നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഢി. മത്സരത്തിൽ റെഡ്ഢി ഒരു സിക്സർ നേടിയിരുന്നു. ഈ പരമ്പരയിലെ നിതീഷ് കുമാർ റെഡ്ഢിയുടെ എട്ടാമത്തെ സിക്സർ ആയിരുന്നു ഇത്. ഇതോടെ ഓസ്‌ട്രേലിയയിൽ വെച്ച നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് നിതീഷ് കുമാർ റെഡ്ഢി കാലെടുത്തുവെച്ചത്.
ക്രിസ് ഗെയ്‌ലും മൈക്കൽ വോണും മാത്രമാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ എട്ട് സിക്‌സറുകൾ നേടിയിട്ടുള്ളൂ. മൈക്കൽ വോൺ 2002-2003 ആഷസ് പരമ്പരയിലും ഗെയ്ൽ 2009-2010 പരമ്പരയിലുമാണ് എട്ട് സിക്‌സറുകൾ നേടിയത്.
രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 145 റൺസിന് അഞ്ചു വിക്കറ്റുകൾ എന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെ എൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി നിർണായകമായി.
ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121) റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."