വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 35 പേർ അറസ്റ്റിൽ
ദുബൈ: ഇറാന്റെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ്യാജ ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേർ അറസ്റ്റിൽ. ഇതിനു പുറമെ അബുദബിയിൽ സമാന കുറ്റത്തിന് 45 പേരെ കൂടി പൊലിസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധ നടപടികളെയും ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് കർശന നടപടി.
അറസ്റ്റിലായവരിൽ ഇന്ത്യക്കാരുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. മൂന്ന് തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
യഥാർത്ഥ ദൃശ്യങ്ങൾ പങ്കുവെച്ചവർ: യുഎഇ വ്യോമാതിർത്തിയിൽ മിസൈലുകൾ തടയുന്നതിന്റെയും മറ്റും ആധികാരിക വീഡിയോകൾ ശബ്ദ ഇഫക്റ്റുകൾ ചേർത്ത് ഭീകരമായ രീതിയിൽ പ്രചരിപ്പിച്ചു. ഇത് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് തുല്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ചവർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും വലിയ തീപിടുത്തങ്ങളുടെയും കെട്ടിച്ചമച്ച ദൃശ്യങ്ങൾ നിർമ്മിച്ച് യുഎഇയിൽ നടന്നതാണെന്ന് തെറ്റായി പ്രചരിപ്പിച്ചു.
ആക്രമണത്തെ മഹത്വവൽക്കരിച്ചവർ: ശത്രുരാജ്യത്തിന്റെ സൈനിക നടപടികളെ പുകഴ്ത്തുന്നതും യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തവർക്കെതിരെയും നടപടിയെടുത്തു.
യുഎഇ നിയമപ്രകാരം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) മുതൽ പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ.
"യുദ്ധസമാനമായ സാഹചര്യത്തിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും വസ്തുതകൾ വളച്ചൊടിക്കാനും കാരണമാകും. ശത്രുതാപരമായ മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിന് തുല്യമാണിത്," യുഎഇ അറ്റോർണി ജനറലായ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.
സംഭവസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനോ അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനോ കർശന വിലക്കുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം ശക്തമായി തുടരുകയാണ്.
uae authorities arrested 35 individuals, including indian nationals, for circulating fake videos online. officials warned against spreading misinformation, emphasizing strict legal action to maintain public safety and prevent panic amid sensitive regional situations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."