വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി
കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ വീട്ടുവാടക മുടങ്ങി. 21 കുടുംബങ്ങളുടെ വാടകയാണ് മാർച്ച് പകുതി പിന്നിട്ടിട്ടും ലഭിക്കാത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ അടക്കം 83 കുടുംബങ്ങളുടെ വാടകയാണ് ആദ്യം മുടങ്ങിയിരുന്നത്. വിഷയം സമരസമിതി റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രി ഇടപെട്ട് 62 കുടുംബങ്ങൾക്ക് വാടക നൽകാനുള്ള നടപടി കൈകൊണ്ടു. എന്നാൽ ലിസ്റ്റിലെ 21പേർ വീണ്ടും പുറത്തായി. ചൂരൽമല കൊയിനാക്കുളം മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളാണ് ഇവർ. ഇവരുടെ വാടക മുടങ്ങിയതിൽ വിശദീകരണം ലിസ്റ്റിൽ അകപ്പെടാത്ത മുഴുവൻ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇവർ ഗോ സോണിൽ ഉൾപ്പെട്ടവരാണെന്നും തിരികെ വീടുകളിലേക്ക് മടങ്ങണമെന്നുമാണ് അധികൃത ഭാഷ്യം. ഇതോടെയാണ് ലിസ്റ്റിന് പുറത്തുള്ള കുടുംബങ്ങളും ആധിയിലായത്. ഒരാളുടെ വാടകയും മുടങ്ങില്ലെന്നും മുടക്കം വന്നാൽ തന്നെ വിവരമറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാങ്കേതികതടസങ്ങൾ നീക്കി വാടക അനുവദിച്ച് നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു.
അതുപ്രകാരം ലിസ്റ്റ് നൽകിയതിൽ 62 ആളുകൾക്ക് ലഭിച്ചെങ്കിലും തങ്ങളുടെ കാര്യത്തിൽ മന്ത്രി വാക്ക് പാഴായെന്നാണ് കുടുംബങ്ങളുടെ ആരോപണം. വാടക മുടങ്ങിയാൽ ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടി വരുമെന്ന ആധി ഇവർക്കെല്ലാമുണ്ട്. രണ്ട് മാസം പിന്നിട്ടാൽ വീണ്ടും വർഷകാലമെത്തുമെന്നത് ഇവരുടെ ഭീതി ഇരട്ടിപ്പിക്കുകയാണ്.
കുറച്ച് വർഷങ്ങളായി പ്രദേശത്ത് ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്നു. അതാണ് രണ്ട് നാടുകളെതകർത്ത ഉരുൾപൊട്ടലിൽ കലാശിച്ചത്. ഉരുളിന്റെ പ്രഭവസ്ഥാനത്ത് ഇനിയും മണ്ണ് ഇളകി നിൽപ്പുണ്ട്. 2024ലെ പോലെ മഴ ശക്തമായാൽ വീണ്ടും പുന്നപ്പുഴയിലൂടെ ഒഴുകിവരാൻ സാധ്യതയുണ്ട്. നാടിനെ നടുക്കിയ ഉരുളിൽ സ്‌കൂൾ കെട്ടിടമാണ് ജീവൻ രക്ഷിച്ച് ഒഴുക്കിനെ വഴിതിരിച്ച് വിട്ടത്. എന്നാൽ ഇനിയും അങ്ങനെ സംഭവിക്കണമെന്ന് ഉറപ്പില്ല. നിലവിൽ കൊയിനാക്കുളത്തുകാർക്ക് ഭീതി ഇരട്ടിയാണ്.
ഇവരുടെ വിഷയം വീണ്ടും അധികൃതർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. ഇന്ന് തഹസിൽദാരെ നേരിൽക്കണ്ട് അനുകൂല നിലപാട് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതേസമയം ലിസ്റ്റിന് പുറത്തായ കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ വാടക നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് 21 കുടുംബങ്ങളെ ലിസ്റ്റിൽ നിന്ന് വെട്ടിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."