പലഹാരം വിറ്റും ജീവിക്കും; ഗതാഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയിൽ വേറിട്ടൊരു അതിജീവനക്കാഴ്ച. സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ടിക്കറ്റിതര വരുമാനം കണ്ടെത്തണമെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ ആഹ്വാനം അക്ഷരംപ്രതി ഏറ്റെടുത്തിരിക്കുകയാണ് ഒരു കൂട്ടം ജീവനക്കാർ.
ബസിനുള്ളിൽ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും മിക്സ്ചറും വിറ്റാണ് ഇപ്പോൾ ജീവനക്കാർ വരുമാനം കണ്ടെത്തുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുള്ള ഇത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാവുകയാണ്.
കെഎസ്ആർടിസിയിൽ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി' നിലവിൽ വന്നതോടെയാണ് സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരോട് മറ്റ് വരുമാന മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഗതാഗത മന്ത്രി നിർദ്ദേശിച്ചത്.
കെഎസ്ആർടിസി മാതൃകയിൽ സ്വകാര്യ ബസുകളിലും പരസ്യങ്ങൾ നൽകണമെന്നും, കാർഗോ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ജീവനക്കാർ തന്നെ നേരിട്ട് ബസുകളിൽ പലഹാര കച്ചവടത്തിലേക്ക് തിരിഞ്ഞത്.
സർക്കാരിനെതിരെ പ്രതിഷേധം ശക്തം
ഗതാഗത മന്ത്രിയുടെ ഉപദേശങ്ങൾ ജീവനക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും, സ്വകാര്യ ബസ് മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ നിരന്തരം ഉറപ്പുകൾ നൽകുന്നുണ്ടെന്നല്ലാതെ, തങ്ങളെ സംരക്ഷിക്കുന്ന യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തുന്നു.
പ്രതിസന്ധി താങ്ങാനാവാതെ സംസ്ഥാനത്ത് എണ്ണൂറിലധികം സ്വകാര്യ ബസുകളാണ് ഇന്ന് മുതൽ 'ജി ഫോം' നൽകി സർവീസ് നിർത്തിവെക്കുന്നത്. സർക്കാരിന്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണ് സൂചന.
following the transport minister's advice, private bus employees in kerala have started selling snacks and homemade food to earn a living and survive the financial hardships caused by the crisis in the private transport sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."