ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'
അര്‍ജന്റീന ഫുട്‌ബോളിലെ ഇതിഹാസങ്ങളെ കുഞ്ഞിരാമായണം സിനിമയിലെ സല്‍സ ശാപം പോലൊന്ന് പിന്തുടരുന്നുവെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസമെന്ന് പലര്‍ക്കും തോന്നാം. പക്ഷേ ഡീഗോ മറഡോണയും ലയണല്‍ മെസിയും ഈ ശാപം ഒരുപോലെ നേരിട്ടവരാണ്. അന്ധവിശ്വാസമാണെങ്കിലും ചില യാദൃശ്ചികതകള്‍ ഇവരുടെ കാര്യത്തിലുണ്ട്. 1986ല്‍ ലോകകപ്പ് നേടി വീരനായകനായി നില്‍ക്കുകയാണ് ഡീഗോ മറഡോണ. നാല് വര്‍ഷത്തിന് ശേഷം ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തനായകനായി മടങ്ങാനായിരുന്നു മറഡോണയുടെ വിധി. 1990 ലോകകപ്പ് അര്‍ജന്റീനയുടെയും ഡീഗോയുടെയും ഫുട്‌ബോളിലെ ആധിപത്യമാണ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ നേരിടാനാണ് അര്‍ജന്റീന കളത്തില്‍ ഇറങ്ങിയത്. പരുക്കുകള്‍ അലട്ടിയിട്ടും കളിക്കാനിറങ്ങിയ മറഡോണ മികച്ച അസിസ്റ്റുകളൊരുക്കിയാണ് അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത്. പലടീമുകളും മറഡോണയ്‌ക്കെതിരേ കടുത്ത ഫൗളുകളാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയപ്പെട്ട താരമായും മറഡോണ മാറി. അന്‍പതോളം തവണയാണ് മറഡോണ ആ ടൂര്‍ണമെന്റില്‍ ഫൗളിന് വിധേയനായത്. അതേസമയം ഫൈനലില്‍ ജര്‍മനിക്കെതിരേ മറഡോണ സമ്പൂര്‍ണ പരാജയായി.
ജര്‍മനിയുടെ തന്ത്രപരമായ സമീപനവും, അഗ്രസീവായിട്ടുള്ള മാന്‍ മാര്‍ക്കിങ്ങും ചേര്‍ന്നതോടെ മറഡോണ പന്ത് ലഭിക്കാതെ മൈതാനത്തില്‍ ഒറ്റപ്പെട്ട് നിന്നു.
ഗൈഡോ ബുച്ച് വാള്‍ഡിന്റെ പ്രതിരോധപ്രകടനം മത്സരത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ ഒരു ഷോട്ട് മാത്രമാണ് അര്‍ജന്റീന തൊടുത്തത്. പൂര്‍ണമായും ഏകപക്ഷീയമായിരുന്നു മത്സരം. പെനാല്‍റ്റി ഷൂട്ടൗട്ട് ലക്ഷ്യമിട്ട് കളിച്ച അര്‍ജന്റീന ജര്‍മനിയെ ഭയന്നിരുന്നു. അന്ന് അര്‍ജന്റീനയുടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചിരുന്നു. ഈ മത്സരത്തോടെയായിരുന്നു മറഡോണയുടെ കരിയറിന്റെ അന്ത്യത്തിന് തുടക്കമാവുന്നത്. മയക്കുമരുന്ന് വിവാദവും വിലക്കുമെല്ലാം പിന്നീട് അദ്ദേഹത്തിന്റെ കരിയറിന്റെ നിറം കെടുത്തി.
സമാനമാണ് മെസിയുടെ കാര്യവും. 2022ല്‍ കരിയറിന്റെ അത്യുന്നതിയില്‍ അദ്ദേഹം ലോകകപ്പ് കിരീടം സ്വന്തമാക്കി. ഡീഗോയെ പോലെ ദുര്‍ബലമായ ടീമിനെ വച്ച് 2026 ലോകകപ്പ് ഫൈനലിലുമെത്തി. എന്നാല്‍ ഫൈനല്‍ മത്സരം ആ ഇതിഹാസത്തിന്റെ പടിയിറക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. മറഡോണയെ പോലെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഇല്ലാതെയാണ് മെസി മടങ്ങുന്നത്. മെെതാനത്തിൽ അദ്ദേഹം ഒറ്റപ്പെട്ട് നിന്നു. അന്ന് ഡീഗോയെ ജര്‍മനി പൂട്ടിയത് പോലെ ഇന്ന് മെസിയെ സ്‌പെയിന്‍ പൂട്ടി.
1990ലേത് പോലെ ഇത്തവണ സ്‌പെയിനെതിരായ ഫൈനലിലും അര്‍ജന്റീനയ്ക്ക് ചുവപ്പുകാര്‍ഡ് നേരിടേണ്ടി വന്നു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ടീമില്‍ നിന്ന് പിറന്നതുമില്ല. അര്‍ജന്റീനയുടെ ഫുട്‌ബോളിലെ പ്രതാപകാലത്തിനാണ് 36 വര്‍ഷം മുമ്പ് സംഭവിച്ചത് പോലെ ഇതോടെ വിരാമമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."