'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; അപ്പീലിൽ വാദം പൂർത്തിയായി; നിർണായക വിധി നാളെ
കൊച്ചി: 'കേരള സ്റ്റോറി 2' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് നടപടിക്കെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. കേസിൽ നാളെ ഡിവിഷൻ ബെഞ്ച് വിധി പറയും. നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ച് ഇന്ന് രാത്രി പ്രത്യേക സിറ്റിങ് ചേർന്നാണ് കോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്‌ണൻ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. നാളെ വിധി വരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് നാളെയുണ്ടാകില്ല.
നേരത്തെ, മതസൗഹാർദ്ദത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
വെള്ളിയാഴ്ച്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. കണ്ണൂരിലെ ശ്രീദേവ് നമ്പൂതിരിയും മറ്റുള്ളവരും ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കഥ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി- 2 വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും പേരില്‍ 'കേരളം' എന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.
പ്രദര്‍ശനത്തിന് അനുമതി നല്‍കിയവരോട് ഈ സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ അധികാരങ്ങള്‍ വിനിയോഗിച്ചോ എന്ന് കോടതി ചോദിച്ചു. കേരളത്തില്‍ നിന്നുള്ള ആരുടെയും കഥ ചിത്രീകരിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ വാദിച്ചെങ്കിലും, തലക്കെട്ടില്‍ 'കേരളം' എന്ന പേര് ഉപയോഗിച്ചിട്ടുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. വാദം പരിഗണിച്ച കോടതി, കേരളം വിവിധ മതങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യത്തിലാണ് ജീവിക്കുന്നത്. എന്നാല്‍, ഇത് കേരളത്തിലുടനീളം സംഭവിക്കുന്നതുപോലെ ചിത്രീകരിക്കുന്നത് തെറ്റായ സൂചന നല്‍കുന്നുവെന്നും ഇത് വൈകാരികമായി ഇടപെടുന്നതിന് സാധ്യതയുണ്ടെന്നും അവിടെയാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ടെതെന്നും കോടതി പറഞ്ഞു. മാത്രമല്ല ഈ വശങ്ങള്‍ ബോര്‍ഡ് പരിഗണിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. മലയാളം സിനിമയായ 'ഹാല്‍' റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സമാനമായ ഒരു കേസും ബെഞ്ച് പരാമര്‍ശിച്ചു. അതില്‍ സെന്‍സര്‍ ബോര്‍ഡ് പ്രത്യേക വാക്കുകള്‍ അടങ്ങിയ ചില ഭാഗങ്ങളില്‍ ചെറിയ വെട്ടിക്കുറവുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ കേസില്‍ സമാനമായ ഒരു സമീപനം സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.
The Kerala High Court's Division Bench has completed hearing the appeal filed by the producers of 'Kerala Story 2' against the single bench's decision to stay the movie's release. The court will announce its verdict tomorrow, and the movie's release is unlikely to happen tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."