HOME
DETAILS

ഐ.എസ്: തീവ്രസലഫിസത്തിനും സയണിസ്റ്റ് അജന്‍ഡകള്‍ക്കുമിടയില്‍

  
Web Desk
July 16 2016 | 04:07 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82

നിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ ഭീകരതയുംകൊണ്ടു വര്‍ത്തമാന ലോകത്തു മഹാസമസ്യയായി മാറിയ പ്രതിഭാസമാണ് ഐ.എസ്. മതത്തിന്റെ പുകമറയ്ക്കുള്ളില്‍ വെറുപ്പിന്റെരാഷ്ട്രീയം പയറ്റുന്ന അഭിനവ തര്‍ത്താരികളോ ഖവാരിജുകളോ ആയാണു ചരിത്രത്തില്‍ ഈ രക്തോത്സുകരുടെ രംഗപ്രവേശം.

ഇസ്‌ലാമിന്റെ മാനവികസിദ്ധാന്തങ്ങളുമായോ കാരുണ്യത്തിന്റെ അവതാരമായി കടന്നുവന്ന പ്രവാചകന്റെ ജീവിതപാഠങ്ങളുമായോ പുലബന്ധംപോലുമില്ലാതെ അതിക്രൂരമായ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിരപരാധികളുടെ ചുടുചോരയൊഴുക്കി ഉല്ലസിക്കുകയാണ് മുസ്‌ലിംസമൂഹത്തിനു ശാപമായി മാറിയ ഈ സംഘടന. ഇസ്‌ലാമികചിഹ്നങ്ങളും സ്രോതസ്സുകളും ഉയര്‍ത്തിക്കാട്ടി പൂര്‍ണമായും മനുഷ്യത്വവിരുദ്ധമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പേക്കൂത്ത് അന്തര്‍ദേശീയതലത്തില്‍ ഇസ്‌ലാം കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടാനാണു കാരണമാകുന്നത്.

'സ്വര്‍ഗ'വും 'രക്തസാക്ഷിത്വ'വും കൊതിച്ചോ ഏതെങ്കിലും ചാരസംഘടനയുടെ കളിപ്പാവയായോ അവര്‍ നടത്തുന്ന വൈകൃതങ്ങള്‍ തീര്‍ത്തും അനിസ്‌ലാമികമാണെന്നും അതു മുസ്‌ലിംലോകത്തെത്തന്നെ തകര്‍ക്കുമെന്നും ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭീകരവാദവും തീവ്രവാദവും സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനലോകപരിസരത്തില്‍, മതത്തിന്റെപേരിലുള്ള ഇത്തരം ഭീകരസംഘടനകളുടെ കടന്നുവരവിലൂടെ സംഭവിക്കുന്നത് ഇസ്‌ലാമിന്റെ യുദ്ധസങ്കല്‍പ്പവും നീതിസാരവും ബഹുസ്വരവീക്ഷണവുമെല്ലാം ചോദ്യംചെയ്യപ്പെടുന്നുവെന്നതാണ്. ഇസ്‌ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരികയെന്ന 'സുമോഹന' ലക്ഷ്യവുമായി സിറിയ, ഇറാഖ് ഉള്‍പ്പെടുന്ന പശ്ചിമേഷ്യ കേന്ദ്രീകരിച്ചു ചില സ്വയംപ്രഖ്യാപിത ഖലീഫമാര്‍ മെനഞ്ഞെടുത്ത ഭീകരക്കൂട്ടായ്മയെന്നാണ് ഔദ്യോഗികമായി ഇതിനെ പരിചയപ്പെടുത്തുന്നത്. ലക്ഷ്യത്തിന്റെ പരിപാവനത്വത്തിനപ്പുറം അതു സാക്ഷാല്‍കരിക്കാന്‍ അവര്‍ പിന്തുടരുന്ന രീതി മൃഗീയവും കാടത്തംനിറഞ്ഞതുമായതിനാലാണ് ഇതു മഹാഭീഷണിയായി തിരിച്ചറിയപ്പെടുന്നത്.

