ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല
മലപ്പുറം: ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാട്ടിലില്ലാത്ത പ്രവാസികളെ ഉൾപ്പെടുത്തില്ല. ജൂലൈ ഒന്നുമുതൽ ആരംഭിക്കുന്ന ഹൗസ് ലിസ്റ്റിങ് സെൻസസിലാണ് പ്രവാസികളെ ഉൾപ്പെടുത്താത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ ഇതോടെ 20 ലക്ഷത്തിലേറെ പേർ ആദ്യ ഘട്ടത്തിൽ സെൻസസിൽ നിന്ന് പുറത്താകും. ജൂലൈ ഒന്നു മുതൽ 30 വരെയാണ് എന്യുമറേറ്റർമാർ താമസസ്ഥലങ്ങളിലെത്തുക. ഇതിന്റെ ആദ്യഘട്ട പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സംസ്ഥാനത്തെ വീടുകളിലും കെട്ടിടങ്ങളും താമസിക്കുന്നവരെ മാത്രം കണക്കിൽ ഉൾപ്പെടുത്താനാണ് നിർദേശം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പഠിക്കുന്നവർ, ജോലി ചെയ്യുന്നവർ എന്നിവരും ഉൾപ്പെടില്ലെങ്കിലും ഇവർ താമസിക്കുന്ന സംസ്ഥാനങ്ങളിലെ കണക്കുകളിലുണ്ടാകും.
ഇന്ത്യക്ക് പുറത്ത് ജോലിക്കും പഠനത്തിനും പോയവരാണ് ആദ്യഘട്ട സെൻസസിൽ ഇടംപിടിക്കാത്തത്. 34 ചോദ്യങ്ങളാണ് സെൻസസിന്റ ഭാഗമായുള്ളത്. വീട് പൂട്ടി വിദേശത്ത് പോയവരുടേത് പൂട്ടിയ വീടായി കണക്കാക്കും.ആളുടെ എണ്ണം രേഖപ്പെടുത്തില്ല. ഭർത്താവ് വിദേശത്തും ഭാര്യയും മക്കളും വീട്ടിലുമാണെങ്കിൽ ഭർത്താവിനെ ഒഴിവാക്കി വീട്ടിലുള്ളവരുടെ മാത്രം എണ്ണം കണക്കാക്കും. വീടിന്റെ തരം, ശൗചാലയം, വാഹന സൗകര്യം, ടി.വി, ഇന്റർനെറ്റ് തുടങ്ങിയവയല്ലാം സെൻസസിന്റെ ഭാഗമായി ശേഖരിക്കും.
പഠിക്കാനെത്തിയ വിദേശികളും സെൻസസിൽ
കേരളത്തിൽ പഠിക്കാനും തൊഴിലിനുമായി എത്തിയ വിദേശികളും സെൻസസിൽ ഉൾപ്പെടും. കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയ ഇതര സംസ്ഥാനക്കാർ അവരുടെ നാട്ടിൽ സെൻസസിൽ ഉൾപ്പെട്ടില്ലെങ്കിലും കേരളത്തിലെ താമസസ്ഥലത്തെ കെട്ടിടനമ്പറിൽ സെൻസസിൽ ഉൾപ്പെടും. എന്നാൽ, താൽക്കാലികമായി എത്തുന്ന ടൂറിസ്റ്റുകളെ ഉൾപ്പെടുത്തില്ല.
രണ്ടാംഘട്ടം ഫെബ്രുവരി 9 മുതൽ 28 വരെ
സെൻസസിന്റെ രണ്ടാംഘട്ടം 2027 ഫെബ്രുവരി ഒമ്പത് മുതൽ 28 വരെ. രണ്ടാം ഘട്ടത്തിലും പ്രവാസികൾ ഉൾപ്പെട്ടില്ലെങ്കിൽ ഇന്ത്യൻ ജനസംഖ്യയിൽ നിന്ന് ഇവർ പൂർണമായും പുറത്താകും. 2011ന് ശേഷം ഇന്ത്യയിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പാണിത്. 2021ൽ കൊവിഡിനെ തുടർന്ന് ജനസംഖ്യാ കണക്കെടുപ്പ് നടത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."