ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ
ബെയ്ജിങ്: തെക്കൻ ചൈനയിൽ കനത്ത നാശം വിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ ഇതുവരെ 39 പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഡാം തകർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്. എന്നാൽ പ്രളയ ദുരന്തത്തിന് പിന്നാലെ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ട് ഹെങ്‌ഷൗ നഗരത്തിലെ പ്രമുഖ പാമ്പ് വളർത്തൽ ഫാം തകർന്നു. ഫാമിൽ നിന്ന് മൂർഖൻ ഉൾപ്പെടെ തൊള്ളായിരത്തോളം വിഷപ്പാമ്പുകളാണ് ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയത്.
ചൈനയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രമാണ് ഗ്വാങ്‌സി. പരമ്പരാഗത വൈദ്യം, തുകൽ ഉൽപ്പന്നങ്ങൾ, മാംസം എന്നിവയ്ക്കായി ലക്ഷക്കണക്കിന് പാമ്പുകളെയാണ് ഇവിടെ വളർത്തുന്നത്. മെയ്‌സാക് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ഫാമിലെ കൂടുകൾ തകർന്നത്. ഇതോടെ വെള്ളത്തോടൊപ്പം പാമ്പുകൾ കൂട്ടത്തോടെ വീടുകളിലേക്കും തെരുവുകളിലേക്കും ഇഴഞ്ഞു കയറുകയായിരുന്നു. തെരുവുകളിലെ വെള്ളക്കെട്ടിലൂടെ പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നതിന്റെയും, രക്ഷാപ്രവർത്തകർ വലയുപയോഗിച്ച് ഇവയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അധികൃതരുടെ അടിയന്തര ജാഗ്രതാ നിർദേശം:
പൊതുജനങ്ങൾ ആരും തന്നെ പാമ്പുകളെ സ്വന്തമായി പിടികൂടാൻ ശ്രമിക്കരുത്.
പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം കൺട്രോൾ റൂമിൽ അറിയിക്കുക.
ആശുപത്രികളിൽ ആവശ്യത്തിന് ആന്റി വെനവും (പാമ്പ് വിഷത്തിനുള്ള മരുന്ന്) പ്രത്യേക ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിനിടെ നിരവധി പേർക്ക് പാമ്പുകടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിനോടകം ഒരാൾ പാമ്പുകടിയേറ്റ് മരിച്ചതായി വിവരമുണ്ടെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാമ്പുകളെ പിടികൂടാനായി പ്രത്യേക സ്ക്വാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മൃഗശാല തകർന്നു; നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് സീബ്രകളും മുള്ളൻപന്നികളും
പാമ്പ് ഭീതിക്ക് പുറമെ വന്യമൃഗങ്ങളും നഗരത്തിൽ ഇറങ്ങിയത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ഗുയിഗാങ് നഗരത്തിലെ പ്രാദേശിക മൃഗശാല തകർന്നതിനെ തുടർന്ന് നൂറിലധികം മൃഗങ്ങളാണ് പുറത്തുചാടിയത്. കാണാതായ അൽപാക്കകൾ, മിനിയേച്ചർ പന്നികൾ, സീബ്രകൾ, മുള്ളൻപന്നികൾ, മയിലുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുകയാണ്. ഇവയെ കണ്ടെത്താൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് മൃഗശാല അധികൃതർ അഭ്യർത്ഥിച്ചു.
തെക്കൻ ചൈനയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേഖലയിലെ പല അണക്കെട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗതാഗത-വാർത്താവിനിമയ ബന്ധങ്ങളും വൈദ്യുതിയും പൂർണ്ണമായി തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."