മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു
ദുബൈ: മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനെത്തുടർന്ന് പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ-നാസർ പങ്കെടുക്കേണ്ടിയിരുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾ മാറ്റിവെച്ചു. ഇറാനെതിരായ യുഎസിന്റെയും ഇസ്റാഈലിന്റെയും ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന ഭീതിദമായ അന്തരീക്ഷം പരിഗണിച്ചാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) ഈ തീരുമാനമെടുത്തത്.
വെസ്റ്റ് റീജിയണിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കാനിരുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് റൗണ്ട് ഓഫ് 16 മത്സരങ്ങൾ മാറ്റിവെച്ചതായി എഎഫ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സഊദി അറേബ്യൻ ക്ലബ്ബായ അൽ-നാസർ, ദുബൈയിൽ വെച്ച് എമിറാത്തി ക്ലബ്ബായ അൽ-വാസലിനെ നേരിടേണ്ടതായിരുന്നു. ഈ മത്സരത്തിന് പുറമെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2, എഎഫ്‌സി ചലഞ്ച് ലീഗ് ക്വാർട്ടർ ഫൈനലുകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, കിഴക്കൻ മേഖലയിലെ (East Region) മത്സരങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കളിക്കാരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും എഎഫ്‌സി വ്യക്തമാക്കി.
വനിതാ ഏഷ്യൻ കപ്പ്: ശ്രദ്ധാകേന്ദ്രമായി ഇറാൻ
സംഘർഷങ്ങൾക്കിടയിലും ഓസ്‌ട്രേലിയയിൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് മാറ്റമില്ല. ടൂർണമെന്റിലെ കരുത്തരായ ഇറാൻ തിങ്കളാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങും. എന്നാൽ, മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെക്കുറിച്ചോ പ്രതികരിക്കാൻ ഇറാന്റെ ഹെഡ് കോച്ച് മാർസിയേ ജാഫാരി വിസമ്മതിച്ചു.
"ഫുട്ബോളിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ഇപ്പോൾ സംസാരിക്കേണ്ടത്. സുപ്രധാനമായ ഒരു മത്സരത്തിനായി തയ്യാറെടുത്തിരിക്കുന്ന ടീമാണ് ഇതെന്നും ചോദ്യങ്ങൾ ആ വഴിക്ക് വേണമെന്നും ഞാൻ കരുതുന്നു," - ജാഫാരി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന വനിതാ ലോകകപ്പിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തിലാണ് തങ്ങളെന്ന് ഇറാൻ ക്യാപ്റ്റൻ സഹ്‌റ ഗൻബാരി വ്യക്തമാക്കി. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് എന്നിവർ ഉൾപ്പെടുന്ന കടുപ്പമേറിയ ഗ്രൂപ്പിൽ നിന്ന് ജയിച്ചു കേറാനാണ് ഇറാൻ വനിതകളുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."