കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ
അര്‍ജന്റീനയുടെ ആക്രമണത്തിന്റെ ഹൃദയം ലയണല്‍ മെസിയാണെന്ന് അറിയാവുന്ന സ്പാനിഷ് പരിശീലകന്‍, മെസിയിലേക്കുള്ള എല്ലാ പാസിങ് ലൈനുകളും അടച്ചാണ് കലാശപ്പോരിനിറങ്ങിയത്. ആദ്യ മിനുട്ട് മുതല്‍ തന്നെ മധ്യനിര സ്‌പെയിന്‍ അടക്കിഭരിച്ചു. പന്ത് എവിടേക്ക് പോകണം, എപ്പോള്‍ കളിയുടെ വേഗം കൂട്ടണം, എപ്പോള്‍ ടെമ്പോ കുറയ്ക്കണം എന്നിവയെല്ലാം റോഡ്രിയും ഫാബിയന്‍ റൂയിസും ചേര്‍ന്നാണ് തീരുമാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ തങ്ങളുടെ പരമ്പരാഗത ശൈലിയായ പന്തടക്കത്തില്‍ (68 ശതമാനം പൊസഷന്‍) ശ്രദ്ധ കേന്ദ്രീകരിച്ചു. ചെറിയ പാസുകളിലൂടെയും കൃത്യമായ പൊസിഷനിങ്ങിലൂടെയും അവര്‍ കളിയുടെ റിഥം നിയന്ത്രിച്ചു. അര്‍ജന്റീന പന്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അതിവേഗ കൗണ്ടര്‍ പ്രസ്സിങ്ങിലൂടെ സ്‌പെയിന്‍ അത് തിരിച്ചുപിടിച്ചു. 120 മിനുട്ടില്‍ സ്‌പെയിന്‍ 803 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ജന്റീനയ്ക്ക് 445 പാസുകളേ നടത്താനായുള്ളൂ.
മെസിയെ പൂട്ടാന്‍ പ്രതിരോധത്തിലും സ്‌പെയിന്‍ പ്രത്യേക പദ്ധതി ഒരുക്കി. പൊസിഷനിങ് കൃത്യമാക്കി മെസിയിലേക്കുള്ള പാസിങ് ലെയിനുകള്‍ അടയ്ക്കുന്നതില്‍ പൂര്‍ണവിജയം കണ്ടു. ഫലമായി നിശ്ചിത 90 മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ഗോള്‍മുഖത്തേക്ക് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും സൃഷ്ടിക്കാനായില്ല.
അര്‍ജന്റീന പ്രതിരോധത്തിലൂന്നിയുള്ള ലോ ബ്ലോക്ക് ശൈലിയിലാണ് കളിച്ചത്. സ്‌പെയിന്‍ നിരന്തരം ആക്രമിച്ചപ്പോള്‍ പ്രതിരോധം ശക്തമാക്കി കൗണ്ടര്‍ അറ്റാക്കിനായി കാത്തിരുന്നു. ഇംഗ്ലണ്ടിനെതിരേ ഈ തന്ത്രം വിജയിച്ചെങ്കിലും സ്‌പെയിനിനെതിരേ ഫലം കണ്ടില്ല. സ്പാനിഷ് വിങ്ങര്‍മാരായ ലാമിന്‍ യമാലിനെയും ബയേനയെയും തടയാന്‍ അവര്‍ പലപ്പോഴും പരുക്കന്‍ കളി പുറത്തെടുത്തു. മത്സരത്തില്‍ 24 ഫൗളുകളാണ് അര്‍ജന്റീന വഴങ്ങിയത്.
പന്ത് നഷ്ടപ്പെട്ട നിമിഷം തന്നെ അത് തിരിച്ചുപിടിക്കാനുള്ള സ്‌പെയിനിന്റെ കൗണ്ടര്‍ പ്രസ്സിങ്ങും ഫലപ്രദമായി. അര്‍ജന്റീന വ്യക്തിഗത മികവിനെ ആശ്രയിച്ചപ്പോള്‍ സ്‌പെയിന്‍ ടീമിന്റെ മൊത്തം സിസ്റ്റത്തില്‍ വിശ്വസിച്ചു. മെസിയെ പൂട്ടുക എന്നതിനപ്പുറം അര്‍ജന്റീനയുടെ മുഴുവന്‍ ബില്‍ഡ് അപ്പും അവര്‍ പൊളിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."