![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ഇതിനെയാരെങ്കിലും ബജറ്റെന്നു വിളിക്കുമോ?
#സി.ആര്. നീലകണ്ഠന്
94464 96332
ഫുട്ബോള്‍ മത്സരത്തില്‍ റഫറി ഫൈനല്‍ വിസിലടിച്ച ശേഷം കളിക്കാരന് ഗോളടിക്കുന്നപോലെയാണ് മോദിസര്‍ക്കാര്‍ ബജറ്റെന്ന പേരില്‍ ഒരു പ്രകടനപത്രിക പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന് ഇനി അധികാരത്തില്‍ തുടരാവുന്നത് രണ്ടു മാസം മാത്രം. അതിനിടയില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ എത്രയാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലത്തെ ഭരണത്തിന്റെ ഗതി വച്ചു നോക്കിയാല്‍ ഇനിയൊരത്ഭുതവും സംഭവിക്കാന്‍ പോകുന്നില്ല. ആ ഘട്ടത്തിലാണ് മോദി പോലും അത്ഭുതപ്പെട്ടുപോകുന്ന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
2014ല്‍ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത് അഞ്ചുവര്‍ഷം നാടു ഭരിക്കാനാണ്. അതനുസരിച്ച് അഞ്ചുവര്‍ഷത്തേയ്ക്കുള്ള ബജറ്റേ അവതരിപ്പിക്കാന്‍ അധികാരമുള്ളൂ. നാളിതുവരെ ഒരു സര്‍ക്കാരും ആറ് ബജറ്റവതരണം നടത്തിയിട്ടില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാകാറായ ഘട്ടത്തില്‍ ഇടക്കാലബജറ്റാണ് അവതരിപ്പിക്കുക. അതായത് തങ്ങള്‍ താഴെയിറങ്ങും വരെ ചെയ്യാവുന്ന കാര്യങ്ങളുടെ യാഥാര്ഥ്യബോധത്തിലുള്ള ബജറ്റ്. ഈ കീഴ്വഴക്കം അട്ടിമറിച്ചിരിക്കുകയാണ് മോദി.
അക്ഷരാര്‍ഥത്തില്‍ ഇവിടെ അവതരിപ്പിച്ചത് ബജറ്റല്ല, മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അഥവാ പ്രകടനപത്രിക മാത്രമാണ്. ബജറ്റില്‍ പറഞ്ഞ നികുതിയിളവുകളും സൗജന്യങ്ങളും ഗുണഭോക്താക്കള്‍ക്കു ലഭിക്കണമെങ്കില്‍ അതു പാര്‍ലമെന്റില്‍ പാസാവണം. മോദി സര്‍ക്കാരിന് ഇനി അതിനു സമയമില്ല. നടപ്പാക്കാനാവാത്ത ബജറ്റ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം, സമ്പൂര്‍ണ ബജറ്റവതരണത്തിലൂടെ വരാനിരിക്കുന്ന സര്‍ക്കാരിന്റെ നയരൂപീകരണങ്ങളില്‍ ഇടപെടുക കൂടി ചെയ്തിരിക്കുന്നു.
ബജറ്റവതരണത്തിനു തൊട്ടുമുമ്പ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. അതാണ് പതിവു രീതി. എന്നാല്‍, മോദി അതിനു തയാറായില്ല. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ (എന്‍.എസ്.എസ്.ഒ) പൂഴ്ത്തിവയ്ക്കുകയും ചെയ്തു. യാഥാര്‍ഥ്യം ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ നാല്പ്പത്തഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന കണക്കാണു രഹസ്യമാക്കി വച്ചത്. കുറ്റകൃത്യങ്ങളുടെ വാര്ഷികക്കണക്കുസംബന്ധിച്ച നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വിവരങ്ങളും പുറത്തുവിടാന്‍ അനുവദിച്ചിട്ടില്ല.
