അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര തട്ടിപ്പ് കേസില്‍ ക്ഷേത്ര ജീവനക്കാരില്‍ അന്വേഷണം പരിമിതപ്പെടുത്താനുള്ള ഉന്നതതല സമ്മര്‍ദം ശക്തമാവുമ്പോഴും സംഘ് നേതാക്കളുടെ അയോധ്യയിലെ അനധികൃത സ്വത്ത് സമ്പാദനം ആര്‍.എസ്.എസിന് തിരിച്ചടിയായേക്കും. ക്ഷേത്രക്കൊള്ള വിവാദമായതിന് പിന്നാലെ അയോധ്യയിലും പരിസരത്തുമായി ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മാണം തുടങ്ങുന്നതിന് മുമ്പും ശേഷവും വിവിധ നേതാക്കള്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി മുന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങള്‍, സംഘ് പരിവാര്‍ നേതാക്കള്‍, ചില സന്യാസിമാരുടെ പേരിലുള്ള ട്രസ്റ്റുകള്‍ തുടങ്ങിയവര്‍ക്കായി നേരിട്ടും ബെനാമി പേരിലും ഭൂസ്വത്തുക്കള്‍ വാങ്ങിയെന്ന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചതായാണ് സൂചന.
ഇതിനിടെ, ചമ്പത് റായി രാജിവച്ചതിനെ തുടര്‍ന്ന് പകരം ക്ഷേത്ര ട്രസ്റ്റിന്റെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ നിയോഗിക്കപ്പെട്ട ആര്‍.എസ്.എസ് നേതാവ് കൃഷ്ണ മോഹന്‍ അയോധ്യയില്‍ 86 കോടി രൂപയുടെ ഭൂമി ഇടപാട് നടത്തിയതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ഇതുള്‍പ്പെടെയുള്ള ഭൂമി ഇടപാടുകളെ ക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പവന്‍ ഖേര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."