HOME
DETAILS

മനുഷ്യവേട്ട കൂട്ടുന്ന വന്യമൃഗങ്ങൾ

  
backup
February 12, 2024 | 12:30 AM

wild-animals-that-hunt-humans


കലിപൂണ്ട് ജീവനെടുക്കാൻ പാഞ്ഞടുക്കുന്ന കൊലക്കൊമ്പന്റെ മുമ്പിൽ കാൽ തെന്നിവീണ അജീഷെന്ന നാൽപത്തിയേഴുകാരന്റെ ജീവനുവേണ്ടിയുള്ള വെപ്രാളത്തിന്റെ അവസാന ദൃശ്യമേൽപ്പിച്ച ഞെട്ടലിലാണ് കേരളം, വിശേഷിച്ച് വയനാട്ടുകാർ. കർണാടയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട ബേലൂർ മഗ്നയെന്ന കാട്ടാന വയനാട് മാനന്തവാടിയിലെ ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ പിന്തുടർന്നെത്തിയാണ് വീട്ടുവളപ്പിൽ ചവിട്ടിക്കൊന്നത്.

ആനയും പുലിയുമൊക്കെ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. വന്യമൃഗങ്ങളെ പേടിച്ച് മനുഷ്യർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിന്റെ പല ഭാഗങ്ങളിലുമെന്ന സ്ഥിതി സംജാതമായിട്ട് ഏറെ നാളായി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല വന്യമൃഗ ശല്യമിപ്പോൾ രൂക്ഷമായിരിക്കുന്നത്.

നമ്മുടെ നഗരങ്ങളിലൂടെയും ആനയും പുലിയും കരടിയുമൊക്കെ സ്വൈരവിഹാരം നടത്തുകയാണ്.അജീഷിനെ പോലുള്ള നിരവധി പേരാണ് കുറച്ചു വർഷങ്ങളായി കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങളിൽ നിന്നുയരുന്ന സങ്കടക്കണ്ണുനീർ തോരുന്നില്ല. എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേരെന്നാണ് അഡ്വ. സജീവ് ജോസഫ് എം.എൽ.എയ്ക്ക് നിയമസഭയിൽ രേഖാമൂലം കിട്ടിയ മറുപടി.

ഞെട്ടിക്കുന്നത് തന്നെയാണ് ഈ കണക്ക്. ഇത് മരണമടഞ്ഞവരുടെ വിവരമാണ്. ഇക്കാലയളവിലുണ്ടായ 55,839 വന്യജീവ അക്രമങ്ങളിൽ 7,492 പേർക്ക് പരുക്കുമേറ്റു. വയനാടിന്റെ കണക്കെടുക്കുന്നപക്ഷം ഒരു ജനതയുടെ ജീവഭയത്തിന്റെ ആഴമറിയാം. വയനാട്ടിൽ 10 വർഷത്തിനിടെ 54 പേരുടെ ജീവനാണ് വന്യമൃഗങ്ങൾ കവർന്നെടുത്തത്. ഇതിൽ 42 പേരെയും കൊലപ്പെടുത്തിയത് കാട്ടാനകളാണ്.


വന്യമൃഗങ്ങളിൽനിന്ന് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മലയോര ജനത ദീർഘകാലമായി സമരത്തിലാണെങ്കിലും പരിഹാരം അകലെതന്നെയാണ്. ഓരോ മരണമുണ്ടാകുമ്പോഴും വനംവകുപ്പും വകുപ്പുമന്ത്രിയും പ്രഖ്യാപനങ്ങളും സുരക്ഷാവാഗ്ദാനങ്ങളും മുറയ്ക്ക് നടത്തുമെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് അജീഷിന്റെ ദാരുണമരണവും തെളിയിക്കുന്നത്. വനംവകുപ്പിന്റെ നിസംഗതയും കൃത്യവിലോപവും തന്നെയല്ലേ അജീഷിന്റെ കൊലയിൽ കൊണ്ടെത്തിച്ചത്.
രണ്ടാഴ്ച മുമ്പ് തണ്ണീർ കൊമ്പൻ എന്ന കാട്ടാന മാനന്തവാടി നഗരത്തിൽ ഇറങ്ങിയപ്പോൾ തന്നെ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു ആനകൂടി ഈ പരിസരത്തുണ്ടെന്ന വിവരം വനം വകുപ്പ് ചീഫ് കൺസർവേറ്റർ വ്യക്തമാക്കിയിരുന്നു.

അതേ ആനയാണ് ശനിയാഴ്ച അജീഷിനെ ചവട്ടിക്കൊലപ്പെടുത്തിയതെങ്കിൽ ഈ വിവരം കിട്ടിയിട്ടും വനം വകുപ്പ് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സഞ്ചാര പാതകൾ കണ്ടെത്താൻ കഴിയാത്തതിനെ സാങ്കേതികത്വത്തിന്റെ മാത്രം പേര് പറഞ്ഞ് തലയൂരാൻ ശ്രമിക്കരുത്. എന്ത് പോരായ്മകളുണ്ടെങ്കിലും പരിഹരിക്കേണ്ടതും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടതുമാണ്. ഇവിടെയാണ് വനം വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.


