മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല
കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമി കൈയേറിയതിന് ബോർഡ് നോട്ടിസ് നൽകിയ 12 പേരിൽ പത്തും പ്രദേശവാസികളല്ലെന്ന വിവരം പുറത്ത്. മുനമ്പം പ്രദേശം ഉൾപ്പെടുന്ന കുഴിപ്പിള്ളി വില്ലേജിന്റെ പരിധിയിലുള്ളവരോ നിലവിലെ താമസക്കാരോ അല്ല ഇവരെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ പ്രദേശത്ത് സ്വന്തമായി വീടുള്ളവരോ താമസക്കാരോ അല്ലാത്ത 10 കൈവശക്കാർക്കും, റവന്യൂ നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് വീടുള്ള മറ്റു രണ്ടുപേർക്കുമാണ് വഖ്ഫ് ബോർഡ് നിലവിൽ നോട്ടിസ് നൽകിയത്. താമസക്കാരല്ലാത്ത 10 പേർക്കെതിരേ വഖ്ഫ് ബോർഡ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
മുനമ്പത്ത് കാലങ്ങളായി താമസിക്കുന്ന തങ്ങൾക്ക് കിടപ്പാടം പോലും നഷ്ടമായി കുടിയിറങ്ങേണ്ടി വരുമെന്ന കാസയടക്കമുള്ള വർഗീയ സംഘടനകളുടെ കുപ്രചാരണങ്ങൾക്കിടെയാണ് പുതിയ വിവരങ്ങൾ വെളിച്ചത്തായത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള മുനമ്പത്തുകാരുടെ സമരം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വഖ്ഫ് ബോർഡിന്റെ നിർണായക രേഖകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്.
2008ൽ സർക്കാർ നിയോഗിച്ച നിസാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോർഡ് മുനമ്പത്ത് നടപടി സ്വീകരിക്കുന്നത്. 2020 മുതൽ ഇതുവരെ 12 പേർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിൽ മുനമ്പത്ത് താമസക്കാരല്ലാത്ത പത്ത് പേരാണുള്ളത്.
പാലാരിവട്ടത്തെ മേൽവിലാസത്തിലുള്ള തരുൺജിത്ത് നാഗ്പാൽ, കലൂരിൽ മേൽവിലാസമുള്ള ജോസ്, പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥനായ കൃഷ്ണലാൽ, ഇടപ്പള്ളി സ്വദേശി കൃഷ്ണദാസ്, ഇടപ്പള്ളി സ്വദേശിനി ബിന്ദു ചാക്കോ, പറവൂർ വില്ലേജിൽ താമസക്കാരനായ ഗോപാലകൃഷ്ണൻ, ഇടപ്പള്ളി സ്വദേശികളായ ചാക്കോ ടി.വർഗീസ്, ഡോ.കൃഷ്ണനുണ്ണി, വിമല, വൈറ്റില തൈക്കുടം സ്വദേശി വലിയ മരത്തിങ്കൽ വീട്ടിൽ ജയിംസ് അവറാച്ചൻ എന്നീ പത്ത് പേരുടെ കൈവശം വച്ചിരിക്കുന്ന ഭൂമിക്കാണ് നോട്ടിസ് നൽകിയത്. നോട്ടിസ് ലഭിച്ചതിൽ ചെറായിയിലെ വൻകിട റിസോർട്ട് ഉടമകളുമുണ്ട്.
ഇതിൽ ജയിംസ് അവറാച്ചന്റെ, 215/18 എന്ന ഒറ്റ സർവേ നമ്പറിൽ അദ്ദേഹത്തിൻ്റെ ഭാര്യ ബീന ജയിംസ് അടക്കം മറ്റു എട്ട് വ്യത്യസ്ത മേൽവിലാസമുള്ള വ്യക്തികളും ഭൂമി കൈവശം വച്ചിട്ടുണ്ട്. വഖ്ഫ് നോട്ടിസ് നൽകിയിരിക്കുന്ന ഭൂരിഭാഗം പേരും മുനമ്പത്തിന് വെളിയിൽ കൊച്ചി നഗരപ്രദേശങ്ങളിൽ സ്ഥിര താമസക്കാരാണ്. മുനമ്പത്തെ താമസക്കാരായ രണ്ട് പേർ വഖ്ഫ് ബോർഡിൽ എൻ.ഒ.സിക്കായി അപേക്ഷ നൽകിയപ്പോഴാണ് ഇരുവരുടേയും മുന്നാധാരം പരിശോധിച്ച് വഖ്ഫ് ഭൂമിയാണെന്ന് കണ്ടെത്തി ഇവർക്ക് നോട്ടിസ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."