അഞ്ചുവര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ഈ അവസാന നാളുകളില്‍ ചെയ്യുന്നത് എന്തുകൊണ്ടെന്നും അഞ്ചുകൊല്ലം ചെയ്യുമെന്നു പറഞ്ഞവയില്‍ എന്തൊക്കെ ചെയ്തുവെന്നും ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പും കഴിഞ്ഞ അഞ്ചു ബജറ്റുകളിലും നമ്മോടു പറഞ്ഞ പല കാര്യങ്ങളും ഈ ബജറ്റില്‍ മറന്നുപോയതുപോലെ തോന്നുന്നു. യുവാക്കളെ ഹരം കൊള്ളിച്ച 'മെയ്ക് ഇന്‍ ഇന്ത്യ' എന്ന സങ്കല്പ്പ പരിപാടി തുടക്കത്തില്‍ത്തന്നെ കൈവിട്ടു. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ എം.എസ് സ്വാമിനാഥന് കമ്മിഷന് നിര്‍ദേശിച്ച രീതിയില്‍ താങ്ങുവിലയോ മറ്റു സഹായങ്ങളോ നല്‍കിയില്ല.
കള്ളപ്പണക്കാര്‍ വിവിധ രാജ്യങ്ങളിലായി നിക്ഷേപിച്ച കോടിക്കണക്കിനു രൂപയുടെ സമ്പത്ത് പിടിച്ചെടുത്ത് വീതിച്ച് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്നു മേനിപറഞ്ഞതും മോദി മറന്നുപോയി. പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മോദീവാഗ്ദാനം മറക്കാനാകുമോ. നൂറു സ്മാര്‍ട്ട് സിറ്റികള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഒന്നുപോലും വന്നില്ല. ഉള്ള ചിലതു പൂട്ടാറായിരിക്കുന്നു.
സ്റ്റാര്‍ട്ട് അപ് തുടങ്ങിയവയെപ്പറ്റി ഇപ്പോഴും ചിലതൊക്കെ പറയുന്നെങ്കിലും കഴിഞ്ഞവര്‍ഷങ്ങളില്‍ എത്ര പുതിയ സംരംഭങ്ങള്‍ വന്നുവെന്നു പറയുന്നില്ല. നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം രണ്ടരക്കോടിയിലേറെ ചെറുകിടസംരംഭങ്ങള്‍ പൂട്ടിപ്പോയെന്ന കണക്കു പുറത്തുവന്നിട്ടുണ്ട്. സ്വച്ഛ്ഭാരത് പദ്ധതി പരസ്യങ്ങള്‍ക്കപ്പുറം എത്ര മുന്നോട്ടു പോയെന്നു പറയുന്നില്ല. സ്ത്രീകളെ സഹായിക്കാന്‍ സൗജന്യ പാചകവാതകം നല്കുന്ന ഉജ്ജ്വല, ബേട്ടി ബചാവോ ബേട്ടി ബഠാവോ തുടങ്ങിയ പദ്ധതികളുടെ കണക്കു പരിശോധിച്ചാല്‍ ചെലവാക്കിയതിന്റെ 56 ശതമാനവും പരസ്യത്തിനാണെന്നു കാണാം.
ഏറെ കൊട്ടിയാഘോഷിച്ച 'പി.എം ഫസല്‍ ഭീമ യോജന', 'പി.എം ആശാ യോജന' എന്നീ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ഒരു ഗുണവും ലഭ്യമായിട്ടില്ല. ഫസല്‍ ഭീമ യോജന അക്ഷരാര്‍ഥത്തില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ താല്‍പ്പര്യപ്രകാരം ഉണ്ടാക്കിയെടുത്ത ഒന്നായിരുന്നു. അതിലൂടെ ലാഭം കൊയ്തതും അവര്‍ തന്നെയായിരുന്നു. വാരണാസിയില്‍ മത്സരിച്ചപ്പോള്‍ മോദി എത്ര ആഘോഷത്തോടെയാണ് ഗംഗാ ശുചീകരണ മിഷന് ഉദ്ഘാടനം ചെയ്തത്. ഇന്നതു വാരണാസിയെന്ന കാശിയുടെ വിനാശത്തിലെത്തി നില്ക്കുന്നു.
ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഈ അവസാനകാലത്തു കര്‍ഷകര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും മറ്റുമായി പല വന്‍കിട പദ്ധതികളും പ്രഖ്യാപിക്കുന്നത് എന്തിനെന്നറിയാവുന്ന ജനങ്ങള്‍ ഇതിനെന്തു വില കൊടുക്കുമെന്നു കണക്കാക്കാവുന്നതാണ്. ഓരോ കാലത്തും ഓരോ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ ജനങ്ങള്‍ക്കു ഗുണകരമായി മാറുന്നുണ്ടോയെന്നതിനെ സംബന്ധിച്ച വിലയിരുത്തല്‍ നടത്താതെ വീണ്ടും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതാണ് മോദിയുടെ രീതി.
