ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല
യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ കിരീട പോരാട്ടത്തിനായി മത്സരിക്കുന്ന ടീമുകളുടെ എണ്ണം എട്ടായി ചുരുങ്ങിയിരിക്കുകയാണ്.. ബയേൺ മ്യൂണിക്, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, ആഴ്സണൽ, ബൊറൂസിയ ഡോർട്മുണ്ട്, പാരീസ് സെയ്ന്റ് ജെർമെയ്ൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക് തങ്ങളുടെ പേരിലുള്ള ഒരു തകർപ്പൻ റെക്കോർഡ് ഒരുപടി കൂടി മുറുകെ പിടിച്ചിരിക്കുകയാണ്.
1992 മുതൽ ഉള്ള കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്ന ടീമെന്ന നേട്ടത്തിലാണ് ബയേൺ മ്യൂണിക് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 23 തവണയാണ് ബയേൺ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 21 തവണയാണ് റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കളിച്ചിട്ടുള്ളത്. ബാഴ്സലോണ (20) മാഞ്ചസ്റ്റർ യുണൈറ്റഡ് (14) എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. 12 തവണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ ചെൽസിയും യുവന്റസുമാണ് തൊട്ടു പുറകിൽ ഉള്ളത്.
പ്രീ ക്വാർട്ടറിൽ നിലവിലെ ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയർ ലെവർകൂസനെ ഇരു പാദങ്ങളിലുമായി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ബയേൺ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മൻ വമ്പന്മാർ സാബി അലോൺസയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. രണ്ടാം പാദത്തിൽ ഇതേ ആധിപത്യം തന്നെ ബയേൺ തുടരുകയായിരുന്നു. സെക്കന്റ് ലെഗ്ഗിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം.
ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനാണ് ബയേണിന്റെ എതിരാളികൾ. ഏപ്രിൽ 9ന് ആദ്യപാദം മത്സരവും ഏപ്രിൽ 17ന് രണ്ടാം പാദ മത്സരവും നടക്കും. നിലവിൽ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ. 25 മത്സരങ്ങളിൽ നിന്നും 19 വിജയവും നാല് സമനിലയും രണ്ട് തോൽവിയും അടക്കം 61 പോയിന്റ് ആണ് ബയേണിന്റെ കൈവശമുള്ളത്. ബുണ്ടസ്ലീഗയിൽ നാളെ നടക്കുന്ന മത്സരത്തിൽ യൂണിയൻ ബെർലിനെയാണ് ബയേൺ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."