അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
സ്‌പെയ്ൻ: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. റയൽ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കറ്റാലൻമാർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ എതിർടീമിന് ഒരു അവസരവും നൽകാതെയാണ് ബാഴ്സ പന്തുതട്ടിയത്. മത്സരത്തിന്റെ 17 മിനിറ്റിൽ അരിറ്റ്സ് ഏലുസ്തോണ്ടോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായിട്ടാണ് റയൽ സോസിഡാഡ് കളിച്ചത്.
മത്സരത്തിൽ ബാഴ്സക്ക് വേണ്ടി റൊണാൾഡ് അരൗജൊ ഓരോ വീതം ഗോളും അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് ലാ ലിഗയിൽ ഒരു മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഒരു സെന്റർ ബാക്ക് ഗോളും അസിസ്റ്റും നേടുന്നത്. 2017ൽ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ഹാവിയർ മഷരാനോയായിരുന്നു ഇതിന് മുമ്പ് ഒരു ഗോളും അസിസ്റ്റും നേടിയിരുന്നത്.
മത്സരത്തിൽ ജെറാൾഡ് മാർട്ടിൻ (25), മാർക്ക് കസാഡോ (29), അരൗജോ(56), റോബർട്ട് ലെവൻഡോസ്കി (60) എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യം കണ്ടത്.മത്സരത്തിന്റെ സർവാധിപത്യവും ഹാൻസി ഫ്ലിക്കിന്റെയും കൈവശമായിരുന്നു. 77 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ബാഴ്സ 33 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ 10 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് ഒരു ഷോട്ട് പോലും ബാഴ്സയുടെ പോസ്റ്റിലേക്ക് എത്തിക്കാൻ റയൽ സോസിഡാഡിന് സാധിച്ചില്ല.
നിലവിൽ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 26 മത്സരങ്ങളിൽ നിന്നും 18 ജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയും അടക്കം 57 പോയിന്റാണ് കറ്റാലൻമാരുടെ അക്കൗണ്ടിലുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ മാർച്ച് ആറിന് ബെനിഫിക്കതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."