ഇതിനൊക്കെ പുറമെയാണു 'പി.എം കിസാന്‍ സമ്മാന്‍ യോജന'എന്ന പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 6000 രൂപ ഒരു കുടുംബത്തിനു ലഭിക്കുമെന്നാണു പറയുന്നത്. ഇന്ത്യന്‍ ജനതയെ തീറ്റിപ്പോറ്റുന്ന കര്‍ഷക കുടുംബത്തിനു യഥാര്‍ഥത്തില്‍ ലഭിക്കുന്ന തുക പ്രതിമാസം 500 രൂപയായിരിക്കും. അതായത്, അഞ്ചു പേരടങ്ങുന്ന ഒരു കര്‍ഷകകുടുംബത്തിലെ ഒരംഗത്തിനു ലഭിക്കുന്ന പ്രതിദിന സമ്മാനം 3.3 രൂപ.
തെണ്ടാനിറങ്ങിയാല് പോലും ഇതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കും. കേരളത്തില്‍ ഏറ്റവും കുറഞ്ഞ പെന്ഷന് പോലും പ്രതിമാസം 1300 രൂപയാണ്. കടം കൊണ്ടു മുടിഞ്ഞ് ആത്മഹത്യാമുനമ്പില്‍ എത്തിനില്‍ക്കുന്ന കര്‍ഷകനു നല്കുന്ന ഈ ഭിക്ഷ എത്രമാത്രം ഗുണപ്രദമാകും. അവര്‍ക്കു കടാശ്വാസം നല്‍കാനോ പലിശയെങ്കിലും എഴുതിത്തള്ളാനോ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കാനോ ഇക്കാലമത്രയും ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പറയുന്നതെന്നും ജനങ്ങള്‍ക്കറിയാം.
ഇതില്‍ മറ്റൊരു ചതിയുമുണ്ട്. ഈ സമ്മാനത്തിന്റെ ആദ്യ നാലുമാസത്തെ തുകയായ 2000 രൂപ ഈ വര്‍ഷം തന്നെ കൊടുക്കുമെന്ന പ്രഖ്യാപനമാണത്. ഈ മാര്‍ച്ച് 31 വരെയുള്ള കാലത്ത് ഇങ്ങനെ നല്കാന് താല്പ്പര്യമുണ്ടായിരുന്നെങ്കില് അത് കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ വരാതിരുന്നതെന്തു കൊണ്ട്. ഇപ്പോള്‍ തിടുക്കത്തില്‍ ഇങ്ങനെ കൊടുക്കുന്നതിന്റെ ലക്ഷ്യം വ്യക്തം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പു തന്നെ. അതിനാല്‍ ഇതിനെ തെരഞ്ഞെടുപ്പഴിമതിയായേ കാണാനാകൂ.
പല സംസ്ഥാനങ്ങളിലും പല കക്ഷികളും ജനങ്ങളെ പാട്ടിലാക്കാന്‍ പണവും സാരിയും ടിവിയും കംപ്യൂട്ടറും കുക്കറും നല്‍കിയതിനെ അതിനിശിതമായി വിമര്‍ശിച്ചവരാണു മോദിയും കൂട്ടരും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തി, കള്ളപ്പണം തടഞ്ഞ്, വരുമാനം കൂട്ടി ജനങ്ങള്‍ക്കു സേവനങ്ങള്‍ നല്‍കലാണു തങ്ങളുടെ നയമെന്ന് ഇവര്‍ എന്നും ആവര്‍ത്തിച്ചിരുന്നു. നോട്ടു നിരോധനം, ജി.എസ്.ടി, ഡിജിറ്റല്‍വല്‍ക്കരണം മുതലായവ വഴി രാജ്യത്തിനു വലിയ സാമ്പത്തിക പുരോഗതിയുണ്ടായി, ജനങ്ങളെല്ലാം സന്തോഷത്തിലാണ്, ഇന്ത്യ സാമ്പത്തികമായി ലോകരാജ്യങ്ങളില്‍ ആറാം സ്ഥാനത്തെത്തി എന്നൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുന്ന സ്ഥിതിക്ക് ഇങ്ങനെയുള്ള സമ്മാനങ്ങള്‍ (ഫ്രീബീസ്) നല്കി വോട്ടു നേടേണ്ട കാര്യമില്ലല്ലോ.
