കേരളത്തില്‍ ബിജെപി സീറ്റ് രണ്ടക്കം കടക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍. ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തില്‍ എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മലയാളത്തില്‍,ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഇവിടെ ശത്രുക്കളായവര്‍ ഡല്‍ഹിയില്‍ ബന്ധുക്കളാണ്. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഇവര്‍ കെട്ടിപ്പിടിക്കുന്നു. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവര്‍ ഡല്‍ഹിയില്‍ സഖ്യത്തിലാണ്. റബര്‍ വിലവര്‍ദ്ധനയില്‍ യുഡിഎഫും എല്‍ഡിഎഫും കണ്ണടച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
പൂഞ്ഞാര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയ മോദി വൈദികന്‍ ആക്രമിക്കപ്പെട്ടുവെന്നും കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയെന്നും വിമര്‍ശിച്ചു. കേരളം മാറിച്ചിന്തിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ട ആശയങ്ങളാണ് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമുള്ളത്. പതിറ്റാണ്ടുകള്‍ ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ പിന്നെ അവര്‍ക്ക് അധികാരം കിട്ടിയില്ല. പതിറ്റാണ്ടുകള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണത്തെ പോലും ഇവര്‍ എതിര്‍ത്തു. ഒബിസി കമ്മീഷനെപ്പോലും എതിര്‍ത്തവരാണ് എല്‍ഡിഎഫും യുഡിഎഫും എന്നും മോദി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."