കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക് ടവര്‍ അപകടം; ബാക്കിയുള്ള കെട്ടിട ഭാഗം കൂടി പൊളിച്ചുമാറ്റാന്‍ തീവ്ര ശ്രമം
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തകര്‍ന്നുവീണ ക്ലോക് ടവറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അതിതീവ്ര ശ്രമവുമായി റെയില്‍വേ. ടവറിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊളിച്ച് നീക്കിയാല്‍ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കൂ.
ഇന്നലെ രാത്രിയോടെ വടം ഉപയോഗിച്ച് ബാക്കിയുള്ള കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ച് താഴെയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്‌ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11.10നാണ് രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന കെട്ടിടത്തിന്റെ വലിയൊരു ഭാഗം രണ്ടാം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലായി നിലംപതിച്ചത്. 150ലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിൽ പഴയ സ്റ്റേഷന്റെ മുഖമുദ്രയായ ചെങ്കല്ല് ഉപയോഗിച്ച് നിർമിച്ച ക്ലോക്ക് ടവറിന്റെ ഒരു ഭാഗമാണ് പൂർണമായും തകർന്നുവീണത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂര ഉൾപ്പെടെ തകർത്തുകൊണ്ട് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് ഷീറ്റുകൾ ഉൾപ്പെട്ട അവശിഷ്ടങ്ങൾ വീണത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമിലും സമീപത്തും യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടം നടന്നതിന് തൊട്ടുപിന്നാലെ മുൻകരുതലിന്റെ ഭാഗമായി 1,2,3 പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇതോടെയാണ് ഈ ട്രാക്കുകളിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. അപകട സമയത്ത് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടേണ്ട കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ രണ്ടാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും യാത്രക്കാർ ഉണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന ശുചീകരണ തൊഴിലാളികൾ കെട്ടിടം വീഴുന്ന ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടു. ഷീറ്റുകൾക്കു മുകളിൽ കല്ലുകൾ പതിക്കുന്ന ശബ്ദം കേട്ടതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ജീവനക്കാർ ഓടി മാറിയതിനാൽ അവർക്കും പരുക്കേറ്റില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു
റെയിൽവേ സ്റ്റേഷനിൽ നവീകരണത്തിന്റെ ഭാഗമായി വൻ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൈലിങ് ഉൾപ്പെടെ നടക്കുന്നതിനിടെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായി. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും ആർ.പി.എഫ് ഓഫിസും ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. കെട്ടിടത്തിന്റെ ഈഭാഗം ഇന്നലെ പൊളിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം. അഗ്‌നിരക്ഷാ സേന, ആർ.പി.എഫ്, പൊലിസ് സേനാംഗങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കെട്ടിടം തകർന്നതിന് കാരണം കനത്ത മഴയാണെന്നാണ് റെയിൽവേയുടെ വിശദീകരണം. കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തകർന്നതെന്നും റെയിൽവേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."