അപ്പോള്‍ മേല്‍പ്പറഞ്ഞ അവകാശവാദങ്ങളൊക്കെ പൊള്ളയാണ്. ജനങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടില്ല എന്ന് അവര്‍ തന്നെ അംഗീകരിക്കുകയാണ്. അടുത്ത കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനം തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ആ തിരിച്ചടിയാകാം ഇങ്ങനെ പണം നേരിട്ടു വിതരണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഒരു ഗഡു മാത്രമേ ഇവര്‍ നല്‍കേണ്ടതുള്ളൂ. കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു പദ്ധതിയും വീണ്ടും അധികാരം കിട്ടിയാലും ചെയ്യില്ലെന്നു പറയാതെ പറയുകയാണു മോദി .
തൊഴിലാളികള്‍ക്കു നല്കുന്ന വാഗ്ദാനങ്ങള്‍ എന്തെല്ലാമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി മഹത്തരമായതെന്തോ ചെയ്തുവെന്നു ബജറ്റില്‍ പറയുന്നു. അവരുടെ അവസ്ഥ മിക്കയിടത്തും ശോചനീയമാണ്. അവര്‍ക്ക് അറുപതു വയസ്സു പിന്നിട്ടാല്‍ പ്രതിമാസം 3000 രൂപയാണു പെന്‍ഷനായി കിട്ടുക. പക്ഷേ, അതിനവര്‍ 32 വര്‍ഷമെങ്കിലും തൊഴില്‍ ചെയ്തിരിക്കണം, പ്രതിമാസം നൂറു രൂപ ക്ഷേമനിധിയില്‍ അടച്ചിരിക്കണം. ഫലത്തില്‍ മിക്കവര്‍ക്കും ഇതു കിട്ടില്ല, പ്രത്യേകിച്ചും അറിവില്ലാത്ത വടക്കേ ഇന്ത്യയില്‍. ഇതു നടപ്പാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. മുമ്പു പറഞ്ഞതുപോലെ കേരളത്തിലെ സാമൂഹ്യസുരക്ഷകളുമായി താരതമ്യം ചെയ്താല്‍ ഇതു തുച്ഛമാണ്. തുടക്കത്തില്‍ ഇതു പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഫലം ഇപ്പോള്‍ കിട്ടുമായിരുന്നു. ഇതും ഉണ്ടയില്ലാ വെടിയാകാനാണു സാധ്യത.
യഥാര്‍ഥത്തില്‍ ഈ ഭരണക്കാര്‍ക്ക് അസംഘടിതമേഖലക്കാരെ സഹായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ദില്ലി സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായി ചെയ്തപോലെ മിനിമം കൂലി പ്രതിമാസം 15,500 രൂപയെങ്കിലും ആക്കുകയാണു വേണ്ടിയിരുന്നത്. ഇത് 18,000 രൂപയാക്കാന്‍ വേണ്ടി അഖിലേന്ത്യ സമരം നടത്തി വിജയിപ്പിച്ചവര്‍ ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വകാര്യ ആശുപത്രികള്‍ പോലും അതു നല്‍കുന്നില്ല. സര്‍ക്കാര്‍ മൗനത്തിലാണ്.
ഇതിനേക്കാള്‍ അല്‍പ്പം മെച്ചമാണു സംഘടിതമേഖലയിലെ തൊഴിലാളികളുടെ കാര്യം. ഇ.എസ്.ഐ പരിധി 21,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കി ഉയര്‍ത്തിയെന്നാണു മന്ത്രി പറഞ്ഞത്. അക്ഷരത്തെറ്റാണോ എന്നറിയില്ല.
അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുള്ള നികുതിയിളവുകള്‍ ലഭ്യമാക്കുന്നു എന്നതാണു പ്രധാന ആകര്‍ഷണമായി പറയുന്നത്. ഇതില്‍ത്തന്നെ ചില അവ്യക്തതകള്‍ ഉണ്ട്. ഇത് അടുത്തവര്‍ഷമെങ്കിലും നടപ്പാക്കണമെങ്കില്‍ ജൂലൈയില്‍ പാര്‍ലമെന്റില്‍ പാസാവണം. പാര്‍ലമെന്റില്‍ അതു പാസാക്കപ്പെടണമെങ്കില്‍ മെയ് മാസം കഴിയണം. അതായത്,പുതിയ സര്‍ക്കാര്‍ വരണം.