വഹാബി ചിന്താധാര പിന്തുടരുന്ന തീവ്ര സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പാണ് അടിസ്ഥാനപരമായും ഇതിന്റെ നേതൃത്വത്തിലുള്ളതെന്നതിനാല്‍ സംഘടനയുടെ ലക്ഷ്യവും ദൗത്യവുമെന്തായിരിക്കുമെന്നു ഗ്രഹിച്ചെടുക്കല്‍ എളുപ്പമാണ്. രാഷ്ട്രീയമായും മതപരമായും ധാരാളം സാധ്യതകളിലേയ്ക്കു വേരുകള്‍ താഴുന്നുണ്ടെങ്കിലും ഐ.എസ് ഉദയംകൊണ്ട സൈദ്ധാന്തികപരിസരം ഏറെ സങ്കീര്‍ണവും സൂക്ഷ്മതയോടെ പഠിക്കപ്പെടേണ്ടതുമാണ്. ചാവേറിലൂടെയും ബോംബിങ്ങിലൂടെയും നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവിഭാഗത്തിന്റെ സൃഷ്ടിയെന്നതിലപ്പുറം തെറ്റിദ്ധാരണയിലൂടെയോ അല്‍പ്പജ്ഞാനത്തിലൂടെയോ മറ്റാരുടെയുമെങ്കിലും പ്രീണനങ്ങളിലൂടെയോ രൂപംകൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിച്ച തീവ്രക്കൂട്ടായ്മയായി ഇതിനെ മനസ്സിലാക്കാം.

വഴിയും രീതിയും കാടത്തമാണെങ്കിലും ലക്ഷ്യം പേര് അന്വര്‍ഥമാക്കും വിധമായിരിക്കണം ഈ തീവ്രകൂട്ടായ്മക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് (അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തനമേഖലയുടെ വ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്റ് സിറിയ (കടകട) എന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്റ് ലാവെന്റ് (കടകഘ) എന്നും ഇതു വിളിക്കപ്പെടുന്നു. അറബിയില്‍ അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം എന്നതിന്റെ ചുരുക്കമായി ദാഇശ് എന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

നിലപാടിലും പദ്ധതികളിലും അല്‍ ഖാഇദയെക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കുന്ന ഈ ഭീകരക്കൂട്ടായ്മ പലതിലും അവരുമായി വിയോജിക്കുന്നുണ്ടെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളിലും കാടത്തപരമായ മൃഗീയചെയ്തികളിലും അതിന്റെ ഒരു അടുത്തഘട്ടമായിവേണം മനസ്സിലാക്കാന്‍. കുരിശുയോദ്ധാക്കളെയും സാമ്രാജ്യത്വഭീകരശക്തികളെയും അല്‍ഖാഇദ മുഖ്യശത്രുക്കളായി കാണുമ്പോള്‍ തങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം ശത്രുക്കളായിക്കാണുന്ന നിലപാടാണ് ഐ.എസിന്റേത്. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളുമെല്ലാം തുല്യരാണ്. മുസ്‌ലിംകളില്‍ത്തന്നെ സുന്നികളും ശിയകളുംപെടും. അത്രമാത്രം രൂക്ഷതയും തീവ്രതയുമാണ് ഐ.എസിനെ പൈശാചികവും മനുഷ്യത്വവിരുദ്ധവുമാക്കുന്നത്.
സാമൂഹികമാറ്റത്തിന് അടിസ്ഥാനപരമായി ഐ.എസ് കാണുന്ന ഏകമാര്‍ഗം രക്തരൂക്ഷിതവിപ്ലവമാണ്. ഇസ്‌ലാമികസാമൂഹികനിര്‍മിതിയെയും വ്യക്തിത്വരൂപീകരണത്തെയും പ്രതിനിധീകരിക്കുന്ന ജിഹാദ് എന്ന വിശുദ്ധസങ്കല്‍പത്തെയാണ് അവര്‍ ഇതിനു തെറ്റായി ഉപയോഗപ്പെടുത്തുന്നത്. സ്വശരീരത്തിന്റെ സംസ്‌കരണത്തിനും സമൂഹത്തിലെ ധാര്‍മികസംസ്ഥാപനത്തിനും കഠിനാധ്വാനംചെയ്യുകയെന്ന മഹത്തരമായ ആശയത്തെ മറച്ചുവച്ചുകൊണ്ട് 'ജയിക്കുക'യും 'കൊന്നൊടുക്കുക'യുമെന്ന പുതിയ സയണിസ്റ്റ് നിര്‍വചനമാണ് അവര്‍ ജിഹാദിനു കല്‍പ്പിക്കുന്നത്. ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെപ്പോലും കവച്ചുവയ്ക്കുന്നതാണിത്. അതുകൊണ്ടുതന്നെ, സ്വയംരൂപീകരിച്ച 'ഇസ്‌ലാമിക രാജ്യ'ത്തിനും സ്വയംപ്രഖ്യാപിത 'അമീറുല്‍ മുഅ്മിനീ'നും മുമ്പില്‍ അറവുശാലയായി മാറുന്നു മുസ്‌ലിം ലോകം.

