ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ ആവാൻ വരുൺ ചക്രവർത്തിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. മാത്രമല്ല മത്സരങ്ങളിൽ മിഡിൽ ഓവറുകളിൽ വിക്കറ്റ് നേടാൻ വരുണിന് സാധിക്കുമെന്നും ഗംഭീർ പറഞ്ഞു.
'മിഡിൽ ഓവറുകളിൽ വിക്കറ്റ് എടുക്കാനുള്ള ഓപ്ഷൻ ആണ് വരുൺ. അതുകൊണ്ടാണ് ഞങ്ങൾ അവനെ ടീമിൽ ഉൾപ്പെടുത്തിയത്. അവൻ എതിർ ടീമുകൾക്ക് വലിയ ഭീഷണിയായി മാറുമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ബൗളുകൾ നേരിടാത്ത നിരവധി ടീമുകൾ ഉള്ളതിനാൽ അവൻ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ എക്സ് ഫാക്ടർ ആവാം. ടീമിന് ശക്തമായ ഒരു ബൗളിങ് നിര ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ് ഞാൻ കരുതുന്നു. മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ നേടാൻ അവനു കഴിയുമെങ്കിൽ അത് ടീമിന് വലിയ നേട്ടമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്,' ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ മിന്നും പ്രകടനമായിരുന്നു വരുൺ ചക്രവർത്തി നടത്തിയിരുന്നത്. പരമ്പരയിൽ 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ സ്പിന്നർ ആയി മാറാനും വരുണിനു സാധിച്ചു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വരുൺ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ വിക്കറ്റ് നേടാനും വരുണിന് സാധിച്ചിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും ഇതിലൂടെ വരുണിന് സാധിച്ചു. 33 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്ന ഈ നേട്ടം ദിലീപ് ജോഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 32 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ദിലീപ് ജോഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മാറാനും വരുണിന് സാധിച്ചിരുന്നു. 1974ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അജിത് വഡേക്കറിനെ മറികടന്നാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. 36ാം വയസിൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഫാറൂഖ് എഞ്ചിനീയർ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."