പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
എറണാകുളം: ഓഫര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ അനന്തു കൃഷ്ണനെ ഇന്ന് എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തുവിന്റെ ഓഫീസ്, മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റ് എന്നിവിടങ്ങളിലാകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനാണ് നീക്കം.
ഇന്നലെ ഇടുക്കിയിലും, കോട്ടയത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
ഈരാറ്റുപേട്ട, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയോരത്ത് ശങ്കരപ്പിള്ളിയില്‍ ഉള്‍പ്പെടെ വാങ്ങിയതും വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയതുമായ സ്ഥലങ്ങള്‍ അനന്തു പൊലീസിന് കാണിച്ച് കൊടുത്തു. മലങ്കര ജലാശയത്തോട് ചേര്‍ന്ന് സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായി ഉപയോഗിക്കുന്ന സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്തുവുമായി തെളിവെടുപ്പ് നടത്തിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് അനന്തു വാങ്ങിയിരിക്കുന്നത്.
അതേസമയം കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്‌കൂട്ടറുകള്‍ക്കും, ലാപ്ടോപുകള്‍ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
മൈത്രി വായനശാല വഴി 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പണം നല്‍കിയവരാണ് തട്ടിപ്പിനിരയായത്. സ്‌കൂട്ടറുകളും ലാപ്ടോപ്പുകളും പാതി വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു മുന്നോടിയായി പ്രദേശത്ത് ആദ്യഘട്ട സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ വിശ്വസിച്ചാണ് കൂടുതല്‍ പേര്‍ പണം നല്‍കാന്‍ തയ്യാറായത്. 33 ലക്ഷം രൂപയാണ് സ്‌കൂട്ടറുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ആയി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് മൈത്രി വായനശാല വഴി പിരിച്ചെടുത്തതെന്നാണ് കണ്ടെത്തൽ.
offer scam police will collect evidence from eranakulam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."