മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ
ഷാർജ: "ഒരിക്കൽ മാത്രം ശ്രമിച്ചു നോക്കൂ, ഒന്നും സംഭവിക്കില്ല" എന്ന നിരുപദ്രവകരമെന്ന് തോന്നുന്ന വാക്കുകൾ യുവാക്കളെ എത്തിക്കുന്നത് തിരികെ വരാൻ കഴിയാത്ത വിനാശകരമായ കെണിയിലാണെന്ന് യുഎഇയിലെ സുരക്ഷാ അധികൃതർ. ജിജ്ഞാസയും കൂട്ടുകാരുടെ സമ്മർദ്ദവും കാരണം ആദ്യമായി മയക്കുമരുന്ന് പരീക്ഷിക്കുന്നവർ നേരിടുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം വളർത്താൻ യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി ഗവൺമെന്റ് മീഡിയ ഓഫീസുമായി സഹകരിച്ച് രാജ്യവ്യാപകമായി കടുത്ത കാമ്പയിൻ ആരംഭിച്ചു.
'ഭീഷണി ഇല്ലാതാക്കാൻ ഒന്നായി ഒന്നിക്കുക' (Unite to Eliminate the Threat) എന്ന പ്രമേയത്തിലാണ് ഈ ബോധവൽക്കരണ കാമ്പയിൻ നടക്കുന്നത്. ആദ്യമായി ലഹരി ഉപയോഗിക്കുന്നതിന്റെ ശാസ്ത്രീയവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കൗമാരക്കാരിലും യുവാക്കളിലും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് (NIDA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണങ്ങളിൽ 5.67 ശതമാനവും നടക്കുന്നത് 15 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ്. ഈ പ്രായത്തിൽ അപകടസാധ്യതകൾ തിരിച്ചറിയാനും ശരിയായ തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന തലച്ചോറിന്റെ 'പ്രീഫ്രോണ്ടൽ കോർട്ടെക്സ്' പൂർണ്ണമായി വികസിക്കാത്തതാണ് പലരെയും കെണിയിൽ വീഴ്ത്തുന്നത്.
ആദ്യത്തെ ഒരൊറ്റ പരീക്ഷണം തന്നെ എങ്ങനെയാണ് ആസക്തിയായി മാറുന്നത് എന്ന് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി ഭക്ഷണം കഴിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ തലച്ചോറിൽ സന്തോഷം നൽകുന്ന 'ഡോപാമൈൻ' എന്ന രാസവസ്തു കൃത്യമായ അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ തലച്ചോറിൽ ഡോപാമൈന്റെ അസാധാരണമായ കുതിച്ചുചാട്ടം ഉണ്ടാകുന്നു.
ഈ കൃത്രിമ ആനന്ദത്തിന് പിന്നാലെ തലച്ചോർ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഡോപാമൈൻ റിസപ്റ്ററുകൾ കുറയ്ക്കുന്നു. ലഹരിയുടെ ഫലം കുറയുമ്പോൾ ഉപയോക്താക്കൾ കടുത്ത മാനസിക തകർച്ച നേരിടുകയും, പിന്നീട് സാധാരണ നിലയിലാകാൻ വേണ്ടി മാത്രം മയക്കുമരുന്ന് വീണ്ടും ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.
ലഹരി ഉപയോഗം യുവാക്കളുടെ ഓർമ്മശക്തിയെയും ഏകാഗ്രതയെയും ബാധിക്കുകയും അവരെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയും ചെയ്യും. പണത്തിനായി വസ്തുവകകൾ വിൽക്കേണ്ടി വരുന്നതുൾപ്പെടെയുള്ള കടുത്ത സാമ്പത്തിക ബാധ്യതകളിലേക്കും ഇത് വഴിമാറുന്നു.
ശിക്ഷ ഭയക്കാതെ സഹായം തേടാം
അബദ്ധത്തിൽ മയക്കുമരുന്ന് പരീക്ഷിച്ചവർക്കോ അതിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്കോ ശിക്ഷയെ ഭയപ്പെടാതെ സഹായം തേടാനുള്ള സംവിധാനവും യുഎഇ ഒരുക്കിയിട്ടുണ്ട്. 80044 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ യുഎഇയുടെ 'ഹോസ്ൻ' സേവനത്തിന്റെ സഹായം ലഭിക്കും.
ഈ സേവനത്തിലൂടെ വിളിക്കുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുകയും അവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസ സൗകര്യങ്ങളും നിയമപരമായ സുരക്ഷയോടെ ഉറപ്പാക്കുകയും ചെയ്യും. തെറ്റായ വഴിയിൽ പോയവരെ ശിക്ഷിക്കുന്നതിനേക്കാൾ അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ചികിത്സയ്ക്കാണ് യുഎഇ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ 'നോ' എന്ന് പറയാനുള്ള ആർജ്ജവമാണ് യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതെന്ന് കാമ്പയിൻ ഓർമ്മിപ്പിക്കുന്നു.
The UAE has issued a strong warning to young people, stressing that even experimenting with drugs can lead to lifelong consequences, addiction, legal penalties, and serious health risks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."