കുരുന്നുകൾക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്‌റാഈൽ
ഗസ്സ സിറ്റി: 159 ദിവസം. അതായത് അഞ്ചു മാസത്തിലുമേറെ. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ഗസ്സയിൽ യുദ്ധം തുടങ്ങിയിട്ട്. ഹമാസിനെ ഇല്ലാതാക്കാനെന്നു പറഞ്ഞ് സാധാരണക്കാർക്കു മേൽ ഇസ്‌റാഈൽ സൈന്യം തേരോട്ടം തുടങ്ങിയിട്ട്. 12,300 കുഞ്ഞുങ്ങൾ അവിടെ കൊല്ലപ്പെട്ടു. 9000ത്തിലേറെ സ്ത്രീകളും. ഇത് പുറത്തു വന്ന കണക്കാണ്. യാഥാർഥ്യം ഇതിനുമേറെ മുകളിലായിരിക്കാം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയും മറ്റും ഇനിയുമേറെ കുട്ടികളെ കണ്ടെത്താനുണ്ട്. പട്ടിണിയും രോഗങ്ങളും കൊണ്ട് വലയുകയാണ് കുഞ്ഞുങ്ങൾ. ഒരിറ്റു വെള്ളത്തിനും ഭക്ഷണത്തിനുമായി കുട്ടികൾ അലയുന്നതിന്റെ നൂറുകണക്കിന് വീഡിയോകൾ ദിനം പ്രതി സോഷ്യൽ മീഡിയകളിൽ നാം കാണുന്നുണ്ട്. പട്ടിണി മൂലം 23 കുട്ടികളുൾപ്പെടെ 27 പേർ മരിച്ചതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്നത് കുരുന്നുകൾക്കെതിരായ യുദ്ധമാണെന്ന് യു.എൻ അഭയാർഥി ഏജൻസി കമീഷണർ ജനറൽ ഫിലിപ്പ് ലസാറിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ലോകം മുഴുക്കെ നാലു വർഷത്തിനിടെ നടന്ന മൊത്തം യുദ്ധങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതലാണ് ഗസ്സയിലെ കുരുന്നുകളുടെ കുരുതിയെന്നും കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
''ഈ യുദ്ധം കുട്ടികൾക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധമാണ്. ഗസ്സയിലെ കുട്ടികൾക്കു വേണ്ടിയാകണം വെടിനിർത്തൽ'' അദ്ദേഹം പറയുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെ കണക്കുകൾ പ്രകാരം 12,300 കുട്ടികൾ ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടെ കലാപങ്ങളിലും യുദ്ധങ്ങളിലുമായി ലോകം മുഴുക്കെ ജീവൻ നഷ്ടമായത് 12,193 പേർക്കാണ്.
അതേസമയം, റമദാനിലും ശക്തമായ ആക്രമണമാണ് ഗസ്സക്കുമേൽ ഇസ്‌റാഈൽ തുടരുന്നത്. 24 മണിക്കൂറിനിടെ 88 ഫലസ്തീനികളുടെ ജീവനെടുത്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 135 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ മരണസംഖ്യ 31,272 ആയി. പരിക്കേറ്റവർ 73,024 ഉം. റഫ സിറ്റിയിൽ യു.എൻ അഭയാർഥി ഏജൻസി സഹായ കേന്ദ്രത്തിലുണ്ടായ ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ഗസ്സയിലും നിരവധി പേർ മരിച്ചു.
ഖാൻ യൂനുസിൽ ഫലസ്തീൻ മുൻ ദേശീയ ഫുട്ബാൾ താരം മുഹമ്മദ് ബറകാത്ത് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ജോർഡൻ ക്ലബ് അൽവഹ്ദ, സഊദിയിലെ അൽശുഅല എന്നിവക്കായും ബൂട്ടുകെട്ടിയ താരം തന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 90 ഫുട്ബാളർമാർ ഗസ്സയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."