വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം
തെഹ്‌റാൻ: ഇറാനിൽ ഇസ്‍ലാമിക് വിപ്ലവത്തിന്റെ നായകനായിരുന്ന ആയത്തുല്ല അലി ഖാംനഇ യുഗം അവസാനിച്ചു. ഇസ്‌റാഈലും അമേരിക്കയും ഇറാനെതിരേ യുദ്ധം പ്രഖ്യാപിച്ച് ആക്രമണം നടത്തുമ്പോഴും നിർഭയനായി ഖാംനഇ കോംപ്ലക്‌സിൽ ജോലിയിൽ മുഴുകുകയായിരുന്നു 86 കാരനായ ആയത്തുല്ല ഖാംനഇ. ബങ്കറുകളിലോ മറ്റു രഹസ്യ കേന്ദ്രങ്ങളിലോ ഒളിക്കാതെ അദ്ദേഹം ഇസ്‌റാഈൽ നടത്തിയ ബോംബാക്രമണത്തിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു. ഇന്നലെ പുലർച്ചെയാണ് ഇറാൻ ഔദ്യോഗികമായി ഖാംനഇയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചത്. അതിനു മണിക്കൂറുകൾക്കു മുൻപേ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖാംനഇ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു.
ഇറാൻ ജനത സ്‌നേഹപൂർവം റഹ്ബാറെന്ന് വിളിക്കുന്ന വ്യക്തിത്വമാണ് ഇറാന്റെ പരമോന്നത നേതാവായ ഖാംനഇ. 88 അംഗ പണ്ഡിതസഭയാണ് അദ്ദേഹത്തെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അന്ന് താൻ അർഹനല്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നതും പിന്നീട് നിർബന്ധിക്കപ്പെട്ടപ്പോൾ കണ്ണീരോടെ പദവി ഏറ്റെടുത്തതും ചരിത്രം.
കടുത്ത അമേരിക്കൻ വിമർശകനും സാമ്രാജ്യത്വ വിരുദ്ധനുമായിരുന്നു ഖാംനഇ. ഒരിക്കൽപോലും സാമ്രാജ്യത്വത്തോട് സന്ധി ചെയ്യുന്ന സാഹചര്യമുണ്ടായില്ല. ആണവ കരാർ വിഷയത്തിൽ യു.എസുമായി ചർച്ച നടത്താമെന്നും യുറേനിയം സമ്പുഷ്ടീകരണത്തിൽ നിലപാട് മാറ്റം വരുത്താമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. പക്ഷേ, അമേരിക്കയുടെ മുന്നിൽച്ചെന്ന് പറയാൻ ഇറാൻ തയാറായില്ല. ലോകത്ത് യു.എസ് പ്രസിഡന്റിനും മറ്റും നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത നേതാവാണ് ഇറാൻ പരമോന്നത നേതാവ്.
ഖാംനഇയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ആയിരങ്ങൾ ഇസ്‌റാഈലിന്റെ യുദ്ധവിമാനങ്ങൾ വർഷിക്കുന്ന ബോംബുകളും മിസൈലുകളും അവഗണിച്ച് തെഹ്റാനിന്റെ തെരുവുകളിൽ നിറഞ്ഞു. പിന്നീട് അവർ ഖാംനഇയുടെ വസതിക്കു മുന്നിലേക്ക് ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും യുവാക്കളും പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഇറാൻ ജനത ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട റഹ്ബാറിന് വിടനൽകാനെത്തിയിരുന്നു.
ഖാംനഇയുടെ നിര്യാണത്തെ തുടർന്ന് ഇറാൻ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വലിയ കുറ്റകൃത്യമാണ് നടന്നതെന്നും പകരംവീട്ടുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഖാംനഇയിക്കൊപ്പം മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടിട്ടുണ്ട്. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം ഇറാനുണ്ടായ വലിയ നഷ്ടമാണ് പരമോന്നത നേതാവിന്റെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."