ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വിടചൊല്ലി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടെ വീരമൃത്യു വരിച്ച രണ്ട് ധീരജവാന്മാർക്ക് വൈകാരികമായ യാത്രയയപ്പ് നൽകി കുവൈത്ത്. ലാൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദ് എന്നിവരുടെ മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിനിടെയാണ് ഇരു ഓഫീസർമാരും രക്തസാക്ഷികളായത്. വൻ ജനക്കൂട്ടമാണ് പ്രിയപ്പെട്ട സൈനികർക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ദുഃഖാചരണത്തിന് നേതൃത്വം നൽകി. അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ-വാഹിബ് ഉൾപ്പെടെയുള്ള ഉന്നത സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അതിർത്തി സുരക്ഷാ സേനയിലെ മികവുറ്റ ഉദ്യോഗസ്ഥരായിരുന്നു അൽ-ഷറയും അൽ-മുജമ്മദും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ഇവർ കാട്ടിയ ധീരത വരുംതലമുറകൾക്ക് മാതൃകയാണെന്ന് ആഭ്യന്തര മന്ത്രാലയം അനുസ്മരിച്ചു. സൈനിക നേതാക്കൾക്ക് പുറമെ നൂറുകണക്കിന് സ്വദേശികളും വിദേശികളും സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇവർക്ക് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചു.
kuwait has paid tribute to soldiers who were killed during the recent iran attack, honoring their sacrifice and service to the nation. the country mourns the loss as regional tensions continue to rise across the gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."