'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത
ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ അത് നിയമവിധേയമാക്കാനും എതിർക്കുന്നത് ക്രിമിനൽക്കുറ്റമാക്കാനും കേന്ദ്രം നിയമം കൊണ്ടുവരുന്നു. വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും മൂന്ന് വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാക്കുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ (ഭേദഗതി) ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് മഴക്കാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
വന്ദേമാതരത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുക, അവമതിക്കുക, ആലപിക്കുന്നത് തടയുക എന്നത് ക്രിമിനൽക്കുറ്റമാക്കുന്നതാണ് ബിൽ. നിലവിൽ ദേശീയ ഗാനമായ ജന ഗണ മനയ്ക്കാണ് ഈ സംരക്ഷണമുള്ളത്. ഇത് വന്ദേമാതരത്തിനും കൂടി കൊണ്ടുവരാനാണ് നീക്കം. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം തടവോ, പിഴയോ, ഇതുരണ്ടും കൂടിയോ ലഭിക്കാം. നിയമം വരുന്നതോടെ ദേശീയ ചിഹ്നം, ദേശീയ ഗാനം, ദേശീയ പതാക പോലുള്ളവയ്ക്കുള്ള സംരക്ഷമാണ് വന്ദേമാതരത്തിനും ലഭിക്കുക. വന്ദേമാതരം ആലപിക്കൽ നിലനിൽ നിർബന്ധമില്ല. കേന്ദ്ര സർക്കാർ സമീപകാലത്ത് പുറപ്പെടുവിച്ച ഉത്തരവിന് ഉപദേശ സ്വഭാവമാണുള്ളത്.
ഭേദഗതിയോടെ അത് നിർബന്ധിതമായി മാറും. സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലുമെല്ലാം വന്ദേമാതരം ആലപിക്കൽ നിർബന്ധമാകും. വന്ദേമാതരം ആലപിക്കുന്നതിന് വ്യാപക എതിർപ്പുള്ളതിനാൽ നിയമഭേദഗതി വ്യാപകമായ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുന്നതിൽ മുസ്‍ലിംകൾ അടക്കമുള്ളവർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബിൽ പാസായാൽ ഇതിനെ എതിർക്കുന്നതും കുറ്റമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."