വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും
ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ തുടരുമ്പൾ ഗസ്സയിൽ വീണ്ടും ഇസ്‌റാഈലിന്റെ ആക്രമണം. ചുരുങ്ങിയത് രണ്ട് ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിലുണ്ട്.
അതിനിടെ, ഗസ്സക്ക് മേൽ ശക്തമായ ഉപരോധം തുടരുകയാണ് ഇസ്‌റാഈൽ. അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയരിക്കുകയാണ്. ഇതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പദ്ധതിയുള്ളതായി ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'ഞാൻ ഹമാസിനോട് പറയുകയാണ്. നിങ്ങൾ ബന്ദികളെ കൈമാറിയില്ലെങ്കിൽ നിങ്ങൾ വിചാരിക്കാത്തത്രയും ഭീകരമായ സാഹചര്യമാണ് വരാൻ പോകുന്നത്' നെതന്യാഹു ഭീഷണി മുഴക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയുടെ വാതിലുകളെല്ലാം അടയ്ക്കും. നരകത്തിന്റെ മുഴുവൻ വാതിലുകളും തുറന്നിടും- ഇസ്‌റാഈൽ പ്രതിരോധ മന്ത്രി പറയുന്നു.
ഇതോടൊപ്പം ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു മുഴക്കുന്നു. ഇസ്‌റാഈൽ പാർലമെന്റിൽ ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെതിരെ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഈ ഭീഷണി. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനമാകാത്ത സാഹചര്യം കൂടി ചേർത്തു വെച്ചാണ് ഇസ്‌റാഈൽ പ്രധാനമന്ത്രി രംഗത്തു വന്നിരിക്കുന്നത്.
ബന്ദികളെ പത്ത് ദിവസത്തിനുള്ളിൽ ഹമാസ് കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചർച്ചക്ക് വിസമ്മതിച്ച ഹമാസാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അമേരിക്കയുടെ ആരോപണം.
അതേസമയം,നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ബന്ദികളുടെ ജീവൻ കൊണ്ട് നെതന്യാഹു പന്താടുകയാണെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.
അതിനിടെ, വടക്കൻ ഇസ്‌റാഈൽ നഗരമായ ഹൈഫയിൽ കുത്തേറ്റ് 70 കാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്‌റാഈൽ പൊലിസ് അറിയിച്ചു. ഇസ്‌റാഈൽ പൗരത്വമുള്ള അറബ് വംശജനാണ് ആക്രമിയെന്നാണ് പൊലിസ് പറയുന്നത്.
അതിനിടെ, ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ഇന്ന് അറബ് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ഇതിൽ ട്രംപിൻറെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.
As ceasefire talks remain unresolved, Israel continues its assault on Gaza, killing at least two Palestinians and injuring three. The blockade intensifies, cutting off aid, water, and electricity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."