HOME
DETAILS

കോണ്‍ഗ്രസ് ഭരിക്കുമെന്ന ധാരണയല്ല, അതിനുമപ്പുറമാണ് കാരണങ്ങള്‍

  
backup
May 24, 2019 | 8:10 PM

vs-promod-todays-artilce-25-05-2019

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനേറ്റ ചരിത്രത്തിലില്ലാത്ത തിരിച്ചടിയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്. 20 സീറ്റിലും വിജയിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസത്തിനു മാത്രമല്ല ഇടതുപക്ഷത്തിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ക്കുകൂടിയാണ് ഈ തിരിച്ചടിയെന്നത് പ്രസക്തമാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി സംവിധാനത്തിനു വിലയിരുത്താന്‍ കഴിയാത്ത തരത്തിലുള്ള അടിയൊഴുക്കാണുണ്ടായതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ടോയെന്ന പരിശോധനകൂടി പാര്‍ട്ടി നടത്തേണ്ടിവരും. സി.പി.എമ്മിന്റെ ശക്തമായ കേഡര്‍ സ്വഭാവം ദുര്‍ബലമായെന്നുവേണം ഇതിലൂടെ മനസ്സിലാക്കേണ്ടത്. 10 ലോക്‌സഭാ മണ്ഡലങ്ങളില്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നതു മുന്‍കൂട്ടി കാണാന്‍പോലും സി.പി.എമ്മിനും ഇടതുപക്ഷത്തിനുമായില്ല. തെരഞ്ഞെടുപ്പിനു മുമ്പും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും പോളിങ്ങിനു ശേഷവും സി.പി.എം നടത്തുന്ന കണക്കെടുപ്പില്‍ ഇത്രയേറെ പാളിച്ചയുണ്ടായ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല തന്നെ.
ശബരിമല വിഷയം ഹിന്ദു സമുദായത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കി വോട്ട് നഷ്ടപ്പെട്ടാലും തങ്ങളുടെ വോട്ട് ബാങ്കിനെ അത് ബാധിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം. പരമ്പരാഗതമായി തങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടി വോട്ടുകള്‍ ഇത്തവണയും ഇടതുപക്ഷം ഉറപ്പാക്കിയിരുന്നു. ഇതിനൊപ്പം മോദി ഭയത്തില്‍ ഉണ്ടാകുന്ന ന്യൂനപക്ഷ ഏകീകരണം, ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ കരുത്തര്‍ തങ്ങളാണെന്നു കണ്ട് വോട്ടായി ലഭിക്കുമെന്ന് ഇടതുപക്ഷം കണ്ടു.
അതുപോലെ നവോത്ഥാന മതില്‍കെട്ടാന്‍ വിളിച്ചു ചേര്‍ത്തവരും ഈഴവ സമുദായമാകെയും ഇടതുപക്ഷത്തിനു വോട്ട് ചെയ്യുമ്പോള്‍ ഇരുപതില്‍ ഇരുപതല്ലാതെ മറ്റൊന്നും കേരളത്തിലെ ഇടതുപക്ഷം പ്രതീക്ഷിച്ചില്ല. ഈ കണക്കുകൂട്ടലാണ് അമ്പേ പിഴച്ചത്.
ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കില്‍തന്നെ ചോര്‍ച്ചയുണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത. ഇക്കാര്യത്തെ ഒരു പ്രത്യേക കാരണത്തില്‍ ഒതുക്കിനിര്‍ത്താനാവില്ലെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മോദി വിരുദ്ധതയാണ് ഇടതുപക്ഷവും യു.ഡി.എഫും പ്രധാനമായും കേരളത്തില്‍ പ്രചാരണായുധമാക്കിയത്. ഇതു കൂടുതല്‍ തീവ്രമായി അവതരിപ്പിച്ചതു സി.പി.എമ്മും ഇടതുപക്ഷവുമായിരുന്നു. ഇതു ന്യൂനപക്ഷങ്ങളില്‍ ജനിപ്പിച്ച ഭീതി കോണ്‍ഗ്രസിനും യു.ഡി.എഫിനും ഗുണകരമായി എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
പക്ഷെ, മോദി ഭയത്തില്‍ ന്യൂനപക്ഷ കേന്ദ്രീകരണം മാത്രമല്ല, എന്‍.എസ്.എസിന്റെ നിലപാടും യു.ഡി.എഫിന് അനുകൂലമാകുകയായിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിനു ശേഷവും സമദൂരമെന്ന തന്ത്രപരമായ നിലപാട് എന്‍.എസ്.എസ് പ്രഖ്യാപിച്ചെങ്കിലും അവരുടെ വോട്ട് യു.ഡി.എഫിലേക്ക് ഒഴുകുകയായിരുന്നു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒപ്പം നിര്‍ത്താനായെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തിയായ ഈഴവ സമുദായത്തിന്റെ ആകെയുള്ള വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷവും സി.പി.എമ്മും പരാജയപ്പെട്ടു. ശബരിമലയിലെ നിലപാടും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ഇടതുപക്ഷത്തിന് ഏറെ ദോഷം ചെയ്തു. ശബരിമലയുടെ പേരില്‍ ബി.ജെ.പി സംസ്ഥാനത്താകെ അക്രമസമരം നടത്തി പുതിയ ഇടമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ ഇടതുപക്ഷത്തോടും ബി.ജെ.പിയോടും അകലംപാലിച്ചവരെ വിശ്വാസികള്‍ക്കൊപ്പമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ആകര്‍ഷിക്കുകയായിരുന്നു. ശബരിമല വിഷയം ഇടതു വോട്ട് ബാങ്കിലുണ്ടാക്കിയ ചോര്‍ച്ചയാണ് സി.പി.എമ്മിന്റെ വിജയ ഫോര്‍മുലയെ പ്രധാനമായും തകര്‍ത്തതെന്നു പറയാം.