ഒരു സംസ്ഥാനം റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിടുന്ന വന്യമൃഗങ്ങളെ മറ്റൊരു സംസ്ഥാനത്തെ വനം വകുപ്പിന് നിരീക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഇതുകൊണ്ട് എന്തു പ്രയോജനം. ആർക്ക് സുരക്ഷ നൽകാനാകും. അതിവേഗം സഞ്ചരിക്കുന്ന വന്യമൃഗങ്ങളെ ഓരോ സെക്കൻഡും നിരീക്ഷിച്ച് വിവരം കൈമാറിയാൽ മാത്രമേ ഇതുകൊണ്ടുള്ള ഗുണം ലഭിക്കൂ. എന്നാൽ ഇപ്പോഴത്തെ സംവിധാനങ്ങൾ ഇതിനുതകുന്നതാണോയെന്ന പരിശോധനയ്ക്ക് ഇനിയും കാലതാമസമുണ്ടാകരുത്.


രണ്ടാഴ്ച മുമ്പ് ബേലൂർ മഗ്നയെന്ന കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ കൂടുതൽ ഫലപ്രദമായി ആനയെ നിരീക്ഷിക്കാൻ പ്രത്യേക റിസീവറുകൾ ഉപയോഗിച്ചുള്ള ഭൂതല ട്രാക്കിങ് നടത്താൻ സിഗ്‌നലിന്റെ ഫ്രീക്കൻസിയും മറ്റു വിവരങ്ങളും കേരളം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ അജീഷ് കൊല്ലപ്പെട്ട അന്നാണ് കർണാടക ഇത് നൽകിയത് എന്നും പറയുന്നു. കേരളാ വനാതിർത്തിയിൽ കടന്ന ആളെക്കൊല്ലിയായ കാട്ടാന രണ്ടാഴ്ചയോളമായി എവിടെയെന്നറിയാൻ സാധിക്കാതെ പോയതല്ലേ അജീഷിന്റെ മരണത്തിലെത്തിച്ചത്.

ആരുടെ ഭാഗത്തു നിന്നെങ്കിലും വീഴ്ചയുണ്ടായോ? ഉദ്യോഗസ്ഥതലത്തിൽ എവിടെയെങ്കിലും കൃത്യവിലോപം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കണ്ടെത്തുക തന്നെ വേണം. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതുകൊണ്ടോ ആനയെ മയക്കുവെടിവച്ച് പിടികൂടിയതുകൊണ്ടോ പൊലിഞ്ഞ മനുഷ്യജീവന് പകരമാവില്ല. ഇനിയൊരു ജീവനും വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കരുത്. അതിനുള്ള ജാഗ്രത കാണിക്കേണ്ടത് വനംവകുപ്പാണ്.


കേരളത്തിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതും കാണാതിരിക്കരുത്. വന്യമൃഗങ്ങളും എണ്ണംകൂടിയതും വനവിസ്തൃതി കുറഞ്ഞുമെല്ലാം ഇടയാക്കിയ മനുഷ്യ-_വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും ആവശ്യമാണ്.ആളെക്കൊല്ലികളായ അഞ്ച് കാട്ടാനകളെ പിടികൂടി കർണാടക കേരള അതിർത്തിയിൽ നടതള്ളിയെന്നും ഇനിയും നാലെണ്ണത്തിനെക്കൂടെ ഉടൻ പിടികൂടി വിടുമെന്നുമുള്ള വാർത്തയും അമ്പരപ്പുളവാക്കുന്നതാണ്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങി അതിക്രമം കാട്ടിയ ഈ കാട്ടാനകളെ പിടികൂടി ഉൾക്കാട്ടിൽ വിട്ടാലും അവ അടുത്തുള്ള ജനവാസ കേന്ദ്രത്തിലെത്തും. തണ്ണീർ കൊമ്പനും ബേലൂർ മഗ്നയും ഇതിന് സാക്ഷ്യങ്ങളാണ്.
വനം വകുപ്പിന്റെ നിയന്ത്രണത്തിൽപെട്ടതാണ് വനത്തിലെ എല്ലാ വസ്തുക്കളും എന്നപോലെ വന്യമൃഗങ്ങളും.

കാട്ടിൽക്കയറി മനുഷ്യർ വന്യമൃഗങ്ങളെ വേട്ടയാടിയാൽ വനംവകുപ്പ് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. കാട്ടിലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെ കൊലപ്പെടുത്തിയാൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതല്ലേ? മരണപ്പെടുന്നവരുടെ കുടുംബത്തിന് നൽകുന്ന താൽക്കാലിക സഹായധനം കൊണ്ട് ഇല്ലാതാക്കാനാവുന്നതാണോ ഈ അനീതി. ഒരു കൂട്ടം ആളെക്കൊല്ലി കാട്ടാനകൾ വയനാടൻ ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി വനാതിർത്തിയിലുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാനുള്ള നടപടിക്ക് വേഗംകൂട്ടേണ്ടിയിരിക്കുന്നു സർക്കാരും വനംവകുപ്പും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  14 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  14 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  14 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  14 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  14 days ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  14 days ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  14 days ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  14 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  14 days ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  14 days ago