മതത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്നത്തിനാല്‍ മറ്റുള്ളവരുടെ തിരുത്തലുകള്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ അവര്‍ തയാറല്ല. ചോദ്യംചെയ്യപ്പെടാത്ത വൃത്തങ്ങള്‍ രൂപീകരിക്കുകയും അതില്‍ ഇസ്‌ലാമികചിഹ്നങ്ങളും ഉദ്ധരണികളും അസ്ഥാനത്തായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കെണിയിലകപ്പെടുന്നതു മുറിവൈദ്യന്മാരായ യുവാക്കളാണ്. ചോരത്തിളപ്പിന്റെ മൂര്‍ധന്യത്തില്‍ വിരാജിക്കുമ്പോള്‍ വിദേശയാത്രകളില്‍നിന്നോ ഇന്റര്‍നെറ്റ് ലിങ്കുകളില്‍നിന്നോ ഇഞ്ചക്ട് ചെയ്യപ്പെടുന്ന വഴിവിട്ട മതതീവ്രാവേശം അവരെ കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള തീവ്രകൂട്ടായ്മകളിലാണ്. ഇതു മുസ്‌ലിംകളെ മാത്രമല്ല ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയുമെല്ലാം ആവേശിക്കുന്നു.സിറിയയും ഇറാഖുമാണു ഐ.എസിന്റെ സിരാകേന്ദ്രങ്ങള്‍. അവിടെയുള്ള ചെറുപ്പക്കാരാണ് കൂടുതലും ആകൃഷ്ടരാകുന്നത്. എങ്കിലും ബ്രിട്ടന്‍, ഫ്രാന്‍സ്,ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ചെറുപ്പക്കാര്‍ ഇവരുടെ വലയിലകപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളുടെയും മറ്റ് ഏഷ്യന്‍രാജ്യങ്ങളുടെയും കാര്യം പറയാനില്ലല്ലോ. കാടത്തത്തിന്റെയും മൃഗീയതയുടെയും വക്താക്കളാണെന്നു പരക്കെ അറിയപ്പെട്ടിട്ടും, സ്വയംമറന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം ചെറുപ്പക്കാരും മതംമാറി അന്യമതക്കാരും ഐ.എസിലേയ്ക്കു കൂട്ടത്തോടെ ചേക്കേറുന്നതിന്റെ രഹസ്യം അജ്ഞാതമാണ്.

ഐ.എസിനു പിന്നിലെ നിഗൂഢത ഇവിടെനിന്നാരംഭിക്കുന്നു. ശരിയായ മതനേതൃത്വത്തില്‍നിന്നു ഇസ്‌ലാമികപാഠങ്ങള്‍ സ്വീകരിക്കുന്നതിനുപകരം എളുപ്പവഴിയില്‍ 'സ്വര്‍ഗ പ്രാപ്തി' നേടാന്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വീഡിയോകളിലൂടെയും പലരും ഭീകരതയുടെവഴി സ്വീകരിക്കുന്നുവെന്നതു ദൗര്‍ഭാഗ്യകരമാണ്. ഐ.എസ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് ഇക്കാരണത്താലാണ്. സാമൂഹികനീതിയിലും സമാധാനസങ്കല്‍പ്പത്തിലും ഏതു പ്രത്യയശാസ്ത്രത്തെയും പിറകിലാക്കുന്ന ഇസ്‌ലാമിനെ മറ്റു മതവിഭാഗക്കാര്‍ക്കുമുന്നില്‍ സംശയംജനിപ്പിക്കുംവിധം ചിത്രീകരിക്കുകയാണ് ഇത്തരംതീവ്രവാദി ഗ്രൂപ്പുകള്‍.

ഇസ്‌ലാമിന്റെ ആരംഭകാലം പുനരവതരിപ്പിക്കുകയാണെന്ന ധാരണയില്‍ ജാഹിലിയ്യത്തിനെയും പ്രാകൃത അറബ് ഗോത്രശീലങ്ങളെയുമാണ് ഐ.എസ് പോലെയുള്ള തീവ്രഗ്രൂപ്പുകള്‍ പൊടിതട്ടിയെടുക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ മൗലികപാഠങ്ങള്‍ക്കുപോലും ഇത് എതിരാണെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുന്നു. ഉത്തര,മധ്യഇറാഖിലും വടക്കന്‍സിറിയയിലും ആധിപത്യമുറപ്പിച്ച ഐ.എസ് അവിടെ തങ്ങള്‍ നടത്തുന്ന അരുംകൊലകളിലൂടെ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നത്. രണോത്സുകതയുടെ പുതിയൊരു മതം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണവര്‍.

