അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം
തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റ ആത്മഹത്യയിൽ വിശദീകരണം നൽകി ജില്ല കളക്ടർ. അനീഷിന് തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. അനീഷ് കൃത്യമായി ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്ന ആളാണെന്നും സഹായം എന്തെങ്കിലും വേണോ എന്നറിയാനായി ഉദ്യോഗസ്ഥൻ വിളിച്ചപ്പോൾ ആവശ്യമില്ലെന്നുമായിരുന്നു മറുപടിയെന്നും കളക്ടർ പറഞ്ഞു.
പൊലിസിന്റെയും വകുപ്പ് തല അന്വേഷണത്തിലും അനീഷിന്റെ ആത്മഹത്യയിൽ തൊഴിൽ സമ്മർദ്ദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലിസിന്റെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും അനീഷിന്റെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടില്ലെന്നും കളക്ടറുടെ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം അനീഷ് ജോർജിന്റ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാളെ ബിഎൽഒമാർ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തെ എല്ലാ ജില്ല ഭരണാധികാരികളുടെ ഓഫീസിലേക്കും ചീഫ് ഇലക്ടറൽ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സമരസമിതി വ്യക്തമാക്കി.
എസ്ഐആറിന്റെ പേരിൽ വലിയ സമ്മർദ്ദമാണ് ഉള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരുന്നത്. കൂടുതൽ ടാർഗറ്റ് നൽകികൊണ്ട് മനുഷ്യ സാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ഇത് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുമാണ് ജീവനക്കാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."