നെതന്യാഹുവിന്റെ വിചാരണ തുടങ്ങി
അഴിമതിക്കേസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിചാരണ തുടങ്ങി. ഇതാദ്യമായാണ് നെതന്യാഹു കോടതിയില്‍ ഹാജരാവുന്നത്. ഇസ്‌റാഈലില്‍ അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2009 മുതല്‍ തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്ന നെതന്യാഹു രാജ്യത്തെ ഏറ്റവും കൂടുതല്‍ നയിച്ച പ്രധാനമന്ത്രി കൂടിയാണ്.
പ്രതിക്കൂട്ടില്‍ കയറിയ നെതന്യാഹു തെല്‍അവീവ് ജില്ലാ കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. യുദ്ധകാലത്ത് രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയാണ് താനെന്ന് നെതന്യാഹു കോടതിയില്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ അസംബന്ധങ്ങളുടെ മഹാസമുദ്രമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. വിചാരണക്കിടെ അദ്ദേഹത്തിന്റെ സൈനിക സെക്രട്ടറി രണ്ട് തവണ രേഖാമൂലമുള്ള സന്ദേശങ്ങളും നല്‍കി.
നെതന്യാഹുവിനെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണുള്ളത്. കൈക്കൂലി, വഞ്ചന, പൊതുവിശ്വാസ ലംഘനം എന്നിവയാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം നിരന്തരം പറയുന്നത്.
രാവിലെ 10 ന് കോടതിയിലെത്തുമ്പോള്‍ കാത്തിരുന്നവരെ കണ്ട് നെതന്യാഹു പുഞ്ചിരിച്ചു. സുരക്ഷാകാരണങ്ങളാല്‍ ഭൂഗര്‍ഭകോടതിയിലാണ് നെതന്യാഹുവിനെ ഹാജരാക്കിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 15 മിനുട്ട് നടക്കാനുള്ള ദൂരമേ ഇവിടേക്കുള്ളൂ. കേസ് ജറൂസലേമിലായിരുന്നു നടക്കേണ്ടിയിരുന്നത്. നെതന്യാഹുവിന്റെ വീടിനു നേരെ നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് ശേഷം നെതന്യാഹു പ്രധാനമന്ത്രി ഓഫിസിന്റെ ഭൂഗര്‍ഭ മുറിയിലാണ് താമസിക്കുന്നത്. കേസില്‍ ഹാജരാകുന്നത് ഇക്കാരണത്താല്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ഹരജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂഗര്‍ഭ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനമായത്. കോടതി കെട്ടിടത്തിനു പുറത്ത് നെതന്യാഹുവിന്റെ ചിത്രമുള്ള ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. ചൊവ്വാഴ്ച നാല് മണിക്കൂര്‍ നീണ്ട വിചാരണ ബുധനാഴ്ചയും തുടരും.
ഗസ്സയില്‍ തുടരുന്ന ആസൂത്രിത വംശഹത്യക്കിടെയാണ് നെതന്യാഹു വിചാരണക്കായി ഹാജരാകുന്നത്. 14 മാസമായി തുടരുന്ന യുദ്ധം അധികാരത്തില്‍ തുടരാനായി നെതന്യാഹു നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകാതിരിക്കാന്‍ നെതന്യാഹു ശ്രമിക്കുകയാണെന്നും വിമര്‍ശനമുണ്ട്. സിറിയയിലും ഇപ്പോള്‍ ഇസ്‌റാഈല്‍ അധിനിവേശം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."