ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!
മെക്സിക്കോ സിറ്റി: ലോകകപ്പ് വേദികളിൽ ചിലപ്പോഴൊക്കെ ഗോളുകളേക്കാൾ മനോഹരമായ ചില മനുഷ്യജീവിതങ്ങളുടെ കഥകൾ പിറക്കാറുണ്ട്. അത്തരത്തിലൊന്നാണ് മെക്സിക്കൻ സ്ട്രൈക്കർ ജൂലിയൻ ക്വിനോൺസിന്റേത്. ദാരിദ്ര്യം, വംശീയ അധിക്ഷേപങ്ങൾ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കഷ്ടപ്പാടുകൾ എന്നിവയെല്ലാം കാൽക്കരുത്തുകൊണ്ട് വെട്ടിമാറ്റി 2026 ഫിഫ ലോകകപ്പിൽ മെക്സിക്കോയുടെ രക്ഷകനായി മാറിയിരിക്കുകയാണ് ഈ താരം.
റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. 40 വർഷത്തിനിടെ ആദ്യമായാണ് മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം വിജയിക്കുന്നത്. മെക്സിക്കോയുടെ ഈ ചരിത്ര വിജയത്തിന് പിന്നിൽ ക്വിനോൺസ് എന്ന ഒറ്റപ്പേരാണുള്ളത്. മത്സരത്തിൽ ടീമിനായി ആദ്യ ഗോൾ നേടിയ താരം, രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും (അസിസ്റ്റ്) ചെയ്തു. വിഖ്യാതമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകർ ക്വിനോൺസിന്റെ പേര് ആർത്തുവിളിച്ചപ്പോൾ അത് ആ 29-കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ മധുരപ്രതികാരമായി മാറി. കാരണം, വെറും രണ്ട് വർഷം മുമ്പ് ഇതേ മെക്സിക്കോയിലെ ഗ്വാഡലജാരയിൽ വെച്ച് കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായ താരമായിരുന്നു അദ്ദേഹം.
ഗറില്ലാ ഭീഷണിയും നഗ്നപാദനായുള്ള കളിയും
ആഫ്രോ-കൊളംബിയൻ പാരമ്പര്യമുള്ള ക്വിനോൺസ് ജനിച്ചത് കൊളംബിയയിലാണ്. ആഭ്യന്തര യുദ്ധവും കടുത്ത അക്രമങ്ങളും നിറഞ്ഞ തെക്കൻ കൊളംബിയയിലെ 'ടെലിംബി ട്രയാംഗിൾ' എന്ന ഭീതിജനകമായ പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അവിടെയുള്ള ഒരു സായുധ ഗറില്ലാ സംഘം ക്വിനോൺസിനെ തങ്ങളോടൊപ്പം ചേർക്കാൻ നിരന്തരം നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ കുടുംബത്തെ വളർത്താൻ അമ്മ ഒരു ചെറിയ കടയിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു. ഫുട്ബോളിനെ ജീവനായി കണ്ട മകന് ഒരു ജോഡി ബൂട്ട് വാങ്ങി നൽകാൻ ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഭൂരിഭാഗം സമയവും നഗ്നപാദനായാണ് താരം പന്തുതട്ടിയത്.
"അവൻ എവിടെ നിന്നാണ് വരുന്നതെന്നും എത്രത്തോളം പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഇവിടെയെത്തിയതെന്നും ഓർക്കുമ്പോൾ അതിശയം തോന്നും. പ്രതിസന്ധികളിലും അവൻ എപ്പോഴും തലയുയർത്തിപ്പിടിച്ചു, തന്റെ 120 ശതമാനവും കളിക്കളത്തിൽ നൽകി," ക്വിനോൺസിന്റെ ബാല്യകാല പരിശീലകൻ സീസാർ വലൻസിയ ഇഎസ്പിഎൻ മെക്സിക്കോയോട് ഓർമ്മിച്ചു.
ചെറുപ്പത്തിൽ നഗ്നപാദനായി കളിച്ചതാണ് താരത്തിന്റെ കണങ്കാലുകൾക്ക് അസാധ്യമായ കരുത്തും ശരീരത്തിന് മികച്ച സന്തുലിതാവസ്ഥയും നൽകിയതെന്ന് വലൻസിയ പറയുന്നു. ഒടുവിൽ വലൻസിയാണ് ക്വിനോൺസിന് ആദ്യമായി ഒരു ജോഡി ബൂട്ട് വാങ്ങി നൽകിയത്.
ജീവിതം മാറ്റിമറിച്ച മെക്സിക്കോയിലേക്കുള്ള വരവ്
കൊളംബിയയിലെ യുവപ്രതിഭകളെ കണ്ടെത്തുന്ന 'ഫുട്ബോൾ പാസ്' അക്കാദമിയുടെ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ക്വിനോൺസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് മെക്സിക്കൻ ക്ലബ്ബായ ടൈഗ്രസ് യുഎഎൻഎൽ താരത്തിന്റെ പ്രതിഭ കണ്ട് മെക്സിക്കോയിലേക്ക് എത്തിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും മെക്സിക്കോയിൽ വെച്ച് കറുത്ത വർഗ്ഗക്കാരനായതിന്റെ പേരിൽ താരം കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടു. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം വിട്ടുനിന്ന്, നിശബ്ദനായി തന്റെ ബൂട്ടുകളിലൂടെ മറുപടി നൽകാനാണ് ക്വിനോൺസ് ശ്രമിച്ചത്. ഒടുവിൽ 2023-ൽ അദ്ദേഹം ഔദ്യോഗികമായി മെക്സിക്കൻ പൗരത്വം സ്വീകരിച്ചു.
സഊദി ലീഗിൽ റൊണാൾഡോയെയും പിന്നിലാക്കിയ താരം
2024-ൽ സഊദി പ്രോ ലീഗിലേക്ക് മാറിയ ക്വിനോൺസ് അവിടെയും വിസ്മയമായി. കഴിഞ്ഞ സീസണിൽ 33 ഗോളുകൾ അടിച്ചുകൂട്ടി സാക്ഷാൽ ക്രിസ്റ്റാനോ റൊണാൾഡോയെയും ഇവാൻ ടോണിയെയും മറികടന്ന് ലീഗിലെ ടോപ്പ് സ്കോററായി താരം മാറിയിരുന്നു. റൊണാൾഡോയുമായുള്ള താരതമ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "അദ്ദേഹവുമായി മത്സരിക്കാൻ ഞാൻ ആരുമല്ല, തികച്ചും എളിമയോടെ കളി തുടരാനാണ് എനിക്കിഷ്ടം" എന്നായിരുന്നു ക്വിനോൺസിന്റെ മറുപടി.
ഭൂതകാലത്തിലെ എല്ലാ വേട്ടയാടലുകളെയും അതിജീവിച്ച്, മെക്സിക്കോയുടെ ദേശീയ ഹീറോ ആയി മാറിയ ക്വിനോൺസിന്റെ ഈ ലോകകപ്പ് കുതിപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രചോദനാത്മകമായ അധ്യായങ്ങളിലൊന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."