കൊലപാതക രാഷ്ട്രീയവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകളും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെയും സി.പി.എം നേതാക്കളുടേയും ധാര്‍ഷ്ട്യവും ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടു. ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ നിലവിലെ എം.പിമാരെ മത്സരിപ്പിച്ചത് ചിലയിടങ്ങളിലെങ്കിലും അസ്വസ്ഥതയുണ്ടാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ കസ്തൂരി രംഗന്‍ വിഷയം കത്തിനില്‍ക്കുമ്പോഴാണ് പള്ളിയുടെ പിന്തുണയോടെ ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിച്ചത്. ഭൂമി കൈയേറ്റക്കാരനെന്ന ചീത്തപ്പേരില്‍ നില്‍ക്കുമ്പോള്‍ ഒരാലോചനയുമില്ലാതെ ജോയ്‌സിന്റെ സ്ഥാനാര്‍ഥിത്വം സി.പി.എം വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
എം.പി മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക നേതൃത്വവും മണ്ഡലത്തിലെ ജനങ്ങളും പറഞ്ഞിട്ടും ചാലക്കുടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. ഓര്‍ത്തഡോക്‌സ് വോട്ടുകളില്‍ കണ്ണുംനട്ട് പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതിലും അസ്വസ്ഥതകളുണ്ടായി. ആലത്തൂരില്‍ പി.കെ ബിജുവിനു പകരം കെ. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന കീഴ്ഘടകത്തിന്റെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. ആറ്റിങ്ങലില്‍ നാലാം തവണ എ. സമ്പത്തിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ സി.പി.എമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് സി.പി.എം നോമിനിയായി സി. ദിവാകരന്‍ മത്സരിച്ചപ്പോള്‍ സി.പി.ഐയിലും തര്‍ക്കങ്ങളുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലപാടുകാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാദത്തിനും ഈ തെരഞ്ഞെടുപ്പുകാലത്ത് സ്വീകാര്യത ലഭിച്ചു. മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത്, മാറിനില്‍ക്ക് എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ ആക്രോശങ്ങളും പൊതുജനമധ്യത്തില്‍ ദോഷം ചെയ്തു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ ഇടതുമുന്നണി കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കിയും പേര്യയിലെ ഇരട്ടക്കൊലയിലൂടെയും കൊലപാതക രാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ വീണ്ടും സജീവ ചര്‍ച്ചയായി. കൊലപാതകക്കേസിലെ പ്രതിയായ ജരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വടകരയില്‍ മാത്രമല്ല കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലും സി.പി.എമ്മിന് തിരിച്ചടിയേറ്റു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ധാരണയില്‍ യു.ഡി.എഫിനു വോട്ടു ചെയ്തു എന്ന ന്യായീകരണത്തിനും അപ്പുറമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും സി.പി.എമ്മിനുമേറ്റ തിരിച്ചടിയുടെ കാരണങ്ങളെന്നു വ്യക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  18 hours ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  18 hours ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  18 hours ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  19 hours ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  19 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  19 hours ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  20 hours ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  20 hours ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  20 hours ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  20 hours ago