അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ആർ.എസ്.എസ്-വി.എച്ച്.പി നേതാക്കൾ ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ കൊള്ളയിൽ വിശ്വാസീസമൂഹം കടുത്ത പ്രതിഷേധമുയർത്തിയതിന് പിന്നാലെ വിഷയം വഴിതിരിച്ചുവിടാൻ സംഘ്പരിവാർ നീക്കം. തെളിവുകൾ പുറത്തുവന്നതോടെ സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി പ്രതിപക്ഷത്തിനെതിരേ ആരോപണമുന്നയിക്കുന്ന തന്ത്രമാണ് സംഘ്പരിവാർ സ്വീകരിക്കുന്നത്.
അയോധ്യയിലെ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യം തകർക്കാനും വിശ്വാസികളിൽ അങ്കലാപ്പുണ്ടാക്കാനും ഗൂഢാലോചന നടക്കുന്നതായി ആർ.എസ്.എസ് സഹകാര്യവാഹക് ദത്താത്രേയ ഹൊസബളെ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര ജനറൽ സെക്രട്ടറി അലോക് കുമാർ ഇന്നലെ ആവശ്യപ്പെട്ടു. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ, കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, സമാജ് വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ് എന്നിവരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന യു.പി പൊലിസിലെ പ്രത്യേകസംഘത്തിന് അലോക് കുമാർ കത്തുനൽകി. ബി.ജെ.പിയിലെയും സംഘ്പരിവാർ സംഘടനകളിലെയും ഉന്നതർക്കെതിരേ അന്വേഷണം നീങ്ങുന്നതിനിടെയാണ് അലോക് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് കത്തെഴുതിയിരിക്കുന്നത്.
ക്ഷേത്രത്തിലെ കാണിക്കയിലും മറ്റ് സംഭാവനകളിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയ എസ്.ഐ.ടി ക്ഷേത്രം ജീവനക്കാരായ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ വീടുകളിൽ നിന്ന് തൊണ്ടിമുതലായ പണം കണ്ടെത്തുകയും ചെയ്തിരുന്നു. ക്ഷേത്ര ട്രസ്റ്റിലെ ഉന്നതരടക്കം ഉൾപ്പെട്ട തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ എസ്.ഐ.ടി തുടരുകയാണ്. കോടികളുടെ തട്ടിപ്പിന് പിന്നിൽ ജീവനക്കാർ മാത്രമല്ലെന്നും ട്രസ്റ്റിലെ ഉന്നതർക്കുകൂടി പങ്കുണ്ടെന്നും ക്ഷേത്രത്തിലെ മുൻ കാർമികരുൾപ്പെടെ പരാതിപ്പെടുകയും എസ്.ഐ.ടി അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത സമ്മർദങ്ങളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടത്തിയാൽ ട്രസ്റ്റ് ഭാരവാഹികൾ മാത്രമല്ല, ക്ഷേത്ര നിർമാണ സമിതി ഉൾപ്പെടെ അഴിക്കുള്ളിലാകുമെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത് സംഘ് പരിവാർ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."