വന്ദേമാതരം: കേന്ദ്ര ഉത്തരവ് നാഗാലാൻഡിൽ നടപ്പിലാക്കില്ലെന്ന് നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം
ന്യൂഡൽഹി/കോഹിമ: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയഗാനത്തിന് (ജനഗണമന) മുൻപായി ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പുകയുന്നു. നാഗാലാൻഡിലെ പ്രബല വിദ്യാർത്ഥി സംഘടനയായ നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (NSF) ഈ നീക്കത്തെ തള്ളിക്കൊണ്ട് ശക്തമായി രംഗത്തെത്തി.നാഗാ ജനതയുടെ ചരിത്രപരവും സാംസ്‌കാരികവുമായ തനിമയെ അവഗണിച്ചുകൊണ്ട് ആശയപരമായ അടിച്ചേൽപ്പിക്കലുകൾ നടത്താൻ ആർക്കും അധികാരമില്ലെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
നാഗാ ഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് നാഗാലാൻഡ് ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ (NBSE) പിന്മാറണമെന്നും എൻഎസ്എഫ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിനെ ബഹുമാനിക്കുമ്പോൾ തന്നെ, നാഗാ ജനതയുടെ സവിശേഷമായ രാഷ്ട്രീയവും സാംസ്‌കാരികവുമായ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും സാംസ്‌കാരികമായ ഏകീകരണം അടിച്ചേൽപ്പിക്കുന്നത് അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.
ജനുവരി 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്തുപേജുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്നുണ്ടെങ്കില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കണമെന്നും, ആ സമയത്ത് സദസ്സ് എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളുകളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ട് പ്രവൃത്തിദിവസം ആരംഭിക്കണമെന്നും ഇത് പ്രചരിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.
നാഗാ ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള ഈ നീക്കം അംഗീകരിക്കാനാവില്ല.നാഗാ മേഖലയിലെ സ്‌കൂളുകളില്‍ ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ഈ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലറുകളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിക്കരുതെന്ന് നാഗാലാന്‍ഡ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷനോട് സംഘടന ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കാതെയും ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും എന്‍.എസ്.എഫ് മുന്നറിയിപ്പ് നല്‍കി. ഭരണഘടനാപരമായ ചട്ടക്കൂടുകളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും, നാഗാ സ്വത്വത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അനുവദിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."