കര്‍ഷകര്‍, അസംഘടിത തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെല്ലാം വാഗ്ദാനങ്ങള്‍ക്കപ്പുറത്ത് മോദി സര്‍ക്കാരിനു നടപ്പാക്കാനാവാത്തവയാണ്. ഇവര്‍ക്കൊരു ബാധ്യതയും ഉണ്ടാകില്ല. പുതിയ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളിലുള്ള കടന്നുകയറ്റമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ തങ്ങള്‍ അവതരിപ്പിച്ച ബജറ്റ് എങ്ങനെ ജനങ്ങള്‍ക്കു ഗുണകരമായി ഭവിച്ചുവെന്നു വിശദീകരിക്കാനുള്ള ഒരു സാധ്യതയുമില്ലെന്ന വസ്തുത മുന്നില്ക്കണ്ടുകൊണ്ടാണു മോദി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത സാധാരണ മനുഷ്യര്‍ക്കു കാര്യമായ ഇളവുകളൊന്നുമില്ലെങ്കിലും പതിനായിരക്കണക്കിനു കോടികളുമായി മുങ്ങിയ, ഇപ്പോഴും അനേക കോടികള്‍ തിരിച്ചടക്കാനുള്ള ലളിത് മോദി, നീരവ് മോദി, മല്ലയ്യ, അംബാനി, അദാനിമാരുടെ കടങ്ങളെല്ലാം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ലക്ഷം കോടികള്‍ നീക്കിവയ്ക്കുന്നു. അവര്‍ക്കാണ് അച്ഛേ ദിന് ഇപ്പോഴും വരുന്നത്.
ഈ രീതിയിലൊരു ബജറ്റ് അവതരിപ്പിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്ന് അറിയാഞ്ഞിട്ടല്ല. ഈ കാര്യങ്ങളൊന്നും നടപ്പാക്കണമെന്ന ഉദ്ദേശവും മോദി സര്‍ക്കാരിനില്ല. ചില തട്ടിപ്പു പ്രഖ്യാപനങ്ങളില്‍ക്കൂടി എങ്ങനെയെങ്കിലും അധികാരത്തില്‍ തിരികെയെത്തണമെന്ന ആഗ്രഹം മാത്രമാണ് ഈ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-26154245.png?w=200&q=75)
വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ
oman
•19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-25/07/2024
PSC/UPSC
•19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26151531dhanya.png?w=200&q=75)
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി
Kerala
•20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26150919.png?w=200&q=75)
യു.എ.ഇ പൗരത്വം നല്കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു
uae
•20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143710neet.png?w=200&q=75)
നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്
Domestic-Education
•20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143057.png?w=200&q=75)
യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ
uae
•20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135421.png?w=200&q=75)
വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക
oman
•21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135413samdani.png?w=200&q=75)
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി
National
•21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26133113lk.png?w=200&q=75)
മകന് ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Kerala
•21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26124010dfgh.png?w=200&q=75)
അര്ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം
Kerala
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26101504car.png?w=200&q=75)
തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്
Kerala
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26092802rail.png?w=200&q=75)
പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്
International
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-02-08vdsatheeshan.png?w=200&q=75)
തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
Kerala
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26090715fdg.png?w=200&q=75)
ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു
Kerala
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-01-27fire.jpeg.png?w=200&q=75)
പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം
Kerala
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26084017NETHANYAHU.png?w=200&q=75)
'കൊലയാളിയെ അറസ്റ്റ് ചെയ്യൂ' ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു
International
•a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003843malegaon-blasts-nia-punches-holes-in-ats-reasons-for-applying-mcoca.png?w=200&q=75)
മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ
National
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003210hh.png?w=200&q=75)
ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു
latest
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27001655oli.png?w=200&q=75)
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം
International
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26172113.png?w=200&q=75)
ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
uae
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26170306.png?w=200&q=75)
യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം
uae
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26164035CY.png?w=200&q=75)
ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
Tech
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26162658.png?w=200&q=75)
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ
uae
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155438pianrayi-vijayan.png?w=200&q=75)
ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി
Kerala
•19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155248.png?w=200&q=75)