പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്
ബംഗളില്‍ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. കൊല്‍ക്കത്തക്ക് സമീപമുള്ള ബരുയിപൂരിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തത്. ഇതിന് പിന്നാലെ പ്രതിയെന്ന് സംശയക്കുന്നയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. കൂട്ടുകാരിക്ക് സമ്മാനം വാങ്ങാനായി പുറത്തു പോയതായിരുന്നു. നാലംഗ സംഘം കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. നാട്ടുകാര്‍ പ്രതിഷേധം നടത്തുകയും റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം പൊലിസ് വാഹനങ്ങള്‍ തകര്‍ത്തതായും അധികൃതര്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍സി റേഞ്ച് ഐ.ജി (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ്) കങ്കര്‍പ്രസാദ് ബറൂയ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ആരെയും വെറുതെ വിടില്ല,' നാളെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നേരിട്ട് കാണുമെന്ന് വ്യക്തമാക്കിക്കൊണ്ട് ബറൂയ് പറഞ്ഞു.
മുഖ്യമന്ത്രി സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചതായും മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും,' ഉപരോധം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടുകൊണ്ട് ബറൂയ് പറഞ്ഞു.
ഈ ഉറപ്പിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
മമത വീട്ടു തടങ്കലിലെന്ന് സൂചന
പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അതിനിടെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയുന്നതിനായാണ് നടപടിയെന്ന് അവര്‍ ആരോപിച്ചു. മമത ബാനര്‍ജിയുടെ വസതിക്ക് പുറത്ത് വന്‍തോതില്‍ പൊലിസിനെ വിന്യസിച്ചതായും പാര്‍ട്ടി കുറ്റപ്പെടുത്തി.
'ഞാന്‍ അവിടെ ഒരിടത്തും പോകാതിരിക്കാന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവിടെ വിന്യസിച്ചിരിക്കുന്ന പൊലീസ് സന്നാഹം അതിന് തെളിവാണ്. നിരോധനാജ്ഞ (സെക്ഷന്‍ 144) ഇല്ലാതിരുന്നിട്ടും എന്തിനാണ് അവര്‍ എന്റെ വീടിന് മുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത്? കേന്ദ്ര സേന ഉള്‍പ്പെടെ ഇത്രയധികം പൊലിസുകാരെ ഇവിടെ വിന്യസിക്കേണ്ട കാര്യമെന്താണ്?' മമത ചോദിച്ചു.
കഴിഞ്ഞകാലങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'കാര്യങ്ങള്‍ അപകടകരമായ അവസ്ഥയിലായിരിക്കുകയാണ്. എല്ലാ പരിധികളും ലംഘിക്കപ്പെട്ടിരിക്കുന്നു,' അവര്‍ പറഞ്ഞു.
അന്വേഷണത്തെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും തൃണമൂല്‍ ആരോപിച്ചു. 'സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുനല്‍കിയാണ് ബി.ജെ.പി ബംഗാളില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, ഓരോ സംഭവങ്ങളും അവരുടെ പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു,' ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
Our Chairperson, @MamataOfficial, wanted to visit Baruipur. Upon learning this, a massive deployment of police personnel and barricades was put in place outside her residence to prevent her from leaving.
— All India Trinamool Congress (@AITCofficial) July 5, 2026
Despite these attempts to stop her, our demand remains unchanged:… pic.twitter.com/o6dayiSNOF
പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ച അഭിഷേക് ബാനര്‍ജി, ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോ എന്ന് ചോദിച്ചറിഞ്ഞു. തനിക്ക് മൂന്ന് പെണ്‍മക്കളാണെന്നും പൊലിസ് അറസ്റ്റ് ചെയ്ത വ്യക്തിയെ പിന്നീട് വിട്ടയച്ചതായും സംഭാഷണത്തിനിടെ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.
the body of a missing 12-year-old girl was found inside a sack in west bengal. a man suspected in the case was beaten to death by a mob, while mamata banerjee alleged she was placed under house arrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."