'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി
കൊച്ചി: തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് പൊലിസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നങ്ങളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ കർശന നിലപാടുമായി കേരള ഹൈക്കോടതി. സംഭവത്തിൽ ഉൾപ്പെട്ട കരിമണ്ണൂർ എസ്.ഐ എൻ. എസ്. റോയിക്കും സി.പി.ഒ ജിജോ ആന്റണിക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലിസ് മേധാവിയോട് (ഡിജിപി) ഹൈക്കോടതി നിർദേശിച്ചു.
സംഭവം പൊലിസ് സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയ ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തങ്ങൾക്കെതിരെ കേസെടുത്തതിനെതിരെ പ്രദേശവാസികളായ നാട്ടുകാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.
മങ്ങാട്ടുകവലയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്തിൽ ഏകദേശം ഇരുനൂറോളം നാട്ടുകാർക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്. യഥാർഥ വിവരങ്ങൾ അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതിന് പകരം നാട്ടുകാരെ പ്രതികളാക്കാനും തെളിവുകൾ അട്ടിമറിക്കാനും പൊലിസ് ശ്രമിച്ചതായി ഹരജിക്കാർ ആരോപിക്കുന്നു. വിഷയത്തിൽ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നാട്ടുകാർ ഹരജിയിലൂടെ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ചെന്ന ആരോപണം നേരിടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകൾ മുൻപ് പരിശോധനയ്ക്കായി അയച്ചിരുന്നെങ്കിലും ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് കോടതി ഉത്തരവിട്ടത്.
The Kerala High Court has intervened following the discovery of alcohol and tobacco products inside a police jeep, describing the incident as a total disgrace to the force. The court has directed the State Police Chief (DGP) to submit a detailed report on the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."