'ഇത് ആദ്യത്തേതല്ല, മുമ്പും നിരവധി വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്' ഗുജറാത്ത് വംശഹത്യയെ നിസ്സാരവൽകരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ് ലിംവംശഹത്യയെ കുറച്ചുകാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് കണ്ട ഏറ്റവും വലിയ കലാപമായിരുന്നില്ല അതെന്നു പറഞ്ഞ മോദി, മുമ്പും നിരവധി വർഗീയകലാപങ്ങൾ ഗുജറാത്തിലുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. യു.എസ് പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് കലാപം, ദേശീയ, അന്തർദേശീയ രാഷ്ട്രീയ എന്നിവയെക്കുറിച്ച് സംസാരിച്ചത്.
ഗുജറാത്തിനെ പിടിച്ചുകുലുക്കിയ മുൻകാല വർഗീയ സംഘർഷങ്ങൾ പരാമർശിച്ചാണ് 2002ലെ കലാപം ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായിരുന്നു എന്ന വാദം മോദി തള്ളിക്കളഞ്ഞത്. ഇവ ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ തെറ്റായ വിവരങ്ങളാണ്. 2002ന് മുമ്പ് ഗുജറാത്ത് 250 ൽ അധികം കലാപങ്ങൾക്ക് സാക്ഷ്യംവഹിച്ചു. പട്ടം പറത്തൽ, സൈക്കിൾ കൂട്ടിയിടി തുടങ്ങിയ നിസ്സാര വിഷയങ്ങളുടെ പേരിലാണ് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉദാഹരണത്തിന്, 1969 ലെ കലാപം ഏകദേശം ആറ് മാസം നീണ്ടുനിന്നു. ഇങ്ങനെ എല്ലാ വർഷവും കലാപവും കർഫ്യൂ പ്രഖ്യാപിക്കലും പതിവായ ഗുജറാത്തിൽ 2002നു ശേഷം വർഗീയകലാപം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2002 ലെ കലാപം നിഷേധിക്കാനാവാത്തവിധം ദാരുണമാണെങ്കിലും അവ ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് സംസ്ഥാനത്തെ വർഗീയ സംഘർഷത്തിന്റെ വലിയൊരു ചരിത്രത്തിന്റെ ഭാഗം മാത്രമാണ്- മോദി പറഞ്ഞു.
വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്നും വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. വിമർശനങ്ങളും ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. വിമർശകരെ ചേർത്തുനിർത്തുക എന്നാണ് വേദങ്ങൾ ഉൾപ്പെടെ പറയുന്നത്. കാര്യക്ഷമമായ വിമർശനങ്ങൾ നമ്മളെ മെച്ചപ്പെടുത്താൻ സഹായിക്കും. ലോകത്ത് സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒന്നിക്കണം. സമാധാനമാണ് എന്റെ നിലപാട്. ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടെയും നാടാണ് ഇന്ത്യ. നമ്മൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോകം ഇന്ത്യയെ ശ്രദ്ധിക്കും. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയാണ് ആഗോള തലത്തിൽ തനിക്ക് ലഭിക്കുന്ന അംഗീകാരമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."