മാജിക് മറന്ന മജീഷ്യൻ
കാല്‍പന്തുകളിയുടെ സൗന്ദര്യം എല്ലാ കഴിവുകളോടെയും സ്വായത്തമാക്കിയ മാന്ത്രിക പ്രതിഭയാണ് ലയണല്‍ മെസി. ഏത് കോട്ടയും ഇടങ്കാല്‍ കൊണ്ട് തകര്‍ക്കുന്ന മജീഷ്യന്‍. എന്നാല്‍ സ്പാനിഷ് അര്‍മാഡയുടെ മോഡേണ്‍ ഗെയിം പ്ലാന്‍ അഥവാ ടിക്കി ടാക്ക 2.0യില്‍ നിഷ്പ്രഭനായിരുന്നു ഫൈനല്‍ മത്സരത്തില്‍ ആ പ്രതിഭ. ആരുടെയും ചിന്തകള്‍ക്കപ്പുറം നിന്ന് ചലിപ്പിക്കുന്ന കാലുകള്‍ മെസിക്കുണ്ടായിരുന്നു. പക്ഷേ സ്‌പെയിന്‍ അതേ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടതേയില്ല. അവര്‍ക്കറിയാവുന്ന ഗെയിം കൃത്യമായി ഉപയോഗിച്ച് ആ കരിയറിന് അവസാനം കുറിക്കുകയാണ് അവര്‍ ചെയ്തത്.
90 മിനുട്ട് കഴിഞ്ഞപ്പോള്‍ ശാപം കിട്ടിയ കൊട്ടാരത്തിലെ രാജാവിനെ പോലെ പുറത്തുകടക്കാന്‍ കഴിയാതെ വട്ടം കറങ്ങുന്ന ഇതിഹാസത്തെയാണ് മെസിയില്‍ കണ്ടത്. അര്‍ജന്റീനയുടെ മധ്യനിരയ്ക്കും ആക്രമണ നിരയ്ക്കും ഇടയില്‍ ഒരു പോക്കറ്റ് സ്‌പേസ് കണ്ടെത്താന്‍ കഴിയാതെ താരം ശ്വാസം മുട്ടി. പൊസഷനില്‍ കേന്ദ്രീകരിച്ച് കളിച്ച സ്‌പെയിന്റെ ഗെയിമില്‍ മെസിയിലേക്ക് പന്തെത്തിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശക്തമായ ഇടങ്ങളിലായിരുന്നില്ല അതൊന്നും. കളിയുടെ നിയന്ത്രണം ഒരിക്കലും മെസിയിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല താരം കാഴ്ച്ചക്കാരനാവുകയും ചെയ്തു.
മത്സരത്തിലാകെ 54 ടച്ചുകളാണ് മെസിയില്‍ നിന്ന് പിറന്നത്. ആകെയുള്ള 53 പാസുകളില്‍ 40 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഗോള്‍ അവസരങ്ങളൊന്നും മെസിയില്‍ നിന്ന് വന്നതേയില്ല. 117ാം മിനുട്ടിലെ ഒരു ഷോട്ട് മാത്രമാണ് മെസിക്ക് ആകെ എടുത്ത് കാണിക്കാനുള്ളത്.
പാസ് ലെങ്തിലും പുരോഗതിയുണ്ടായിരുന്നില്ല. അറ്റാക്കിങ്ങില്‍ ആകെ മെസിയുടെ സാന്നിധ്യമുണ്ടായിരുന്നത് ഒരുതവണ മാത്രം. അതിലുപരി മുന്നില്‍ നിന്ന് കൗണ്ടര്‍ അറ്റാക്കുകളുമായി പെനാല്‍റ്റി ഏരിയയിലേക്ക് കയറേണ്ടിയിരുന്ന മെസിക്ക് ആ കണക്കുകൂട്ടലും തെറ്റി. ഹാഫ്‌ലൈനില്‍ നിന്ന് പന്ത് നല്‍കി അര്‍ജന്റീന താരങ്ങളെ കൊണ്ട് സ്‌കോര്‍ ചെയിപ്പിക്കാനാണ് മെസി ശ്രമിച്ചത്. റോഡ്രിഗോ ഡിപോള്‍, നാഹുവല്‍ മൊളിന, ലിയാന്‍ഡ്രോ പരഡസ്, ജിയുലിയാനോ സിമിയോണി എന്നിവരെല്ലാം ഇതില്‍ പൂര്‍ണ പരാജയമായി.
മെസിയെ പൂട്ടാന്‍ ഒരു താരം പൂര്‍ണമായും വിട്ടുനല്‍കണമെന്ന തത്വവും ഇവിടെ പൊളിഞ്ഞു. ഡെലാ ഫ്യുവന്റെ മെസിയെ ആരും പിന്തുടരേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാല്‍ മെസിക്ക് പന്തുമായി പോകാന്‍ വളരെ ചുരുങ്ങിയ ഇടം മാത്രം നല്‍കുക എന്ന തന്ത്രമാണ് അദ്ദേഹം സ്‌പെയിന്‍ പോരാളികളെ പഠിപ്പിച്ചത്. റോഡ്രിയാണ് മെസിയിലേക്ക് പന്തെത്തുന്ന വഴിയെ നിയന്ത്രിച്ചത്. അതുപോലെ പെഡ്രിയും ഫാബിയാന്‍ റൂയിസും ചേര്‍ന്ന് മെസിയിലേക്കുള്ള പൊസഷനെ പൂര്‍ണമായും പൊളിക്കുകയും ചെയ്തു.
പൗ കുബാര്‍സി മധ്യനിരയിലേക്ക് കയറി കളിച്ചതോടെ മെസി സമ്പൂര്‍ണ പരാജയമായി. മെസിയെ പ്രായം ബാധിച്ചതോ അദ്ദേഹത്തിന്റെ പ്രതിഭ വറ്റിയതോ അല്ല ഇവിടെ പ്രകടമായത്.
അദ്ദേഹത്തിന്റെ മാത്രം മികവില്‍ മത്സരം ജയിക്കാനാവില്ലെന്ന സ്വാഭാവിക യാഥാര്‍ത്ഥ്യമാണ് അര്‍ജന്റീനയ്ക്ക് മുന്നില്‍ തെളിഞ്ഞ് കണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."