ഇങ്ങനെയെല്ലാം പറയുമ്പോഴും, സത്യത്തില്‍ ആരാണ് അല്‍ഖാഇദ, ഐ.എസ് പോലെയുള്ള ഭീകരവാദഗ്രൂപ്പുകള്‍ക്കു പിന്നിലെന്ന ചോദ്യം ന്യായമായുംഉയരും. പല സംഭവങ്ങളുടെയും വെളിച്ചത്തില്‍ പലസാധ്യതകളും അതിനുള്ള ന്യായങ്ങളും നിരത്തപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടി ഇതുവരെ രൂപപ്പെട്ടുവന്നിട്ടില്ല. എന്നാല്‍, ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ, വിശിഷ്യാഅറബ് മുസ്‌ലിംകളെ, ഇന്നത്തെ അരക്ഷിതാവസ്ഥയിലേയ്ക്കു തള്ളിവിട്ടതില്‍ ആശയപരവും രാഷ്ട്രീയവുമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നതു സുവിദിതമാണ്. ഇതെല്ലാം അമേരിക്കയുടെയും സയണിസത്തിന്റെയും സൃഷ്ടിയാണെന്നു പറയുന്നതില്‍ ഒരളവുവരെ യാഥാര്‍ഥ്യമുണ്ട്. എങ്കിലും അതില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഐ.എസ് പോലെയുള്ള ഭീകരസംഘടനകളുടെ സൈദ്ധാന്തികപ്രത്യയശാസ്ത്രപരിസരം.

രാഷ്ട്രീയഇസ്‌ലാമും അബ്ദുല്‍വഹാബിലൂടെ പതിനെട്ടാംനൂറ്റാണ്ടില്‍ തുടക്കംകുറിക്കപ്പെട്ട തീവ്രസലഫിസവും അവയുടെയെല്ലാം പില്‍ക്കാല അതിതീവ്രപരിണതികളും ഇത്തരം തീവ്രകൂട്ടായ്മകള്‍ക്കു സൈദ്ധാതികപരിസരം ഒരുക്കിയെന്നതിനു ചരിത്രംതെളിവാണ്. മൊസാദും സി.ഐ.എയുമെല്ലാം അന്വേഷണവിധേയമാക്കപ്പെടുമ്പോള്‍ത്തന്നെ ഐ.എസിന്റെ വേരുകള്‍ ആഴ്ന്നുപോയ മറ്റു മേഖലകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിലൊരു സമഗ്രാന്വേഷണം ഇനിയും നടന്നിട്ടില്ല.

അക്കാദമികലോകത്ത് ഇന്ന് ഇതു ചൂടേറിയ ചര്‍ച്ചയാണ്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം മുപ്പതോളം പുസ്തകങ്ങളും നൂറിലേറെ ഗവേഷണപഠനങ്ങളും ഈ വിഷയത്തില്‍ പുറത്തുവന്നുകഴിഞ്ഞു. പക്ഷേ, ഇതിലധികവും അറബ്, മുസ്‌ലിം ലോകത്തെ പ്രതിക്കൂട്ടിലാക്കുന്നതും യാങ്കി,സയണിസ്റ്റ് കൂട്ടുകെട്ടിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമാണ്.

പ്രത്യേക അജന്‍ഡകളുടെ വെളിച്ചത്തില്‍ നടന്നതായിരിക്കണം ഇത്തരം പഠനങ്ങളെന്നുവേണം മനസ്സിലാക്കാന്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തിന്റെയും തീവ്രസലഫിസത്തിന്റെയും കൈകഴുകിയുള്ള ചില അന്വേഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഭാഗം പവിത്രമാക്കിയും ഐ.എസിനെ അന്യമാക്കിയുമാണ് ഇത്തരം വിലയിരുത്തലുകള്‍.

ഈ ധാരകള്‍ക്കപ്പുറത്തോ അവയ്ക്കിടയിലോ ആണ് യഥാര്‍ത്ഥത്തില്‍ ഐ.എസിന്റെ പറവിയുണ്ടായത്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍മാത്രമാണ് അതിന്റെ ചരിത്രം പൂര്‍ണമാകുക.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  2 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  2 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  2 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  2 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  2 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  2 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago