മറന്നു കളയാനുള്ളതല്ല ബാബരി
കഴിഞ്ഞത് കഴിഞ്ഞു. ഇനിയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന ദീര്‍ഘശ്വാസത്തില്‍ മറവിയുടെ കയത്തിലേക്ക് തള്ളിക്കളയാനുള്ളതല്ല ബാബരി എന്ന നാമം. ലോകത്തിലെ ഏറ്റവും വലിയ മതേതരരാഷ്ട്രമെന്ന അവകാശത്തിന് മേല്‍..അവിടെ ഭീതിയുടെ കരിമ്പടത്തിനുള്ളില്‍ തനിക്ക് നേരെ നീണ്ടു വരുന്നൊരു ശൂലവും പ്രതീക്ഷിച്ചിരിക്കുന്നൊരു ജനതക്കു മേല്‍ ആഞ്ഞടിച്ചൊരു ആണിയാണ്. നീതിക്കുമേല്‍ അവരുടെ ശേഷിച്ച നേരിയ പ്രതീക്ഷയെ കീറിമുറിച്ച് ഇല്ലാതാക്കിയ നോവേറുന്നൊരുന്നൊരു വിധിയുടെ ഓര്‍മകളാണ്.
ഇതൊന്നും മറന്നു കളയാനുള്ളതല്ല. നീതിക്കായുള്ള സമരങ്ങള്‍ക്ക് കരുത്താവാന്‍ ഊതിയൂതി ജ്വലിപ്പിച്ചു കൊണ്ടേയിരിക്കാനുള്ളതാണ് അനീതിയുടെ ഈ കനല്‍ത്തരികള്‍. മൂന്നു പതിറ്റാണ്ടും രണ്ടു വര്‍ഷവും പിന്നിട്ടിരിക്കുന്നു ബാബരി മസ്ജിദ് തച്ചുതകര്‍ക്കപ്പെട്ടിട്ട്.
1992 ഡിസംബര്‍ ആറിന് സകല നിയമസംവിധാനങ്ങളേയും സാക്ഷി നിര്‍ത്തിയാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും അവിടേക്കെത്തിയ കര്‍സേവകര്‍ ബാബരി തച്ചുതകര്‍ത്തത്. ബാബരിയുടെ മിനാരങ്ങളില്‍ തകര്‍ന്നു വീണ ആ നിമിഷങ്ങളില്‍ ഇതേ നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫാഷിസ്റ്റ് നേതാക്കള്‍ നൃത്തം ചവിട്ടി. 464 വര്‍ഷം ഫൈസാബാദിന്റെ മണ്ണില്‍ തലയുയര്‍ത്തിനിന്ന ബാബരി. 421 വര്‍ഷം നിത്യവും ബാങ്കൊലികള്‍ മുഴങ്ങിയ ബാബരി. ഈ മസ്ജിദിന്റെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിന് 166 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. 1885ല്‍ തുടങ്ങി 2019 നവംബര്‍ ഒന്‍പതിലെ സുപ്രിംകോടതിയുടെ അന്യായവും വിചിത്രവുമായ വിധിന്യായത്തില്‍ അവസാനിച്ച പോരാട്ട വഴികള്‍.
ഇന്ത്യന്‍ മതേതരത്വത്തെ സംരക്ഷിക്കാനുള്ള ഒരു നീക്കമോ സമവായമോ ആയിരുന്നില്ല ബാബരി വിധി എന്നു തന്നെ പറയാം. മറിച്ച് ഇന്ത്യന്‍ മതനിരപേക്ഷതക്ക് മേല്‍ ശേഷിക്കുന്ന സൗഹാര്‍ദ്ദത്തിനും പ്രതീക്ഷക്കും മേല്‍ തെളിച്ചു കയറ്റാന്‍ ഫാഷിസത്തിന്റെ തേരുകള്‍ക്കും തേരാളികള്‍ക്കും ലഭിച്ച ഇന്ധനമായിരുന്നു. ഊര്‍ജ്ജമായിരുന്നു. ഗ്യാന്‍വാപി, സംഭല്‍, മധുര, അജ്മീര്‍, ശംസി...ബാബരിക്ക് പിറകേ സംഘ്പരിവാര്‍ ആയുധങ്ങള്‍ ഓങ്ങി നില്‍ക്കുന്നത് ഇങ്ങനെ അനേകം മസ്ജിദുകളിലേക്കാണ്. ബാബരി വിധിയിലൂടെ കോടതി പകര്‍ന്നു നല്‍കിയ ധൈര്യത്തിലൂന്നിയാണ് ഓരോ മസ്ജിദുകളുടെ മിനാരങ്ങള്‍ക്കു നേരെയും അവര്‍ ഉന്നംവെക്കുന്നത്.
രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍തന്നെ നിലനിര്‍ത്തുമെന്നനുശാസിക്കുന്ന 91ലെ ആരാധനാലയ സംരക്ഷണ നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി സുപ്രിം കോടതിയുടെ മുന്നിലുണ്ട്. ഹരജിയില്‍ കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ കാത്തിരിക്കുകയാണ്. നിയമം പുനഃപരിശോധിക്കണം എന്ന് പറയാനുതകുന്നൊരു സാഹചര്യം ഇന്ത്യയില്‍ രൂപപ്പെടുന്നതിനായി. ഗ്യാന്‍വാപിയില്‍ മുതല്‍ ഡല്‍ഹി ജുമാമസ്ജിദില്‍ വരെ പൊങ്ങി വന്ന അവകാശവാദങ്ങള്‍ അതിനുള്ള ഭൂമികയൊരുക്കലാണെന്ന് വേണം കരുതാന്‍. ബാബരിയില്‍ അവര്‍ ചെയ്തതും ഇത് തന്നെയായിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുമ്പ് പള്ളി തകര്‍ത്തു. അങ്ങിനെ തുടങ്ങി രാമക്ഷേത്രത്തിലേക്ക് അവര്‍ വെട്ടിയൊരുക്കിയ നിയമവഴികള്‍ നാം കണ്ടതാണ്. തച്ചുതകര്‍ക്കപ്പെടാതെ ബാബരി അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ വിധി ഇങ്ങനെയാകുമായിരുന്നില്ല.
അല്ലെങ്കിലും ന്യായവും അന്യായവും ഏറ്റുമുട്ടിയിടത്ത് തീര്‍പ്പ് ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സമവായമല്ലല്ലോ. നീതിയാണ് തീര്‍പ്പ്. നീതിയാണ് പരിഹാരം. നീതിയെ ഭൂരിപക്ഷ സമവായത്തിനായി ബലി നല്‍കുമ്പോള്‍ സംഭവിക്കുന്നത് അനീതിയുടെ ജനനമാണ്. ഒരു നീതി നിഷേധം ജന്മം നല്‍കുന്നത് അനേകായിരം അനീതികള്‍ക്കാണ്. അതാണിപ്പോള്‍ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതും . ഇതനുവദിച്ചു കൂട. അതുകൊണ്ടു തന്നെ ഡിസംബര്‍ ആറിനെ മറക്കാതിരിക്കുക. അനീതിയില്‍ നിന്നും നീതിയെ വീണ്ടെടുക്കാനായി നീതിയോ നിയമാനുസൃതമായി നാം സംസാരിച്ചു കൊണ്ടേയിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."