എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും
തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തലസ്ഥാനത്ത് താമസസൗകര്യമൊരുക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. നിയമസഭാ സമുച്ചയത്തിലെ എം.എൽ.എ ഹോസ്റ്റലിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ, വരാനിരിക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തിനെത്തുന്ന എം.എൽ.എമാരെ കെ.ടി.ഡി.സി ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമായി താമസിപ്പിക്കാനാണ് സാധ്യത.
ഹോസ്റ്റൽ വളപ്പിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ ബ്ലോക്ക് നിർമിക്കുന്നത് വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ 'പമ്പ' ബ്ലോക്കിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയിലെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് പണികൾ ഇഴയാൻ കാരണമായത്.
73 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 10 നിലകളിലായി 60 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും നിർമ്മാണം. 2022 അവസാനത്തോടെയാണ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.
നേരത്തെ പമ്പ ബ്ലോക്കിൽ താമസിച്ചിരുന്ന 16 എം.എൽ.എമാരിൽ 14 പേരെയും താത്കാലികമായി നിള ബ്ലോക്കിന്റെ മുകൾനിലയിലെ ഷീറ്റിട്ട ഒറ്റമുറി ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിയിരുന്നു. പ്രതിമാസം 30,000 രൂപ വാടകയ്ക്ക് ഫ്ലാറ്റുകളിൽ താമസിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.
സഭ ചേരാൻ ദിവസങ്ങൾ മാത്രം
ഈ മാസാവസാനം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പിന്നാലെ സ്പീക്കർ തെരഞ്ഞെടുപ്പ്, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ് അവതരണം എന്നിവയ്ക്കായി സഭ തുടർച്ചയായി സമ്മേളിക്കും. സമ്മേളനത്തിനെത്തുന്ന മുഴുവൻ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുക എന്നത് നിയമസഭാ സെക്രട്ടേറിയറ്റിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.
The newly elected MLAs in Kerala are facing a housing shortage as the reconstruction of the Pamba Block at the MLA Hostel remains incomplete. Although construction began in 2022 with a budget of ₹73 crore, the project missed its deadline, reportedly due to a labor shortage following the elections in Bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."