ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 313 പേർ അറസ്റ്റിൽ
ദോഹ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും അനധികൃത വീഡിയോകളും പ്രചരിപ്പിച്ച 313 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സാമ്പത്തിക-സൈബർ കുറ്റകൃത്യങ്ങൾ തടയൽ വിഭാഗമാണ് വിവിധ രാജ്യക്കാരായ പ്രതികളെ പിടികൂടിയത്.
ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് നിയന്ത്രിത മേഖലകളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പൊതുജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
നിലവിലെ പശ്ചാത്തലത്തിൽ കിംവദന്തികൾ പടർത്തുന്നതോ വീഡിയോ ക്ലിപ്പുകൾ പങ്കുവെക്കുന്നതോ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. അംഗീകൃത ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങൾ കൈമാറുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
qatar’s interior ministry has arrested 313 people for spreading fake news and misleading videos on social media during the ongoing regional crisis. authorities warned of strict legal action against those sharing unverified information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."