'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു' അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍ മന്തര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമരം ശക്തമാക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നലെ നടത്തിയ മാര്‍ച്ച് പൊലിസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പ്രക്ഷോഭപാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
കേന്ദത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ രക്തം ചിന്താനും കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഡല്‍ഹി ജന്തര്‍ മന്തറിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കുകയും പരുക്കേറ്റ വിദ്യാര്‍ഥികളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
I apologise to all our supporters, especially the girls who were brutally beaten by male police officers.
— Abhijeet Dipke (@abhijeet_dipke) July 21, 2026
We could have done better. I could have done better to protect you from the inhumane actions of the Delhi Police.
To protect one Dharmendra Pradhan, who is responsible for…
'ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളോട്. പൊലിസ് ഉദ്യോഗസ്ഥര്‍ അവരെ ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡല്‍ഹി പൊലിസിന്റെ മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമായിരുന്നു. 20ലധികം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമായ ഒരു ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍, നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയാറാണ്. പരുക്കേറ്റവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം' -അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.
ഇന്നലെ പൊലിസ് ഒഴിപ്പിച്ച സമരകേന്ദ്രമായ ജന്തര്‍ മന്തര്‍ ഇന്ന് സമരക്കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. രാവിലെ തന്നെ നൂറുകണക്കിന് സമരക്കാര്‍ ജന്തര്‍ മന്തറില്‍ കേന്ദ്രീകരിച്ചെത്തി. പ്രക്ഷോഭകര്‍ ജന്തര്‍ മന്തറില്‍ തിരിച്ചെത്തി ടെന്റും താല്‍ക്കാലിക വേദിയും നിര്‍മ്മിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപി പ്രതിനിധികള്‍ ആവര്‍ത്തിച്ചു. സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായാല്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം അരിയിച്ചു.
സന്‍സദ് ചലോ മാര്‍ച്ചില്‍ മുഴങ്ങിയത് വിദ്യാര്‍ഥി രോഷം
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) നേതൃത്വത്തില്‍ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സന്‍സദ് ചലോ മാര്‍ച്ചില്‍ മുഴങ്ങിയത് ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ രോഷം. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ സി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സന്‍സദ് ചലോ' മാര്‍ച്ച്, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ മാത്രം കേന്ദ്രീകരിച്ച പ്രതിഷേധമെന്നതില്‍നിന്ന് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിനെതിരായ ജനകീയ പ്രതിഷേധമായി മാറി.
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരേ ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രകടനമായിരുന്നു സന്‍സദ് ചലോ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം.
ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങുമെന്നതിനാല്‍ രാവിലെ മുതല്‍ തന്നെ തലസ്ഥാനത്തിന്റെ മധ്യഭാഗം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റ്, നിതി ആയോഗ് ഭവന്‍ പരിസരം, പ്രധാന ജങ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഡല്‍ഹി പൊലിസും ധ്രുതകര്‍മസേനയും ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രക്ഷോഭത്തെ നേരിടാന്‍ കോട്ട കെട്ടി ഒരുങ്ങിയിരുന്നു. പാര്‍ലമെന്റ് സമുച്ചയത്തില്‍നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് പ്രതിഷേധത്തിന്റെ മുന്നേറ്റം തടഞ്ഞത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സംഘങ്ങളെയും വിവിധ കേന്ദ്രങ്ങളില്‍ വച്ച് പൊലിസ് തടഞ്ഞതോടെ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ റോഡുകളില്‍ കുടുങ്ങി.
എന്നാല്‍ ബാരിക്കേഡുകള്‍ പ്രതിഷേധത്തിന്റെ ആവേശം കുറച്ചില്ല. മഴ പെയ്തിട്ടും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. മഴയിലും മുദ്രാവാക്യങ്ങള്‍ നിലച്ചില്ല; താളവാദ്യങ്ങളും പാട്ടുകളും പ്ലക്കാര്‍ഡുകളും പ്രതിഷേധത്തിന് പുതിയ ഊര്‍ജം നല്‍കി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലിസും നേര്‍ക്കുനേര്‍ വന്നതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 15,000 പേര്‍ പങ്കെടുത്ത മാര്‍ച്ചിന്റെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ സാമൂഹിക വ്യാപ്തിയായിരുന്നു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥി പ്രതിഷേധമായി തുടങ്ങിയ സമരത്തില്‍ ഇപ്പോള്‍ ഐ.ടി ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യുവജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ അണിചേര്‍ന്നു. ജയ് ഭീം മുദ്രാവാക്യങ്ങള്‍ പ്രതിഷേധത്തില്‍ ഉയര്‍ന്നു കേട്ടു.
പ്രതിഷേധത്തിന്റെ രാഷ്ട്രീയ സന്ദേശവും കൂടുതല്‍ വ്യക്തമായിരുന്നു. 'നികുതി കൊടുക്കൂ, സംഭാവന കൊടുക്കൂ; പക്ഷേ തകര്‍ന്ന വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് സംസാരിക്കരുത്' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം തുറന്നുകാട്ടി.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ 'സന്‍സദ് ചലോ' പ്രഖ്യാപിച്ചതിന് പിന്നിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരേസമയം സമ്മര്‍ദം സൃഷ്ടിക്കുകയെന്ന തന്ത്രവും വിജയിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണയും പ്രക്ഷോഭത്തിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കി.
cjp said it will continue its protest, with abhijeet deepke accusing union minister dharmendra pradhan of responsibility for the deaths of 20 students and demanding accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."