മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ
കൊച്ചി: അങ്കമാലിയിലെ ഹോട്ടലിൽ മീൻ പൊരിച്ചതിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഷെഫിന് വെട്ടേറ്റെന്ന വാർത്ത തള്ളി കേസിൽ പ്രതിയാക്കപ്പെട്ട ഹോട്ടൽ ജീവനക്കാരൻ. ഇതേ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചതെന്നും, സംഭവം ബോധപൂർവം വളച്ചൊടിച്ചതാണെന്നും സ്ഥാപനത്തിലെ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഉബൈസ് ആരോപിച്ചു. താൻ ഹോട്ടലുടമയല്ല, മറിച്ച് അവിടുത്തെ ജീവനക്കാരൻ മാത്രമാണെന്നും ഉബൈസ് വ്യക്തമാക്കി.
അങ്കമാലി ‘മീൻവിലാസം’ റസ്റ്ററന്റിൽ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. റസ്റ്ററന്റിലെ ഷെഫായ കൊല്ലം സ്വദേശി റിയാസും ഉബൈസും തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മീൻ ഫ്രൈക്ക് രുചിയില്ലെന്നും ഉപ്പില്ലെന്നും ആരോപിച്ച് ഉബൈസ് കത്തിയെടുത്ത് വെട്ടിപ്പരുക്കേൽപ്പിച്ചെന്നായിരുന്നു റിയാസ് പൊലിസിന് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉബൈസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിയാസ് തന്നോട് മോശമായി പെരുമാറിയെന്ന് ഹോട്ടലിലെ വനിതാ ജീവനക്കാരി പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളോട് കാരണം തിരക്കുകയായിരുന്നുവെന്ന് ഉബൈസ് പറയുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിലും കൈയാങ്കളിയിലുമാണ് ഇരുവർക്കും പരുക്കേറ്റത്. സംഭവത്തിൽ തനിക്കും റിയാസിനും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും ഉബൈസ് പറഞ്ഞു.
തന്റെ വാദങ്ങൾ ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും, യുവതി നൽകിയ വോയ്സ് ക്ലിപ്പുകളും ഉബൈസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിട്ടുണ്ട്. വിഷയത്തിൽ റിയാസിനെതിരെ യുവതിയും താനും പൊലീസിൽ ഉടൻ ഔദ്യോഗികമായി പരാതി നൽകുമെന്നും ഉബൈസ് കൂട്ടിച്ചേർത്തു.
The accused in the attack on a hotel chef clarified that reports claiming he hacked the chef over a lack of salt in fish were false propaganda. According to the accused, the altercation actually occurred because he questioned the chef for verbally abusing a female employee at the restaurant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."