HOME
DETAILS

രാമക്ഷേത്രവും ഗോവധനിരോധനവും യു.പി തെരഞ്ഞെടുപ്പില്‍

  
backup
February 04, 2017 | 9:51 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a7%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7

ദേശീയരാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി രാമക്ഷേത്രം പണിയലിന്റെയും ഗോവധനിരോധനത്തിന്റെയും മുദ്രാവാക്യവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സുപ്രധാനം യു.പി തെരഞ്ഞെടുപ്പാണെന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ അമിത്ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് എളുപ്പം ജയിച്ചുകയറാവുന്ന സാഹചര്യമല്ല ഉള്ളത്. ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചാലേ അല്‍പമെങ്കിലും മുന്നോട്ടുപോകാന്‍ കഴിയുയൂ. അതു നേതൃത്വത്തിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു മാനിഫെസ്റ്റോയിലെ ഈ ചെപ്പടിവിദ്യ.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പി-കോണ്‍ഗ്രസ് സഖ്യം ന്യൂനപക്ഷങ്ങളുടെ ഇടയിലേയ്ക്കു കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. മായാവതിയുടെ ബി.എസ്.പിക്കും ദലിത്-പിന്നോക്കവിഭാഗങ്ങളെ കൂടാതെ മുസ്‌ലിംകള്‍ക്കിടയിലും കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ടാണു സവര്‍ണഹിന്ദു വോട്ടുകള്‍ അനുകൂലമാക്കി മാറ്റാന്‍ ബി.ജെ.പി തീരുമാനിച്ചത്. രാമക്ഷേത്രനിര്‍മാണവും ഗോവധനിരോധനവും മറ്റും സജീവമായി എടുത്തിരിക്കുന്നതിന്റെ പൊരുളും ഇതുതന്നെ.

ഇന്ത്യ മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ് :
'ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍,

ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും,
അതിലെ പൗരന്മാര്‍ക്കെല്ലാം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയും, ആശയപ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനും സ്ഥിതിസമത്വം, അവസരസമത്വം എന്നിവ നേടിയെടുക്കുന്നതിനും അവര്‍ക്കിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഭിഭാജ്യതയും ഉറപ്പുനല്‍കിക്കൊണ്ടു സാഹോദര്യം വളര്‍ത്തുന്നതിനും

ഇന്ന്, 1949 നവംബര്‍ 26-ാം തിയതി, ഞങ്ങളുടെ ഭരണഘടനാ നിര്‍മാണസഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന അംഗീകരിച്ചുകൊള്ളുകയും അതു നിയമമാക്കിത്തീര്‍ത്തു ഞങ്ങള്‍ തന്നെ നല്‍കിക്കൊള്ളുകയും ചെയ്യുന്നു.'

സാമുദായികവും ജാതീയവും വിഭാഗീയവും ആചാരപരവും പ്രാദേശികവും തദ്ദേശീയവും ഭാഷാപരവും സാംസ്‌കാരികവും മറ്റും മറ്റുമായ ശിഥിലീകരണപ്രവണതയുള്ള സാമൂഹികശക്തികള്‍വരെയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്ത് നാടെങ്ങും നിറഞ്ഞുനില്‍ക്കുന്ന ഭിന്നതകള്‍ എന്തുണ്ടെങ്കിലും എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാഹോദര്യമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത് എല്ലാവരും ഓര്‍ക്കേണ്ട സംഗതിയാണ്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനവികാരം ശക്തമാണെന്നു ബോധ്യമായതോടെയാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും രാമക്ഷേത്ര നിര്‍മാണവും മുഖ്യഅജന്‍ഡയായി ബി.ജെ.പി എടുത്തിരിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനുള്ള നിയമം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എത്രയും പെട്ടെന്നു പാസ്സാക്കിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത കശാപ്പുശാലകളാകെ പൂട്ടുമെന്നതാണു മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനം. വര്‍ഗീയപ്രചാരണം ലക്ഷ്യമിട്ടിട്ടുള്ള ഒട്ടേറെ വാഗ്ദാനങ്ങളും ഈ പ്രകടനപത്രികയിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ബഹുഭൂരിപക്ഷം സീറ്റും നേടിയത്.

ഇപ്പോള്‍ കാര്‍ഷികത്തകര്‍ച്ചയും കറന്‍സി റദ്ദാക്കല്‍ സര്‍വമേഖലകളിലും വരുത്തിയ പ്രതിസന്ധിയും ബി.ജെ.പിയെ തിരിഞ്ഞുകുത്തുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപവും ബി.ജെ.പിയെ ഉലയ്ക്കുന്നു. ഇതിനെല്ലാം പ്രതിവിധിയെന്ന നിലയിലാണു 'രാമക്ഷേത്ര നിര്‍മാണം'വീണ്ടും അവര്‍ എടുത്തിരിക്കുന്നത്.

ഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് അമിത്ഷായുടെ വാഗ്ദാനം. രാമക്ഷേത്ര നിര്‍മാണക്കേസും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ചു മൂന്നു കക്ഷികള്‍ക്കായി നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിവിധി 2011 ല്‍ സുപ്രിംകോടതി മരവിപ്പിച്ചു. തല്‍സ്ഥിതി തുടരണമെന്ന് ഉന്നത കോടതി ഉത്തരവിടുകയും ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനമായി നല്‍കുന്നതിനു പിന്നിലുള്ള വര്‍ഗീയ അജന്‍ഡ വ്യക്തമാണ്.

