ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി
കണ്ണൂർ: പയ്യന്നൂരിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.കെ ശ്രീമതി. ജനമനസ്സ് തൊട്ടറിയുന്നതിൽ തനിക്ക് വീഴ്ച പറ്റിയെന്ന് ശ്രീമതി തുറന്നുപറഞ്ഞു. അതേസമയം, മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പാർട്ടി അതിസൂക്ഷ്മമായ പരിശോധന നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.
മണ്ഡലത്തിൽ ഒരു മാസത്തോളം സജീവമായി പ്രവർത്തിച്ചുവെന്നും തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും പി.കെ ശ്രീമതി കുറിച്ചു. എന്നാൽ ജനവികാരം അനുകൂലമാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.
അതേസമയം പയ്യന്നൂരിലെ വോട്ടുചോർച്ചയും തിരിച്ചടിയും മുന്നണി ഗൗരവമായി കാണുന്നതായും തോൽവിയെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്തുമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. ടി.കെ ഗോവിന്ദനെയും കുഞ്ഞുകൃഷ്ണനെയും 'വർഗ്ഗവഞ്ചകർ' എന്ന് ഇപ്പോൾ വിശേഷിപ്പിക്കാനാവില്ല. തെറ്റ് തിരുത്തി തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് വാതിലുകൾ തുറന്നുകിടക്കുകയാണ്. തെറ്റ് തിരുത്തി വന്ന നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവർത്തന ശൈലിയിലുണ്ടായ പോരായ്മകൾ പരാജയത്തിന് കാരണമായോ എന്ന് പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായം കേട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നണി കൂടുതൽ കരുത്താർജ്ജിക്കും. ജൂൺ 15-നകം വിശകലനം പൂർത്തിയാക്കും
എൽ.ഡി.എഫിലെ ഘടകകക്ഷികളെല്ലാം പരാജയത്തെക്കുറിച്ചുള്ള ആഭ്യന്തര പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. ജൂൺ 15-നുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിച്ച് തിരുത്തൽ നടപടികൾ പൂർത്തിയാക്കാനാണ് മുന്നണിയുടെ തീരുമാനം.
following the election setback in payyannur, senior cpm leader pk sreemathi shared a candid facebook post admitting she failed to gauge the public sentiment despite intensive campaigning
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."