"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ
അറ്റ്‌ലാന്റ: മെസ്സി പെനാൽറ്റി കിക്ക് എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി (ഫെയ്ക്കിങ്) വലത്തോട്ട് ചാടണം, മോണ്ടിയൽ കിക്ക് എടുക്കുമ്പോൾ ഇടത്തേക്ക് ചാടണം, ഡീ പോൾ ആണെങ്കിൽ വലതുവശത്തു നിന്ന് മധ്യത്തിലേക്കു നീങ്ങി ഇടത്തേക്ക് ചാടണം- അർജന്റീനയുമായുള്ള സെമി ഫൈനലിന് ശേഷം ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ ബോട്ടിലിൽ എഴുതിയിരിക്കുന്ന പെനാൽറ്റി കുറിപ്പുകൾ ചർച്ചയാകുകയാണ്. അറ്റ്‌ലാന്റയിൽ നടന്ന ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ മെസ്സിയും മറ്റ് താരങ്ങളും ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ പരിശോധിക്കുന്ന വീഡിയോയും ബോട്ടിലിന്റെ ചിത്രവും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗോൾകീപ്പർമാരുടെ വാട്ടർ ബോട്ടിലിൽ ഇത്തരം കുറിപ്പുകൾ ഒട്ടിക്കുന്നത് ഒരു സാധാരണ രീതിയാണെങ്കിലും, ഇംഗ്ലണ്ടിന്റെ ഒരുക്കങ്ങൾ എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഫൈനൽ യോഗ്യത നേടിയതിന്റെ ആഘോഷങ്ങൾക്കിടയിലും മെസ്സിയുടെയും സഹതാരങ്ങളുടെയും ശ്രദ്ധ പൂർണ്ണമായും കവർന്ന സംഭവമായിരുന്നു ഇത്. നിക്കോ ഗോൺസാലസ് മെസ്സിക്കായി ആ ബോട്ടിൽ കൈകളിൽ പിടിച്ച് നിൽക്കുന്നതും മെസ്സി ആ പെനാൽറ്റി കുറിപ്പുകൾ വായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. മെസ്സിയെ സംബന്ധിച്ച കുറിപ്പിൽ പിക്ഫോർഡ് ഇടത്തോട്ട് നീങ്ങുന്നതായി ഭാവിച്ച് വലത്തോട്ട് ഡൈവ് ചെയ്യണമെന്നാണ് എഴുതിയിരുന്നത്.
ഇംഗ്ലണ്ട് ടീമിന്റെ അനലിസ്റ്റുകൾ നൽകിയ ടിപ്പുകൾ ആണ് അർജന്റീന പെനാൽറ്റി ടേക്കർ ലിസ്റ്റ് എന്ന തലക്കെട്ടുമിട്ട് ബോട്ടിലിൽ ഒട്ടിച്ചിരുന്നത്. അർജന്റീന ടീമിലെ ഓരോ താരത്തിന്റെയും കിക്ക് തടയാൻ ഏത് ദിശയിലേക്ക് ചാടണമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. മുൻപ് യൂറോ കപ്പിലും പിക്ഫോർഡിന്റെ ബോട്ടിലിലെ പെനാൽറ്റി കുറിപ്പുകൾ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് 2024ൽ സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രക്ഷകനായത് പിക്ഫോഡിന്റെ വാട്ടർ ബോട്ടിൽ ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."