ശ്രീകൃഷ്ണന്റെ കാലത്തെപ്പോലെ കൂടുതല്‍ പാല്‍ ചുരത്തുന്ന പശുക്കളെക്കൊണ്ടു സംസ്ഥാനം നിറയ്ക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗോഹത്യയെയും മാംസവില്‍പനയെയും ശക്തമായി തടയുമെന്നും മാനിഫെസ്റ്റോയില്‍ അടിവരയിട്ടു പറയുന്നുണ്ട്. ശ്രീകൃഷ്ണന്റെ കാലത്തെ പാല്‍നദികളും വെണ്ണ ഉറവകളും നിറഞ്ഞ ഉത്തര്‍പ്രദേശാണു ലക്ഷ്യമെന്നും മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.

വര്‍ഗീയ സംഘര്‍ഷ മേഖലകളില്‍നിന്നു ജനങ്ങള്‍ പാലായനം ചെയ്യുന്നതു തടയാന്‍ ജില്ലാതലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. യു.പിയിലെ ഖൈരാനയില്‍നിന്ന് ആക്രമണം ഭയന്നു ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായി കഴിഞ്ഞവര്‍ഷം ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റാണെന്നു തെളിഞ്ഞതാണ്.

യു.പിയില്‍ ന്യൂനപക്ഷങ്ങളുടെ കടന്നാക്രമണംമൂലം ഭൂരിപക്ഷ ഹിന്ദുക്കള്‍ ഇപ്പോഴും വില്ലേജുകളില്‍നിന്നു കൂട്ടത്തോടെ പൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. ഭൂരിപക്ഷത്തിന്റെ വികാരം ആളിക്കത്തിക്കുക തന്നെയാണ് ഇതിന്റെ ലക്ഷ്യം.

വികസന അജന്‍ഡയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിലേതെന്നു നേരത്തെ ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുകയും ബി.എസ്.പി മുസ്‌ലിം വോട്ടില്‍ ലക്ഷ്യംവച്ചു നീക്കങ്ങള്‍ നടത്തുകയും ചെയ്തതോടെയാണു ഹിന്ദുത്വ അജന്‍ഡ മുറുകെപ്പിടിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിലേയ്ക്കു ബി.ജെ.പി നീങ്ങിയതെന്നതാണു വസ്തുത. അമിത്ഷായുടെ പ്രസ്താവന ഇതു വ്യക്തമാക്കുന്നുണ്ട്.

വര്‍ഗീയവിഷം ചീറ്റാന്‍ മാത്രമല്ല പ്രാദേശികവികാരം ആളിക്കത്തിക്കാനും മാനിഫെസ്റ്റോയില്‍ കൂടി ബി.ജെ.പി ശ്രമിക്കുന്നുണ്ട്. യു.പിയിലെ സര്‍ക്കാര്‍ ജോലികളില്‍ 90 ശതമാനവും അവിടത്തെ യുവാക്കള്‍ക്കു നല്‍കുമെന്നു മാനിഫെസ്റ്റോയിലുണ്ട്. ശിവസേനയെപ്പോലെ പ്രാദേശികവികാരം എല്ലാ നിലയിലും ആളിക്കത്തിക്കാനും വളര്‍ത്തിയെടുക്കാനും പാര്‍ട്ടി ഹീനമായ നീക്കം നടത്തുകയാണ്.

ഇന്ത്യന്‍ മതേതരത്വത്തിനു നേരേ ഏറ്റവും വലിയ വെല്ലുവിളിയാണു യു.പിയില്‍ ബി.ജെ.പി ഉയര്‍ത്തുന്നത്. രാജ്യത്തെ ഭരണകക്ഷിതന്നെ അതു ചെയ്യുമ്പോള്‍ മതേതര-ജനാധിപത്യശക്തികള്‍ അതിനെ ഗൗരവത്തോടെ കാണാനും പ്രതിരോധിക്കാനും തയാറായേ മതിയാകൂ. ശ്രീരാമക്ഷേത്രനിര്‍മാണം കാലഹരണപ്പെട്ട അജന്‍ഡയാണ്. അതു സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഒരു തെരഞ്ഞെടുപ്പില്‍ ഇതുന്നയിക്കുന്നതിനു ധാര്‍മികമായോ നിയമപരമായോ ആര്‍ക്കും അവകാശവുമില്ലാത്തതാണ്.

രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങള്‍ മാംസഭുക്കുകളാണ്. അതില്‍ ബഹുഭൂരിപക്ഷം പേരും ഗോമാംസം കഴിക്കുന്നവരുമാണ്. ഈ വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരത്തിലുള്ള സര്‍ക്കാരിനു കഴിയും. എന്നാല്‍, വര്‍ഗീയസംഘര്‍ഷങ്ങളും ചേരിതിരിവും സൃഷ്ടിക്കുന്നതിനും ഹിന്ദു വികാരം ആളിക്കത്തിക്കുന്നതിനും അതില്‍കൂടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനും ബി.ജെ.പിയെപ്പോലുള്ള മുഖ്യഭരണകക്ഷി ശ്രമിക്കുന്നതു ഭരണഘടനയുടെ നെടുംതൂണായ മതേതരത്വത്തെ ചോരയില്‍ മുക്കിക്കൊല്ലാനേ സഹായിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  21 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  21 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  21 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  21 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  21 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  21 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  21 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  21 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  21 days ago