കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷമാദ്യം മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരംചെയ്തുവരുന്ന ജഗജിത് സിങ് ദല്ലേവാളും സര്‍വന്‍ സിങ് പാന്തറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കര്‍ഷക നേതാക്കള്‍ കൂട്ടത്തോടെ പൊലിസ് കസ്റ്റഡിയില്‍. കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ശംഭു അതിര്‍ത്തിയിലേക്ക് മടങ്ങുന്നതിനിടെയാണ് നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ മൊഹാലിയില്‍വച്ച് കസ്റ്റഡിയിലെടുത്തത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താതെ അവസാനിച്ചതിന് പിന്നാലെയാണ് നടപടി.
കൂടിക്കാഴ്ച കഴിഞ്ഞ് അതിര്‍ത്തികളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന കര്‍ഷകരെ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും അതു മറികടന്നും മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. നേതാക്കള്‍ നിലവില്‍ പഞ്ചാബ് പൊലിസിന്റെ കസ്റ്റഡിയിലാണ്. അഭിമന്യു കോഹര്‍, കാക്ക സിങ് കോത്ര, മഞ്ജിത് സിങ് റായ് എന്നിവരും കസ്റ്റഡിയിലാണ്. ആരോഗ്യം ക്ഷയിച്ച ജഗ്ജിത് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തി പോയിന്റുകളിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധസ്ഥലത്തുനിന്ന് കര്‍ഷകരെ പൊലിസ് ഒഴിപ്പിക്കാനും തുടങ്ങി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ പൊലിസിനെ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
ചര്‍ച്ചകള്‍ തുടരുമെന്നും അടുത്ത യോഗം മെയ് നാലിന് നടക്കുമെന്നും ചര്‍ച്ചയ്ക്കെത്തിയ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മിനിമം താങ്ങുവില, കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവ് ഒഴിവാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ഖനൗരി, ശംഭു അതിര്‍ത്തികളില്‍ തമ്പടിച്ചുവരികയാണ്.
ശംഭു അതിർത്തിയിൽ സമരം ചെയ്തുകൊണ്ടിരുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നു. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡുകളും സ്റ്റേജും പൊലീസ് പൊളിച്ചുനീക്കി.
സമരവേദിയിൽ നിന്നുള്ള എല്ലാ കർഷകരെയും പട്യാലയിലെ ബഹാദൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. പഞ്ചാബ് പൊലീസിന്റെ കടുത്ത നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് കിസാൻ മോർച്ച പ്രതികരിച്ചു.
More than 200 people, including farmer leaders, have been taken into custody as police forcibly evacuated the protest site at the Shambhu border. Internet services have been blocked, and additional security forces have been deployed to prevent further protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."