്രവർത്തകർക്കും ഒരു സന്തോഷകരമായ അത്ഭുതമായി മാറി.
“ശുക്രൻ ലിഹുദുരിക്കും! ശുക്രൻ കതീർ!” (നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി, ഒരുപാട് നന്ദി!)
യുഎഇയുടെ ഭക്ഷണപ്പൊതികൾ കൈപ്പറ്റിക്കൊണ്ട് ലിഡിയ വിളിച്ചുപറഞ്ഞു. യുഎഇയിലെ അൽ ഐനിൽ 20 വർഷത്തോളം ഗാർഹിക തൊഴിലാളിയായും ഡെന്റൽ ക്ലിനിക്കിലും ജോലി ചെയ്തിരുന്ന ലിഡിയ, അടുത്തിടെയാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്.
"യുഎഇ വളരെ ദൂരെയാണ്, എന്നിട്ടും അവർ ഇവിടെയെത്തി. ഇമാറാത്തികൾക്ക് വലിയ മനസ്സുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. എന്റെ ദുരിതകാലത്ത് അവർ എനിക്കരികിലേക്ക് എത്തിയതിൽ ഞാൻ ഏറെ നന്ദിയുള്ളവളാണ്," ലിഡിയ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തബാധിത മേഖലയിൽ എത്തുന്ന ആദ്യത്തെ വിദേശ മാനുഷിക സംഘടനയും യുഎഇ എയ്ഡ് ആണ്.
ഭൂകമ്പത്തിന്റെ നടുക്കുന്ന ഓർമ്മകൾ
ജൂൺ 8-ന് രാവിലെ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ തെക്കൻ ഫിലിപ്പീൻസിൽ ഇതുവരെ 78 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രവിശ്യയിൽ 75,000-ത്തോളം കുടുംബങ്ങൾക്കാണ് വീടുകൾ നഷ്ടപ്പെട്ടത്.
ഭൂകമ്പത്തിന്റെ ആഘാതം തനിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് ലിഡിയ ഓർക്കുന്നു. "തറ ശക്തമായി കുലുങ്ങിയപ്പോൾ ഞാൻ നിലത്തു വീണുപോയി. ചുമരുകൾ തകരുന്നത് കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു," ലിഡിയ പറഞ്ഞു. ലിഡിയയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇവരുടെ വീട് തകർന്നു. നിലവിൽ താൽക്കാലിക ഒഴിപ്പിക്കൽ കേന്ദ്രത്തിലാണ് ഇവർ കഴിയുന്നത്.
ഫിലിപ്പീൻസിലെ യുഎഇ അംബാസഡർ മുഹമ്മദ് ഉബൈദ് സലീം അൽ ഖതം അൽസാബിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാരംഗാനിയിലെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ദുരിതബാധിതർക്കായി 20,000-ത്തിലധികം ഭക്ഷണപ്പൊതികളും 20,000 ഗാലൻ കുടിവെള്ളവും വിതരണം ചെയ്യാനാണ് യുഎഇ എയ്ഡ് ലക്ഷ്യമിടുന്നത്. നഗരമധ്യത്തിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും യുഎഇയുടെ പതാക കണ്ടപ്പോൾ തനിക്ക് പ്രവാസകാലത്തെ പ്രിയപ്പെട്ട ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തിയതെന്ന് ലിഡിയ കൂട്ടിച്ചേർത്തു.
A former UAE resident has expressed heartfelt gratitude after UAE humanitarian aid reached earthquake-affected communities in the Philippines. Survivors praised the country's generosity, highlighting how timely assistance brought relief, hope, and support to families facing hardship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."