ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞു. മറിച്ചൊരു ഉത്തരവുണ്ടാകുന്നതു വരെയാണിത്. രാജ്യത്തെ സിവില്‍, ജില്ലാ കോടതികളിലും ഹൈക്കോടതികളിലുമായി നിലവിലുള്ള കേസുകളില്‍ സര്‍വേ നടത്താനോ മറ്റെന്തെങ്കിലുമോ ഉത്തരവുകളോ അന്തിമവിധിയോ പുറപ്പെടുവിക്കരുതെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
കേസ് അടുത്ത തവണ പരിഗണിക്കുന്നതു വരെയാണ് വിലക്ക്. വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, സംഭാലിലെ ഷാഹി മസ്ജിദ് എന്നീ കേസുകളിലും ഈ ഉത്തരവ് ബാധകമാണ്.
ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നതു തടയുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ബി.ജെ.പി നേതാക്കളുടെ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ അവകാശവാദമുന്നയിച്ച് വ്യാപകമായി ഹരജികള്‍ ഫയല്‍ ചെയ്യപ്പെടുകയും അതില്‍ സിവില്‍ കോടതികള്‍ സര്‍വേയ്ക്ക് ഉത്തരവിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതി വിധി. ഇതുസംബന്ധിച്ച് കീഴ്്‌ക്കോടതികളില്‍ നിലവില്‍ നടക്കുന്ന കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല.
അതിനാല്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്ക് തടസമുണ്ടാകില്ല. എന്നാല്‍ അതില്‍ വിധി പുറപ്പെടുവിക്കാന്‍ കഴിയില്ല. പുതിയ ഹരജികള്‍ സ്വീകരിക്കാനും കഴിയില്ല. കേസില്‍ നിലപാട് വ്യക്തമാക്കി ആറാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു. അതോടൊപ്പം കേന്ദ്രത്തിന്റെ സത്യവാങ്മൂലം ആര്‍ക്കും കാണാവുന്നവിധം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചു.
2020ല്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. നിയമത്തിന്റെ ഭരണഘടനാ സാധുതയെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാല്‍ അയോധ്യ കേസില്‍ അഞ്ചംഗ ബെഞ്ച് ഇതിന്റെ ഭരണഘടനാ സാധുത ശരിവച്ചതാണ്. ആ സാഹചര്യത്തില്‍ അതു മറികടന്ന് വിചാരണക്കോടതികള്‍ക്ക് മൂന്നോട്ടു പോകാന്‍ കഴിയില്ലെന്നും അതിനാലാണ് തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതു പോലുള്ള നടപടികള്‍ സ്റ്റേ ചെയ്യുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കീഴ്‌ക്കോടതിയില്‍ നടക്കുന്ന കേസുകള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് വാദത്തിനിടെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. രാജ്യത്താകെ പത്ത് പള്ളികള്‍, ദര്‍ഗകള്‍ എന്നിവയ്ക്ക് മേല്‍ അവകാശവാദമുന്നയിച്ച് 18 കേസുകള്‍ നിലവിലുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇതിനെ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. കേസിന്റെ ഭാഗമല്ലാത്തയാള്‍ക്ക് സ്റ്റേ ആവശ്യപ്പെടാന്‍ കഴിയില്ലെന്നായിരുന്നു മേത്തയുടെ വാദം. കേസില്‍ നിയമം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ നോഡല്‍ കൗണ്‍സലായി അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍, കേന്ദ്ര സര്‍ക്കാര്‍ നോഡല്‍ കൗണ്‍സലായി കാനു അഗര്‍വാള്‍, നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ഹരജിക്കാരുടെ നോഡല്‍ കൗണ്‍സലായി വിഷ്ണു ജയ്ന്‍ എന്നിവരെ കോടതി നിയോഗിച്ചു.
സമസ്തയുടേതടക്കം ഒരുകൂട്ടം ഹരജികള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഗ്യാന്‍വാപി പള്ളി പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, എന്‍.സി.പി ശരത് പവാര്‍ വിഭാഗം എം.എല്‍.എ ജിതേന്ദ്ര അവഥ്, ആര്‍.ജെ.ഡി എം.പി മനോജ് ഝാ, ഡി.എം.കെ, തമിഴ്‌നാട്ടില്‍നിന്നുള്ള എം.പി തോല്‍ തിരുമാവളവന്‍ തുടങ്ങിയവര്‍ കേസില്‍ ഇടപെടല്‍ ഹരജി നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് കേസിലെ പ്രധാന ഹരജിക്കാരന്‍.
കേസില്‍ കക്ഷി ചേരാനുള്ള സമസ്തയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സമസ്തയ്ക്ക് വേണ്ടി അഭിഭാഷകരായ പി.വി ദിനേശ്, സുല്‍ഫിക്കര്‍ അലി പി.എസ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."